അദാനിയുടെ വഴിയേ മകനും; രാജ്യത്തെ തുറമുഖങ്ങള്‍ ഏറ്റെടുക്കുന്നു; ഒഡിഷയിലെ പലോണ്‍ജി തുറമുഖവും കരണ്‍ 'പിടിച്ചടക്കി'; ഇന്ത്യയെ 'ചുറ്റി' അദാനി ഗ്രൂപ്പ്

പ്രമുഖ വ്യവസായ ഗ്രൂപ്പായ ഷപൂര്‍ജി പലോണ്‍ജി ഗ്രൂപ്പില്‍ നിന്ന് ഒഡീഷയിലെ ഗോപാല്‍പൂര്‍ തുറമുഖം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. തുറമുഖത്തിന്റെ 95ശതമാനം ഓഹരികള്‍ അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഏറ്റെടുക്കും. ഇതോടെ രാജ്യത്തിന്റെ മൂന്നു വശങ്ങളില്‍ തുറമുഖം എന്ന നേട്ടം അദാനിക്ക് സ്വന്തമായി.

ഇരുമ്പയിര്, കല്‍ക്കരി, ചുണ്ണാമ്പുകല്ല്, ഇല്‍മനൈറ്റ്, അലുമിനിയം എന്നിവയുള്‍പ്പെടെയുള്ള ഡ്രൈ ബള്‍ക്ക് കാര്‍ഗോയുടെ വൈവിധ്യമാര്‍ന്ന മിശ്രിതമാണ് ഗോപാല്‍പൂര്‍ കൈകാര്യം ചെയ്യുന്നത്. ജിപിഎല്‍ (ഗോപാല്‍പൂര്‍ പോര്‍ട്ട്) അദാനി ഗ്രൂപ്പിന്റെ പാന്‍-ഇന്ത്യ തുറമുഖ ശൃംഖലയിലേക്ക് ചേര്‍ക്കും.

‘കിഴക്കന്‍ തീരവും വെസ്റ്റ് കോസ്റ്റ് കാര്‍ഗോ വോളിയം പാരിറ്റിയും അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ സംയോജിത ലോജിസ്റ്റിക് സമീപനം ശക്തിപ്പെടുത്തും,’ അദാനി പോര്‍ട്ട്സ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു.
ഇന്ത്യയുടെ പടിഞ്ഞാറും കിഴക്കും തീരത്ത് ഏകദേശം 12 തുറമുഖങ്ങളും ടെര്‍മിനലുകളും അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഗോപാല്‍പൂര്‍ തുറമുഖവും സ്വന്തമാകുന്നതോടെ അദാനി പോര്‍ട്സിന് ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറന്‍ തീരങ്ങളില്‍ തുറമുഖ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ നിര്‍ണായക പ്രാധാന്യം ലഭിക്കും.

ഗോപാല്‍പൂര്‍ തുറമുഖത്തിന് 1,349 കോടി രൂപ ഓഹരിമൂല്യവും സ്ഥാപനത്തിന് മൊത്തത്തില്‍ 3,080 കോടി രൂപ മൂല്യവും വിലയിരുത്തിയാണ് ഓഹരികള്‍ ഏറ്റെടുക്കുകയെന്ന് അദാനി പോര്‍ട്സ് വ്യക്തമാക്കി.