'സിന്ദൂര്‍' പ്രഹരത്തില്‍ കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി; വിദേശത്ത് നിന്നും എത്തിയ 43,940 കോടി നിക്ഷേപം; രക്തപങ്കിലമായി കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച്; കടത്തില്‍ മുടിയാന്‍ പാക്കിസ്ഥാന്‍

പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരവാദി കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ കരുത്ത് കാട്ടി ഇന്ത്യന്‍ ഓഹരി വിപണി. ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ തകര്‍ന്ന് അടിഞ്ഞ് പാക്കിസ്ഥാനിലെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച്. ഇന്നലത്തെ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ വിപണി കുലുങ്ങാതെ കരുത്ത് കാട്ടുകയാണ് ഉണ്ടായത്. ആദ്യം കരടികള്‍ ഇറങ്ങിയെങ്കിലും പിന്നാലെ കാളകള്‍ ഇറങ്ങി വിപണിയുടെ കരുത്ത് കാട്ടി.

അതേസമയം, പാക്കിസ്ഥാനിലെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് ആറു ശതമാനം ഇടിവിലാണു വ്യാപാരം തുടങ്ങിയത്. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ നഷ്ടം. നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റൊഴിഞ്ഞു. പല സെക്ടറുകളിലും പരിഭ്രാന്തി വില്‍പ്പന പ്രകടമായിരുന്നു.

ഓഹരി വിപണിയിലെ തിരിച്ചടി മറ്റ് മേഖലകളിലേക്കും വ്യാപിക്കാതിരിക്കാന്‍ പാക് വ്യവസായ മന്ത്രാലയം അടിയന്തര യോഗം ചേര്‍ന്നു. വിപണിയിലെ തിരിച്ചടി എത്രത്തോളമുണ്ടെന്ന് പരിശോധിച്ചതായും പാക്കിസ്ഥാന്റെ സാമ്പത്തിക സുരക്ഷിതത്വം സംരക്ഷിക്കാനുള്ള നടപടി എടുത്തുവെന്നും മന്ത്രാലയം വിശദീകരിച്ചു. ചില അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാക് സാമ്പത്തിക രംഗം മികച്ച നിലയിലാണെന്നും മന്ത്രാലയം പറയുന്നു.

ഇന്ത്യന്‍ ഓഹരികളിലെ പ്രമുഖ വസ്ത്ര കയറ്റുമതിക്കാരായ ഗോകല്‍ദാസ് എക്സ്പോര്‍ട്സ് ഓഹരി എട്ടു ശതമാനത്തിലധികം ഉയര്‍ന്നു. എസ്പി അപ്പാരല്‍സ് 12 ഉം കെപിആര്‍ മില്‍ 7.5 ഉം ശതമാനം കയറി. കിറ്റെക്സ് ഗാര്‍മെന്റ്സ് അഞ്ചു ശതമാനം ഉയര്‍ന്നു.

വിദേശ നിക്ഷേപകരുടെ വാങ്ങല്‍ താത്പര്യം തന്നെയാണ് ഇന്ത്യന്‍ വിപണിയിലെ കരുത്തിന് പിന്നില്‍. പിന്നിട്ട 14 വ്യാപാര ദിനങ്ങളിലായി 43,940 കോടി രൂപയുടെ നിക്ഷേപമാണ് അവര്‍ നടത്തിയത്.
ഇന്ത്യ-പാക് സംഘര്‍ഷ കാലയളവില്‍ വിപണി പൊതുവെ പെട്ടെന്ന് പ്രതികരിക്കാറില്ല. കാരണം, പാകിസ്ഥാനുമേല്‍ ഇന്ത്യയ്ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടെന്നതുതന്നെ.

Read more

ഇന്ത്യയുമായുള്ള സംഘര്‍ഷം തുടര്‍ന്നാല്‍ പാകിസ്ഥാനില്‍ വിദേശ നിക്ഷേപകര്‍ പണം ഇറക്കാന്‍ മടിക്കുമെന്ന് അടുത്തിടെ വിവിധ റേറ്റിംഗ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നടക്കം എടുത്ത വായ്പ തിരിച്ചടക്കുന്നതില്‍ പാകിസ്ഥാന് തിരിച്ചടിയാകുന്ന നീക്കമാണിത്. 131 ബില്യന്‍ ഡോളറാണ് (ഏകദേശം 11.11 ലക്ഷം കോടി രൂപ) പാകിസ്ഥാന്റെ വിദേശ കടം. കഴിഞ്ഞ രണ്ടുവര്‍ഷമായി ലോകബാങ്ക് നല്‍കുന്ന സഹായത്തിലാണ് ഈ വായ്പയുടെ തിരിച്ചടവ്. യുദ്ധഭീതി കനത്തതോടെ പാക് ഓഹരി വിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദം ശക്തമാവുകയായിരുന്നു. ഇതോടെയാണ് വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.