12000 ജീവനക്കാരെ കൂടി പിരിച്ചുവിടും; കേരളം വിട്ടത് നില്‍ക്കക്കളിയില്ലാതെ; ബൈജൂസ് ആപ്പില്‍ സംഭവിക്കുന്നത്

രാജ്യത്തിന്റെ അഭിമാനമായി വളര്‍ന്നുവന്ന എഡ്യുടെക് ഭീമന് അടിമുടി താളംതെറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കമ്പനിയുടെ നാലിലൊരു വിഭാഗം ജീവനക്കാരെയും പിരിച്ചുവിടാനൊരുങ്ങുകയാണ്. പന്ത്രണ്ടായിരം ജീവനക്കാരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടുന്നതെന്ന് ടെക്നോളജി-ബിസിനസ് വെബ്സൈറ്റായ ദ മോണിങ് കോണ്‍ടക്സ്റ്റ് ഡോട് കോം റിപ്പോര്‍ട്ടു ചെയ്യുന്നു.

ഈ സാമ്പത്തിക വര്‍ഷാവസാനമായ 2023 മാര്‍ച്ചോടെ 2500 ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് കമ്പനി ലാഭത്തിലാക്കാന്‍ ബൈജൂസ് ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകളെക്കാള്‍ കൂടുതലുള്ള പിരിച്ചുവിടല്‍ ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആറു മാസത്തിനിടെ 2500 ജീവനക്കാരെ തൊഴില്‍ ശേഷിയില്‍നിന്ന് കുറയ്ക്കുമെന്നാണ് കമ്പനി സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥും ചീഫ് ഓപറേറ്റിങ് ഓഫീസര്‍ മൃണാല്‍ മോഹിതും പ്രത്യേകം വാര്‍ത്താ സമ്മേളനങ്ങളില്‍ നേരത്തെ അറിയിച്ചിരുന്നത്. ലാഭസാധ്യതാ ഘടകം പരിഗണിച്ചാണ് പിരിച്ചുവിടല്‍ എന്നായിരുന്നു വിശദീകരണം. തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് പരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. കേരളത്തില്‍ 170ലേറെ ജീവനക്കാര്‍ക്കാണ് നോട്ടീസ് കിട്ടിയത്.

2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയില്‍നിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം പതിനായിരം കോടിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ ആ വര്‍ഷത്തെ ലാഭമോ നഷ്ടമോ കമ്പനി പുറത്തുവിട്ടിട്ടില്ല.

‘2023 മാര്‍ച്ചോടെ കമ്പനിയെ ലാഭത്തിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ബ്രാന്റ് നാമം നല്ല രീതിയില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാര്‍ക്കിറ്റിംഗ് ബജറ്റ് കുറെക്കൂടി കാര്യക്ഷമമാക്കും. ഇനി ആഗോളസാന്നിധ്യം വികസിപ്പിക്കാന്‍ ഫണ്ട് ചെലവഴിക്കുന്നതിന് മുന്‍ഗണന നല്‍കും.’ – ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ്

2021 മാര്‍ച്ചില്‍ 4588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസ് പ്രഖ്യാപിച്ചത്. ഇത് 2020ലെ നഷ്ടത്തേക്കാള്‍ 19 മടങ്ങ് അധികമാണ്. 2022 മാര്‍ച്ച് 31ന് കമ്പനിയുടെ വരുമാനം നാലിരട്ടി വര്‍ധിച്ച് 10,000 കോടിയിലെത്തിയെന്ന് പ്രഖ്യാപിച്ചെങ്കിലും ലാഭനഷ്ടക്കണക്ക് അവതരിപ്പിച്ചിരുന്നില്ല. ഏകദേശം 50000 ജീവനക്കാരാണ് ബൈജൂസില്‍ ഉള്ളത്.

ഇത് ആദ്യമായല്ല ബൈജ്യൂസ് കൂട്ടപിരിച്ചുവിടല്‍ നടപടികള്‍ സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ബൈജ്യൂസിന്റെ ഓഫര്‍ സ്വീകരിക്കുകയോ അല്ലെങ്കില്‍ പിരിഞ്ഞുപോവുകയോ മാത്രമാണ് ജീവനക്കാരുടെ മുന്നിലുള്ള വഴികള്‍. 2022 തുടങ്ങിയ ശേഷം കമ്പനിയുടെ കീഴിലുള്ള വിവിധ പ്ലാറ്റ്ഫോമുകളില്‍ നിന്നായി നിരവധി ജീവനക്കാരെയാണ് പറഞ്ഞുവിട്ടത്. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ബൈജ്യൂസിന് കീഴിലുള്ള ഓണ്‍ലൈന്‍ കോഡിംഗ് പ്രൊവൈഡറായ വൈറ്റ്ഹാറ്റ് ജൂനിയറിലെ ജീവനക്കാരോട് ഓഫീസിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 1000 പേരാണ് രാജി വെച്ചിരുന്നു. തുടര്‍ന്ന് ജൂണില്‍ വൈറ്റ്ഹാറ്റില്‍ നിന്ന് 300 ജീവനക്കാരെയും കമ്പനി പറഞ്ഞുവിട്ടു. വൈറ്റ്ഹാറ്റിലേതിന് സമാനമായ രീതിയാണ് തിരുവനന്തപുരത്തെ ജീവനക്കാരോടും ബൈജ്യൂസ് സ്വീകരിച്ചിരിക്കുന്നത്.

നിലവില്‍ ജീവനക്കാരെ പുനര്‍വിന്യസിക്കുകയാണ് കമ്പനി. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തേതിന് സമാനമായി മറ്റ് നഗരങ്ങളിലെ ഓഫീസുകളും പൂട്ടി ജീവനക്കാരെ ബെംഗളൂരുവിലേക്ക് മാറ്റിയേക്കും. പുതിയ നീക്കം കാര്യക്ഷമത ഉയര്‍ത്താനും ചെലവ് നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ബൈജൂസിലെ ജീവനക്കാരുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ടെക്‌നോപാര്‍ക്കിലെ തൊഴിലാളി കൂട്ടായ്മയായ പ്രതിധ്വനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനയുടെ പ്രതിനിധികള്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരിട്ട് നിവേദനവും നല്‍കി.

ബൈജൂസിലെ ജീവനക്കാരുമായും പ്രതിധ്വനി പ്രതിനിധികളുമായും ഇന്നലെ ലേബര്‍ കമ്മിഷണര്‍ ചര്‍ച്ച നടത്തി. അടുത്ത ഘട്ടമമെന്ന നിലയില്‍ കമ്പനി മാനേജ്‌മെന്റുമായി സംസാരിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് മേല്‍ രാജി സമ്മര്‍ദ്ദം ഉയര്‍ത്തിയതോടെ കമ്പനിക്കു തൊഴില്‍ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് പോലും ഇല്ലാതെ ആപ്പ് ഡെവലപ്വര്‍മാരെ പിരിച്ചുവിടുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. നഷ്ടപരിഹാരമായി മൂന്നു മാസത്തെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.