അക്കൗണ്ട് വിവരങ്ങള്‍ ബാങ്ക് സെര്‍വറില്‍ നിന്ന് ചോരുന്നുവെന്ന് പൊലീസ്

ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ സംസ്ഥാനത്തെ ബാങ്കുകളുടെ സെര്‍വറില്‍ നിന്ന് സാമ്പത്തിക തട്ടിപ്പു സംഘങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് പൊലീസ്. ഇതുകൂടാതെ അക്കൗണ്ട് വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം വെളിപ്പെടുത്തി. പൊലീസ് നടത്തുന്ന കൊക്കൂണ്‍ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യകതമാക്കിയത്.

അക്കൗണ്ടിലുള്ള പണം ഉടമയറിയാതെ ചോര്‍ത്തുന്നെന്ന പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ടും മനോജ് അബ്രഹാം പറഞ്ഞു.”ഒ.ടി.പി ആര്‍ക്കെങ്കിലും പറഞ്ഞു കൊടുത്തു, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ ഉടമ വീഴ്ച വരുത്തി എന്നാണ് പരാതി നല്‍കിയാല്‍ ബാങ്കിന്റെ പ്രതികരണം. എന്നാല്‍ അങ്ങനെയല്ലാതെ ബാങ്കിന്റെ സുരക്ഷാവീഴ്ച കൊണ്ടുതന്നെ പണം നഷ്ടപ്പെടാന്‍ എല്ലാ സാദ്ധ്യതയും ഉണ്ടെന്ന് പൊലീസിലെ സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്”, വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് വിശദീകരിച്ചു.

ഇന്റര്‍നെറ്റിലെ അധോലോകം എന്ന് അറിയപ്പെടുന്ന ഡാര്‍ക്ക് നെറ്റിലാണ് അക്കൗണ്ട് വിവരങ്ങള്‍ വന്‍തോതില്‍ വില്‍പനക്ക് വെയ്ക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഒരൊറ്റ ബാങ്കിന്റെ തന്നെ 50,000 വരെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബാങ്കുകള്‍ അവകാശപ്പെടുന്നത് പോലെ മറ്റേതെങ്കിലും വഴിക്ക് ചോരുന്നതാണെങ്കില്‍ എല്ലാ ബാങ്കുകളുടേയും വിവരങ്ങള്‍ ഇടകലര്‍ന്ന് കാണുമായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി..

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ തയ്യാറാക്കാന്‍ ഏല്‍പ്പിക്കുന്ന ഏജന്‍സികള്‍ വഴി വിവരങ്ങള്‍  ചോരാനുള്ള സാദ്ധ്യതയും ഉണ്ട്. എന്ത് തന്നെയായാലും അക്കൗണ്ട് ഉടമയുടെ വീഴ്ച അല്ലെന്ന് വ്യക്തമായാല്‍ ബാങ്ക് നഷ്ടം നികത്തണം”, മനോജ് അബ്രഹാം കൂട്ടിച്ചേര്‍ത്തു.

സുരക്ഷാവീഴ്ച പലപ്പോഴും വ്യക്തമായിട്ടുണ്ടെങ്കിലും ഇത്തരം സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച ഒരു പരാതിയും കേരളത്തിലെ ബാങ്കുകള്‍ സ്വന്തം നിലയ്ക്ക് ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും മനോജ് എബ്രഹാം പറഞ്ഞു.