നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മികച്ച മറ്റൊരു സ്ഥലമില്ല; ആഗോള വ്യാപാര കേന്ദ്രമായി മാറി; മുഖംമാറ്റിയത് കേന്ദ്രത്തിന്റെ ഒറ്റ പദ്ധതി; പുകഴ്ത്തി സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം

ഇന്ത്യയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം രാജ്യത്തെ ഒരു ആഗോള ഉല്‍പ്പാദന-വ്യാപാര ശക്തികേന്ദ്രമാക്കി മാറ്റിയെന്ന് ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ എച്ച്.ഇ. സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം പറഞ്ഞു. ഇതിന് ആക്കം കൂട്ടുന്നതാണ് വിപൂലീകരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, കയറ്റുമതി വര്‍ദ്ധന, പുതിയ വ്യാപാര കരാറുകള്‍ എന്നിവ. ആഗോള വിപണികള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പാദനത്തിനും അനുയോജ്യമായ സ്ഥലമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
സ്വിറ്റ്സര്‍ലണ്ടില്‍ ഇന്ത്യാ ഇക്കണോമിക്ക് ബ്ലൂപ്രിന്റ് എ്ന്ന വിഷയത്തിലുള്ള പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഡിപി വേള്‍ഡ് ചെയര്‍മാന്‍. കേന്ദ്ര റെയില്‍വേ- ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ഉപഭോക്തൃ വിപണിക്ക് വേണ്ടിയുള്ള നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മികച്ച മറ്റൊരു സ്ഥലമില്ല. പ്രധാനമന്ത്രി മോദിയുടെ ലോകത്തിനു വേണ്ടിയുള്ള ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന സംരംഭം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ റോഡുകളും റെയില്‍വേയും വികസിക്കുകയും ശേഷിയിലും കാര്യക്ഷമതയിലും വര്‍ദ്ധനവിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പുതിയ വിപണികള്‍ കണ്ടെത്തുമ്പോള്‍, ഇന്ത്യയുടെ വ്യാപാര ചലനശക്തി നിലനിര്‍ത്തുന്നതില്‍ വ്യവസായ പാര്‍ക്കുകളും തുറമുഖങ്ങള്‍ക്ക് സമീപമുള്ള സ്വതന്ത്ര വ്യാപാര മേഖലകളും നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ചരക്ക് കയറ്റുമതി 284.31 ബില്യണ്‍ യുഎസ് ഡോളറിലെത്തി എന്നത് ഒരു ആഗോള വ്യാപാര കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ചയെ പ്രതിഫലിക്കുന്നു. 2023ലെ ഇക്കാലയളവില്‍ ഇത് 278.26 ബില്യണ്‍ ഡോളറായിരുന്നു. യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായും യുഎഇയുമായുള്ള ഉഭയകക്ഷി വ്യാപാരം ഗണ്യമായി ഉയര്‍ത്തുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും ഉള്‍പ്പെടെ 14 സ്വതന്ത്ര വ്യാപാര കരാറുകളില്‍ (എഫ് ടി എ) രാജ്യം ഒപ്പുവച്ചു.

”ഡിപി വേള്‍ഡ് ഇന്ത്യയെ വലിയ തന്ത്രപ്രധാനമായ പ്രാധാന്യത്തോടെയാണ് കാണുന്നത്. ആഭ്യന്തരവും ആഗോളവുമായ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനായി ഞങ്ങള്‍ രാജ്യത്തിന്റെ ലോജിസ്റ്റിക്‌സ് ഇക്കോസിസ്റ്റത്തില്‍ 2.5 ബില്യണ്‍ യുഎസ് ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ശക്തമായ സാന്നിധ്യമുള്ളതിനാല്‍, ആഫ്രിക്കയിലും അതിനപ്പുറവുള്ള പുതിയ വിപണികളിലേക്ക് ഇന്ത്യന്‍ ബിസിനസുകള്‍ക്ക് തടസ്സമില്ലാത്ത പ്രവേശനം നല്‍കുന്നതിന് ഞങ്ങളുടെ ആഗോള വൈദഗ്ധ്യവും കഴിവുകളും പ്രയോജനപ്പെടുത്തും.” ഇന്ത്യയുടെ ലോജിസ്റ്റിക്സിനും വ്യാപാര വളര്‍ച്ചയ്ക്കും ഡിപി വേള്‍ഡിന്റെ പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം കൂട്ടിച്ചേര്‍ത്തു.

1997 മുതല്‍ ഡിപി വേള്‍ഡ് ഇന്ത്യയുടെ വ്യാപാര, ലോജിസ്റ്റിക് ഭൂചിത്രത്തിലെ ഒരു പ്രധാന പങ്കാളിയാണ്. ഇന്നത് ഇന്ത്യയുടെ 6 ദശലക്ഷം ടിഇയു ശേഷിയുള്ള എക്സിം കണ്ടെയ്നര്‍ വ്യാപാരത്തിന്റെ 25% കൈകാര്യം ചെയ്തുകൊണ്ട് 5 സ്റ്റേറ്റ്-ഓഫ്-ദി-ആര്‍ട്ട് കണ്ടെയ്‌നറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. 4.2 ദശലക്ഷം ചതുരശ്ര അടി വെയര്‍ഹൗസിംഗ് സ്ഥലവും കൂടാതെ മൂന്ന് സ്വതന്ത്ര വ്യാപാര മേഖലകളും കമ്പനി നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ ഏറ്റവും വലിയ റെയില്‍ ചരക്ക് ഓപ്പറേറ്റര്‍മാരില്‍ ഒന്നായ ഇവര്‍, 50 എക്സിം-ലധികവും ആഭ്യന്തര റൂട്ടുകളിലും കണ്ടെയ്‌നര്‍ ട്രെയിന്‍ സര്‍വീസുകളും നടത്തുന്നു.16,000-ത്തിലധികം കണ്ടെയ്നറുകള്‍ ഉടമസ്ഥതയിലുമുണ്ട്.

Read more

ആഗോള വ്യാപാര ശക്തി എന്ന നിലയില്‍ ഇന്ത്യ സ്ഥാനം ഉറപ്പിക്കുമ്പോള്‍, ലോജിസ്റ്റിക്‌സും വിതരണ ശൃംഖലയുടെ കഴിവുകളും ശക്തിപ്പെടുത്തുക, ബിസിനസുകളെ ശാക്തീകരിക്കുന്ന തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുക,കയറ്റുമതി ത്വരിതപ്പെടുത്തുക,ആഗോള വാണിജ്യത്തില്‍ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുക തുടങ്ങിയവയില്‍ ഡിപി വേള്‍ഡ് പ്രതിജ്ഞാബദ്ധരാണെന്ന് അദേഹം പറഞ്ഞു.