'ഫേസ്ബുക്കിൽ പവി ആനന്ദാശ്രമം, നേരിട്ടുള്ള പോസ്‌റ്റുകളേക്കാൾ ഇഷ്ടം പോസ്‌റ്റുകൾക്ക് കമൻ്റിടുന്നത്! രണ്ട് സസ്പെൻഷനും അറസ്‌റ്റും രണ്ടു വട്ടം താക്കീതും'; എ പവിത്രൻ പണ്ടേ പ്രശ്നക്കാരൻ

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിത ജി നായരെ അപമാനിച്ചതിന് റിമാൻഡിലായ വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലെ ജുനിയർ സൂപ്രണ്ട് എ പവിത്രൻ സ്ഥിരം പ്രശ്നക്കാരൻ. ഇയാൾ സ്ഥിരമായി ഇത്തരത്തിലുള്ള പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടുന്ന വ്യക്തിയാണ്. പൊതുവെ പോസ്റ്റുകൾ ഇടാൻ മടിക്കുന്ന പവിത്രന് നേരിട്ടുള്ള പോസ്‌റ്റുകളേക്കാൾ ഇഷ്ടം പോസ്‌റ്റുകൾക്ക് കമൻ്റിടുന്നതാണ്.

ഫെയ്സ്ബുക്കിൽ നാലായിരത്തിലേറെ സുഹൃത്തുക്കൾ ഉള്ള പവിത്രൻ ‘പവി ആനന്ദാശ്രമം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇയാൾ സ്ഥിരമായി പോസ്‌റ്റ് ഇടാറില്ല. വളരെ കുറച്ച് പോസ്റ്റുകൾ മാത്രമാണ് ഇയാളുടെ പ്രൊഫൈലിലുള്ളത്. എന്നാൽ മറ്റു പോസ്റ്റു‌കൾക്ക് പതിവായി ഇയാൾ കമൻ്റ് ഇടാറുണ്ട്. സമൂഹമാധ്യമത്തിലെ കൈവിട്ട കളിക്ക് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രന് നൽകിയത് രണ്ട് സസ്പെൻഷനും അറസ്‌റ്റും രണ്ടു വട്ടം താക്കീതുമാണ്. എന്നിട്ടും ഇയാൾ പഠിച്ചില്ല. കമന്റിടൽ തുടർന്ന്.

വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെക്കുറിച്ചുള്ള ഒരു പോസ്‌റ്റിന് കമൻ്റായാണ് ഇയാൾ അശ്ലീല പരാമർശം നടത്തിയത്. വ്യാഴാഴ്‌ച രാത്രിയായിരുന്നു രഞ്ജിത ജി നായരുടെ ഫോട്ടോ സഹിതമുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ പവിത്രൻ അപകീർത്തികരമായ ഒരു കമന്റ് ഇട്ടത്. മണിക്കൂറുകൾക്കുള്ളിൽ ആ കമൻ്റിന് താഴെയും ഇയാളുടെ ഫെയ്‌സ്ബുക് പ്രൊഫൈലിൻ്റെ സ്ക്രീൻ ഷോട്ട് സഹിതം മറ്റു സമൂഹമാധ്യമങ്ങളിലും പ്രതിഷേധം നിറഞ്ഞു. പിന്നാലെയായിരുന്നു പവിത്രന്റെ അറസ്റ്റും റിമാൻഡും.

എന്നാൽ പവിത്രൻ പലപ്പോഴും ഓഫിസിൽ മദ്യപിച്ചെത്താറുണ്ടായിരുന്നെന്നും പല സഹപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും നേരത്തേ തന്നെ പരാതിയുണ്ട്. പൊലീസ് അറസ്‌റ്റ് ചെയ്യുമ്പോഴും ഇയാൾ മദ്യ ലഹരിയിലായിരുന്നു. സമൂഹ മാധ്യമത്തിൽ വളരെയേറെ സമയം ചെലവഴിക്കുന്ന പവിത്രൻ മുൻപും പ്രമുഖരടക്കം പലരെയും അധിക്ഷേപിച്ചിട്ടുണ്ട്. 2023 ഓഗസ്‌റ്റിൽ സമൂഹ മാധ്യമത്തിലൂടെ അപകീർത്തി പ്രചാരണം നടത്തിയതിന് നെല്ലിക്കാട്ട് പരമശിവ വിശ്വകർമ ക്ഷേത്രം പ്രസിഡൻ്റ് നൽകിയ പരാതിയിൽ പവിത്രനെ എഡിഎം താക്കീത് ചെയ്‌തിരുന്നു.

പിന്നീട് 2024 ഫെബ്രുവരിയിൽ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി ഭുവനചന്ദ്രൻ നൽകിയ പരാതിയിലും കർശനമായി താക്കീത് നൽകിയിരുന്നു. മുൻ മന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ. ചന്ദ്രശേഖരനെ വ്യക്‌തിപരമായും ജാതിപരമായും അധിക്ഷേപിച്ചു പോസ്റ്റിട്ടെന്ന പരാതിയിൽ 2024 സെപ്റ്റംബറിൽ ഇയാളെ സസ്പെൻഡ് ചെയ്തു‌. പിന്നീട് നടപടികൾ പൂർത്തിയാക്കി നവംബർ ഏഴിനാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. സിപിഐയുട ജോയിന്റ് കൗൺസിൽ ജില്ലാ ഭാരവാഹിയായിരുന്ന പവിത്രനെ പിന്നീട് ചുമതലയിൽനിന്നു നീക്കിയിരുന്നു. ഇങ്ങനെ പലപ്പോഴയായും ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

Read more