അചിന്തനീയം ചിന്തയുടെ വഴികള്‍

സത്യത്തില്‍ സി പി എമ്മില്‍ ഏതാണ്ട് മുക്കാല്‍ പങ്ക് പേരും ചിന്താ ജെറോമുമാരാണ്.അവരൊന്നും പി എച്ച് ഡി പ്രബന്ധങ്ങള്‍ സര്‍വ്വകലാശാലകളില്‍ സമര്‍പ്പിക്കാത്തത് കൊണ്ട് അനുപമമായ ആ കഴിവുകള്‍ നമുക്ക് ദൃശ്യമാകുന്നില്ലന്നേയുളളു. കേരളത്തിലെ സര്‍വ്വകലാശാലകളിലെ വി സി മാരും പ്രോ വി സിമാരും വകുപ്പ് തലവന്‍മാരും ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരത്തിലും താഴേ വരണമെന്ന് സി പി എം നിര്‍ബന്ധം പിടിക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസിലായിട്ടുണ്ടോ? ഒരു പി എച്ച് ഡി പ്രബന്ധം പോലും വായിച്ച് നോക്കി വിലയിരുത്താന്‍ കഴിയുന്നവരാകരുത് അവര്‍ എന്ന നിര്‍ബന്ധ ബുദ്ധി പാര്‍ട്ടിക്കുള്ളത് കൊണ്ട് തന്നെയാണ്. ചങ്ങമ്പുഴയുടെ വാഴ വൈലോപ്പിള്ളിയുടെ പറമ്പിലേ കുലക്കുകയുള്ളുവെന്ന് പാര്‍ട്ടി തിരുമാനിച്ചാല്‍ ഒരു വി സിക്കും അക്കാദമിക് കൗണ്‍സിലിനും അതിനപ്പുറം പറയാന്‍ കഴിയാത്തതും അതുകൊണ്ടാണ്.

സി പിഎമ്മിന്റെ കലാസാഹിത്യസാംസ്‌കരിക സംഘടനയായ പു ക സ അഥവാ പുരോഗമന സാഹിത്യ സംഘത്തിന്റെ അധ്യക്ഷനായിരുന്നു മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍. ചിന്താ ജെറോം ജനിക്കുന്നതിന് മുമ്പെ തന്നെ വൈലോപ്പിള്ളി കഥാവശേഷനായി അല്ലങ്കില്‍ താന്‍ എഴുതിയതെല്ലാം കത്തിച്ചു കളഞ്ഞ് അദ്ദേഹം നാടുവിടുമായിരുന്നു.ചിന്തയുടെ ഗവേഷണ പ്രബന്ധത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ കടന്നുവരാതിരുന്നത് നന്നായി, അല്ലങ്കില്‍ ചെമ്മീന്‍ എഴുതിയത് രവീന്ദ്രനാഥ ടാഗോര്‍ ആണെന്ന് പോലും ആ പ്രബന്ധത്തില്‍ വായിക്കേണ്ടി വന്നേനെ.

ചിന്താ ജെറോം ഒരു വ്യക്തിയല്ല പ്രതിഭാസമാണ്, സമകാലീന സി പി എമ്മില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ഒരു പകുതി ചിന്താ ജെറോമെങ്കിലും ആകണം. നിങ്ങള്‍ പ്രബന്ധത്തില്‍ എന്തെഴുതിയെന്നതല്ല വിഷയം നിങ്ങള്‍ക്ക് പി എച്ച് ഡി കിട്ടിയോ എന്നതാണ് വിഷയം. നിങ്ങള്‍ ഏതെങ്കിലും കമ്മീഷന്റെ ചെയര്‍മാനോ ചെയര്‍പേഴസ്‌ണോ ആണോ എന്നതല്ല വിഷയം നിങ്ങള്‍ക്ക് കിട്ടാനുള്ള ശമ്പളവും ആനുകൂല്യങ്ങളും കുടിശികയും കൃത്യമായി അണ പൈസ വ്യത്യാസമില്ലാതെ സര്‍ക്കാരില്‍ നിന്നും വാങ്ങിച്ചോ എന്നതാണ് വിഷയം, ഈ മനോഭാവത്തെയാണ് ചിന്താ ജെറോം എന്ന് നമ്മള്‍ വിളിക്കുന്നത്.

കേരള സര്‍വ്വകലാശാലയുടെ പ്രൊവൈസ് ചാന്‍സലറായിരുന്ന ഡോ. അജയകുമാറിന്റെ കീഴിലാണ് വര്‍ഷങ്ങള്‍ എടുത്ത് ചിന്താജെറോം ഗവേഷണം പൂര്‍ത്തിയാക്കി ബിരുദം നേടിയത്. ഡോക്ടറേറ്റ് നേടാന്‍ ചിന്ത തെരെഞ്ഞെടുത്ത വിഷയമാണ് അതിലേറെ രസകരം നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്നതാണ് വിഷയം. നവ ലിബറല്‍ കാലഘട്ടത്തിന് മുമ്പുള്ള മലയാളത്തിലെ കച്ചവട സിനിമ എങ്ങിനെയായിരുന്നു, അതിന്റെ പ്രത്യയശാസ്ത്ര അടിത്തറ എന്തായിരുന്നുവെന്നൊക്കെ ഏതെങ്കിലും വിദഗ്ധ സമിതി ഈ ഗവേഷണ ബിരുദം നല്‍കുന്നതിന് മുമ്പ് ചിന്തയോട് ചോദിച്ചു കാണുമോ? കാണാന്‍ വഴിയില്ല. കമ്യുണിസം വിഭാവനം ചെയ്ത ജാതിരഹിത കാഴ്്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നാണ് ചി്ന്തയുടെ പ്രബന്ധത്തിന്റെ സാരം . അത് കൊണ്ടായിരിക്കും ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയ ഉടനെ രഞ്ജിത്തിനെ കമ്യുണിസ്റ്റ് സര്‍ക്കാര്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കിയത്.

ചങ്ങമ്പുഴക്ക് മാത്രമേ വാഴ വയ്കാവൂ വൈലോപ്പള്ളി വാഴ വച്ചാല്‍ പുളിക്കമോ എന്നൊക്കെ ചോദിച്ചു കൊണ്ടു കാപ്‌സ്യുള്‍ ഫാക്ടറികള്‍ സടകുഴഞ്ഞ് എഴുന്നേറ്റുകഴിഞ്ഞു. ചിന്തിച്ചാല്‍ ഒരു അന്തവുമില്ല ചിന്തിച്ചില്ലങ്കിലോ ഒരു കുന്തവുമില്ല എന്ന ട്രാക്കിലാണ് അന്തം കമ്മികള്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്. പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ വിതരണം ചെയ്യുന്നത്, അത് പി എച്ച് ഡിയായാലും പച്ചക്കറി കിറ്റായാലും ഉള്ളടക്കം ചോദ്യം ചെയ്യാന്‍ പാടില്ല എന്നാണ് പി ബി യുടെ നിര്‍ദേശം. സി പി എം ഭരിക്കുമ്പോള്‍ പി ബിയുടെ നിയമമെന്നാല്‍ പ്രപഞ്ച നിയമമാണ്.

ചങ്ങമ്പുഴയുടെ കവിതകള്‍ ജീര്‍ണ്ണതയുടെ സാക്ഷ്യ പത്രങ്ങളാണെന്നും, അതു കൊണ്ട് അദ്ദേഹം കവിത എഴുത്ത് നിര്‍ത്തണമെന്നും ടി കെ രാമകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന തൃപ്പൂണിത്തുറ മഹാത്മാ വായനശാല ഭരണ സമിതി ചങ്ങമ്പുഴ ജീവി്്ച്ചിരിക്കുന്ന കാലത്ത് തന്നെ പ്രമേയം പാസാക്കിയിരുന്നു. പിന്നീട് ഇതേ ടി കെ രാമകൃഷ്ണന്‍ മൂന്ന് എല്‍ ഡി എഫ് മന്ത്രി സഭകളില്‍ മന്ത്രിയായി. അതില്‍ രണ്ട് മന്ത്രി സഭകളിലും സാംസ്‌കാരിക വ്കുപ്പിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. പിന്നീട് സി പി ശ്രീധരന്‍ ഇതിനെക്കുറിച്ച് പറഞ്ഞത് കേരളത്തില്‍ ആയത് കൊണ്ട് ചങ്ങമ്പുഴക്കെതിരെ പ്രമേയമേ പാസാക്കിയുള്ളു. സോവിയറ്റ് യൂണിയനിലായിരുന്നെങ്കില്‍ അങ്ങേരെ തന്നെ പാസാക്കിക്കളഞ്ഞേനെ എന്നാണ്.

ടി കെ രാമകൃഷ്ണനെ വച്ചു നോക്കുമ്പോള്‍ ചിന്താ ജെറോമൊക്കെ എന്ത്, അപ്പോള്‍ വാഴ വച്ചത് സോറി വാഴക്കുല എഴുതിയത് വൈലോപ്പിള്ളി തന്നെ , ലാല്‍സലാം