ഫെഡറല്‍ ബാങ്കിനെയും കൊശമറ്റം ഫിനാന്‍സിനെയും പഞ്ചാബ് നാഷണല്‍ ബാങ്കിനെയും പിടികൂടി റിസര്‍വ് ബാങ്ക്; ആദ്യം താക്കീത്, പിന്നാലെ ലക്ഷങ്ങളുടെ പിഴ

ഇടപാടുകളില്‍ വീഴ്ച്ച വരുത്തിയതിന് നാല് ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കും കേരളത്തില്‍ നിന്നു തന്നെയുള്ള കൊശമറ്റം ഫിനാന്‍സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, മെഴ്സിഡെസ് ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നിവര്‍ക്കെതിരെയാണ് ആര്‍ബിഐ നടപടി.

ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച വരുത്തിയത് ഉള്‍പ്പെടെയുള്ള കണ്ടെത്തിയാണ് നടപടിയെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്കെല്ലാം ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും തുടര്‍ന്ന് ലഭിച്ച വിശദീകരണത്തിന്റെയും അടിസ്ഥാനത്തില്‍ കൂടിയാണ് പിഴത്തുക നിശ്ചയിച്ചിരിക്കുന്നത്.

അരലക്ഷം രൂപയ്ക്കും അതിനുമുകളിലുമുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റുകളില്‍ പര്‍ച്ചേസറുടെ പേര് ചേര്‍ക്കാതിനുമാണ് ഫെഡറല്‍ ബാങ്കിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഫെഡറല്‍ ബാങ്കിന് 30 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. കൊശമറ്റം ഫിനാന്‍സിനെതിരെ നടപടി, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വായ്പാ അക്കൗണ്ടുകളില്‍ 75 ശതമാനമെന്ന ലോണ്‍-ടു-വാല്യു നിയമം പാലിക്കാത്തതിനാലാണ്. 13.38 ലക്ഷം രൂപയാണ് കൊശമറ്റം ഫിനാന്‍സിന് ആര്‍ബിഐ പിഴ ചുമത്തിയിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്നാണ് ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോര്‍ ബാങ്കിംഗ് സൊല്യൂഷനില്‍ (സി.ബി.എസ്) ഉപയോഗത്തിലില്ലാത്ത മൊബൈല്‍ നമ്പറുകള്‍ സൂക്ഷിച്ചു. എസ്.എം.എസ് ചാര്‍ജുകള്‍ ഈടാക്കി.

ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്കഇ വീഴ്ചയുണ്ടായി. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടെ പശിലനിരക്കില്‍ തിരിമറികളുണ്ടായി എന്നതൊക്കെയാണ് റിസര്‍വ് ബാങ്ക് കണ്ടെത്തിയിരിക്കുന്നത്. ഇതിനെല്ലാം കൂടി 72 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയിരിക്കുന്നത്.

ഇടപാടുകാരുടെ കെ.വൈ.സി അപ്ഡേറ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനാണ് മെഴ്സിഡെസ് ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് പിഴയിട്ടിരിക്കുന്നത്. 10 ലക്ഷം രൂപയുടെ പിഴയാണ് ബാങ്കിന്‌മേല്‍ ആര്‍ബിഐ ചുമത്തിയിരിക്കുന്നത്.