ചെമ്മീന്‍ കൃഷിയില്‍ ലോക റെക്കോഡുമായി കിംഗ്‌സ് ഇന്‍ഫ്രാ, വാനമൈ ചെമ്മീനിന്റെ തൂക്കം 80 ഗ്രാം

സാങ്കേതിക വിദ്യയിലധിഷ്ഠതമായ സുസ്ഥിര അക്വാകള്‍ച്ചര്‍ കമ്പനിയായ കിംഗ്‌സ് ഇന്‍ഫ്ര 80 ഗ്രാം തൂക്കമുള്ള (210 മിമീ) വാനമൈ ചെമ്മീന്‍ കുളത്തില്‍ വളര്‍ത്തി ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. വെള്ളക്കാലുള്ള ചെമ്മീന്‍ എന്ന പേരില്‍ പൊതുവെ അറിയപ്പെടുന്ന എല്‍ വാനമൈ ഇനത്തിന്റെ സ്വദേശം കിഴക്കന്‍ ശാന്ത സമുദ്രത്തില്‍ മെക്‌സിക്കോയിലെ തെക്കുള്ള പ്രവിശ്യയായ സോണോറ മുതല്‍ വടക്ക് പെറു വരെയുള്ള പ്രദേശമാണ്. ലോക ഭക്ഷ്യാരോഗ്യ സംഘടനയുടെയുടെയും മറ്റുള്ള ഗവേഷണ സ്ഥാപനങ്ങളുടെയും കണക്കു പ്രകാരം സമുദ്രത്തില്‍ 12-14 മാസം പ്രായമെത്തിയ ഈയിനത്തിലുള്ള ചെമ്മീനുകള്‍ സാധാരണഗതിയില്‍ 230 മിമീ വരെ വളരുന്നതാണ്. കുളത്തിലെ അക്വാകള്‍ച്ചര്‍ സംവിധാനത്തില്‍ സമാനമായ വളര്‍ച്ച 100-130 ദിവസങ്ങള്‍ക്കുള്ളില്‍ കൈവരിക്കുകയെന്നു പറഞ്ഞാല്‍ അസാധാരണമായ നേട്ടമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സാധാരണ അക്വാ കൃഷിക്കളങ്ങളിലെ ചെമ്മീനുകളുടെ തൂക്കം 18-20 ഗ്രാമാണ്. കിംഗ്‌സ് ഇന്‍ഫ്രായുടെ ഗവേഷണ സംഘം വികസിപ്പിച്ചെടുത്ത SISTA360 പ്രോട്ടോക്കോള്‍ പ്രകാരമാണ് ഈ റിക്കോര്‍ഡ് നേട്ടം കൈവരിച്ചിട്ടുളളത്.

‘നമുക്ക് ലഭ്യമായ വിവരമനുസരിച്ച് ലോകത്തിലെ ഒരു അക്വാ കൃഷിക്കളങ്ങളിലും 80 ഗ്രാം തൂക്കമുള്ള എല്‍ വാനമൈ ചെമ്മീന്‍ വിളവെടുത്തതായി അറിവില്ല. ഞങ്ങളുടെ ഗവേഷണ സംഘം വികസിപ്പിച്ചെടുത്ത സ്വന്തം സാങ്കേതിക വിദ്യയായ സിസ്റ്റ360 ആണ് ഈ നേട്ടം കൈവരിക്കുവാന്‍ ഇടവരുത്തിയത്’, കിംഗ്‌സ് ഇന്‍ഫ്രയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാജി ബേബി ജോണ്‍ പറഞ്ഞു. ഇപ്പോഴത്തെ വിളവെടുപ്പില്‍ ഞങ്ങളുടെ കുളങ്ങളില്‍ നിന്നുള്ള ചെമ്മീനിന്റെ ശരാശരി തൂക്കം 30-50 ഗ്രാം ആയിരിന്നു. എന്നാല്‍ വിളവെടുപ്പിന്റെ അവസാനഘട്ടങ്ങളില്‍ ചിലതിന്റെ തൂക്കം 75-80 ഗ്രാം വരെ ഉണ്ടായത് ഞങ്ങള്‍ക്ക് തന്നെ അത്ഭുതമായിരുന്നു, അദ്ദേഹം പറഞ്ഞു.

ഈ നേട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും സിസ്റ്റ360 എന്ന നൂതനമായ അക്വ കൃഷി സംവിധാനത്തിനാണെന്ന് പറഞ്ഞ ഷാജി ബേബി ജോണ്‍ അത് സിംബിയോട്ടിക് ആയ കൃഷി രീതിയാണെന്നു വ്യക്തമാക്കി. ചെമ്മീനുള്ള തീറ്റ ബാക്കി വരുന്നതും, മാലിന്യങ്ങളും പുനരുപയോഗത്തിനായി മാറ്റിയെടുക്കുന്നതടക്കം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തിയ അക്വ കൃഷി സംവിധാനമാണ് സിസ്റ്റ360. അതിന് പുറമെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, രോഗങ്ങള്‍ തടയുന്നതിനും പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളായ ശര്‍ക്കര, തൈര്, മഞ്ഞള്‍, പുളി, മുരിങ്ങയില, വെളുത്തുള്ളി തുടങ്ങിയവയും മറ്റുള്ളവയും ചേര്‍ന്നുള്ള മിശ്രിതം ഉപയോഗിച്ചിരുന്നു.

‘പരിസ്ഥിതി സൗഹൃദവും, സാമ്പത്തിക സുസ്ഥിരവുമായ ചെമ്മീന്‍ കൃഷി വികസിപ്പിക്കാനുള്ള കിംഗ്‌സ് ഇന്‍ഫ്രായുടെ ഗവേഷക സംഘത്തിന്റെ നിരന്തരം പരിശ്രമത്തിലെ നാഴികക്കല്ലാണ് വിജയകരമായ ഈ വിളവെടുപ്പ്. പുതിയ സംവിധാനം ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും’, ഷാജി ബേബി ജോണ്‍ പറഞ്ഞു. തികച്ചും പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ചാണ് ഞങ്ങളുടെ ടീം ഈ നേട്ടം കൈവരിച്ചതെന്ന കാര്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു, അദ്ദേഹം വ്യക്തമാക്കി.

കിംഗ്‌സ് ഇന്‍ഫ്രായുടെ ലാഭത്തിലും വരുമാനത്തിലും വലിയ നേട്ടം

വലുപ്പമേറിയ ചെമ്മീന്‍ വിളവെടുപ്പ് കിംഗ്‌സ് ഇന്‍ഫ്രായുടെ മൊത്തം വരുമാനത്തിലും, ലാഭത്തിലും ഒരു വര്‍ഷത്തിനുള്ളില്‍ വലിയ നേട്ടത്തിന് ഇടയാക്കുമെന്നു കരുതപ്പെടുന്നു. ഇപ്പോള്‍ ഒരു കിലോ ചെമ്മീന് 5-ഡോളര്‍ കൃഷിയിടത്തില്‍ ലഭിക്കുന്നതിന് പകരം അതേ കുളത്തില്‍ നിന്നും കിലോഗ്രാമിന് 15 ഡോളര്‍ ലഭിക്കുന്നതിന് പുതിയ രീതി സഹായിക്കുന്നതാണ്. ചെമ്മീന്‍ കൃഷിയുടെ സാമ്പത്തിക മാനദണ്ഡങ്ങളില്‍ ആകമാനം മാറ്റം കൊണ്ടു വരുന്നതിന് പുതിയ സംവിധാനം ഇട വരുത്തും. സുസ്ഥിര ഉല്‍പ്പാദന പ്രക്രിയയില്‍ ഉറവിട സര്‍ട്ടിഫിക്കറ്റുമായി വിപണിയിലെത്തുന്ന ഈ ചെമ്മീന്‍ ആഗോള-ആഭ്യന്തര വിപണികളില്‍ മുന്തിയ (പ്രിമീയം) വിലയില്‍ വിറ്റുപോകുന്നതാണ്.

‘പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പ്രകാരം മത്സ്യമേഖലയില്‍ നിന്നുള്ള കയറ്റുമതി വരുമാനം 100,000 കോടി രൂപയാക്കണമെന്ന ലക്ഷ്യം കൈവരിക്കുവാന്‍ ഈ സാങ്കേതിക വിദ്യയുടെ വിജയം നിര്‍ണ്ണായകമാവും’ ഷാജി ബേബി ജോണ്‍ പറഞ്ഞു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്ന സര്‍ക്കാരിന്റെ മറ്റൊരു സുപ്രധാന ദൗത്യവും നേടുവാന്‍ പുതിയ സാങ്കേതിക വിദ്യ ഏറെ പ്രയോജനം ചെയ്യും, അദ്ദേഹം പറഞ്ഞു.

മുംബെ ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തിട്ടുളള സ്ഥാപനമായ കിംഗ്‌സ് ഇന്‍ഫ്രാ അതിന്റെ അനുഭവ സമ്പത്തും, വൈദഗ്ധ്യവും ഉപയോഗപ്പെടുത്തി ജപ്പാനിലെ എന്‍ഇസി കോര്‍പ്പറേഷനുമായി കരാറില്‍ ഒപ്പിട്ടിരുന്നു. നിര്‍മിത ബുദ്ധിയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും ഉപയോഗപ്പെടുത്തി പ്രൂഫ് ഓഫ് കണ്‍സപ്റ്റ് (പിഒസി) സംവിധാനം വികസിപ്പിക്കുന്നതിനായിരുന്നു കരാര്‍.
പിഒസി-2 ഇപ്പോള്‍ പുരോഗമിക്കുകയാണ്.

ജെ ജയലളിത ഫിഷറീസ് യൂണിവേഴ്‌സിറ്റിയുമായും സഹകരണത്തിനുള്ള ഒരു കരാറില്‍ കമ്പനി ഒപ്പു വെച്ചിട്ടുണ്ട്. കുളത്തില്‍ RAS (റീസര്‍ക്കുലേറ്റഡ് അക്വാകള്‍ച്ചര്‍ സിസ്റ്റം) വികസിപ്പിക്കുന്നതിനുള്ള സഹകരണത്തിന്റെ ഭാഗമായ ആദ്യ പരിശീലന വിളവെടുപ്പ് വിജയകരമായി പൂര്‍ത്തിയായി. 110-ദിവസം കഴിഞ്ഞ വിളവെടുപ്പില്‍ ചെമ്മീന്റെ ശരാശരി തൂക്കം 43 ഗ്രാം ആയിരുന്നു.

സിസ്റ്റ360 എല്ലായിടത്തും വ്യാപിപ്പിക്കും.

ജനുവരി അവസാനത്തോടെ ആരംഭിക്കുന്ന പുതിയ കൃഷിയോടെ കമ്പനിയുടെ എല്ലാ കുളങ്ങളും സിസ്റ്റ360 സംവിധാനം സ്വീകരിക്കും. ജംബോ വലിപ്പത്തിലുള്ള ചെമ്മീനുകളുടെ ഉല്‍പ്പാദനത്തില്‍ സ്ഥിരത കൈവരിക്കുകയാണ് ലക്ഷ്യം. സിസ്റ്റ360 ചെമ്മീന്‍ നഴ്‌സറിയും, 100 ദശലക്ഷം വിത്തുല്‍പ്പദാന ശേഷിയുള്ള വിത്ത് ബാങ്കും കമ്പനിയുടെ പദ്ധതി പ്രദേശത്തിന് തൊട്ടടുത്ത് തന്നെ താമസിയാതെ പ്രവര്‍ത്തനമാരംഭിക്കും. ചെമ്മീന്‍ കുഞ്ഞുങ്ങളുടെ ലഭ്യത അതുവഴി ഉറപ്പാവുന്നതോടെ ഇപ്പോഴത്തെ രണ്ട് വിളവെടുപ്പിന് പകരം മൂന്ന് വിളവെടുപ്പ് സാധ്യമാകും. വിളവെടുപ്പിന്റെ എണ്ണത്തിലെ വര്‍ദ്ധന കമ്പനിയുടെ ലാഭം അടുത്ത 12 മാസത്തിനകം ഇരട്ടിയാക്കുന്നതിനും മൊത്തം വരുമാനം 200 ശതമാനം ഉയര്‍ത്തുന്നതിനും സഹായിക്കുമെന്നു കരുതുന്നു.

സിസ്റ്റ360 ഘട്ടംഘട്ടമായി രാജ്യത്തുടനീളം വ്യാപിപ്പിക്കുന്ന പദ്ധതിക്ക് കമ്പനി അന്തിമരൂപം നല്‍കുകയാണ്. തമിഴ്‌നാട്ടിന്റെ തീരദേശങ്ങളിലാവും പദ്ധതി ആദ്യം നടപ്പിലാക്കുക. അടുത്ത 5 കൊല്ലത്തിനകം 10,000 അക്വപ്രന്യേൂര്‍സിന്റെ (അക്വ എന്റര്‍പ്രെന്യേൂര്‍സ്) ശൃംഖല രൂപപ്പെടുത്താന്‍ കമ്പനി ലക്ഷ്യമിടുന്നു. കിംഗ്‌സ് ഇന്‍ഫ്രായുടെ സബ്‌സിഡിയറിയായി കിംഗ്‌സ് സിസ്റ്റ360 പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു SPVഇതിനായി രൂപീകരിച്ചു കഴിഞ്ഞു. സുസ്ഥിരവും, ഉറവിടം കണ്ടെത്താനാവുന്നതുമായ നിലയിലുള്ള 500 ദശലക്ഷം ഡോളറിന്റെ വിപണന ശൃംഖല അടുത്ത 5 വര്‍ഷത്തിനകം SPV-യുടെ കീഴില്‍ രൂപീകരിക്കുന്നതാണ്.

തൂത്തുക്കുടിക്കടുത്ത ചിപ്പികുളത്തിലെ കമ്പനിയുടെ പാടശേഖരങ്ങളില്‍ നടത്തിയ വിളവെടുപ്പുത്സവത്തില്‍ അക്വാകള്‍ച്ചര്‍ മേഖലയില്‍ നിന്നുള്ള വ്യവസ്യായ പ്രമുഖരും, വിദഗ്ധരും പങ്കെടുത്തു.

Read more

സിസ്റ്റ360 ചെമ്മീന്‍ ഉപയോഗിച്ച് പാചകം ചെയ്ത വിവിധ വിഭവങ്ങള്‍ ആസ്വദിക്കുന്നതിനായി ജനുവരി 14 ന് കൊച്ചിയില്‍ ക്ഷണിക്കപ്പെട്ട സദസ്സിനായി ചെമ്മീന്‍ രുചി സെഷനും അത്താഴ വിരുന്നും നടത്തി.