മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ കരക്കടിഞ്ഞാല്‍ അടുത്തേക്ക് പോകുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്; കണ്ടെയ്നറില്‍ എന്താണുള്ളതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് മന്ത്രി

അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്നറില്‍ എന്താണുണ്ടായിരുന്നതെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് തുറമുഖ മന്ത്രി വി എന്‍ വാസവന്‍. വിശദമായ പരിശോധന കഴിഞ്ഞാല്‍ മാത്രമേ ഇതിനെക്കുറിച്ച് വിശദീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ (70 കിലോ മീറ്റര്‍) എംഎല്‍സി എല്‍സ എന്ന ഷിപ്പില്‍ നിന്നാണ് കണ്ടെയ്നര്‍ കടലില്‍ വീണത്. കണ്ടെയ്നറില്‍ എന്താണുണ്ടായിരുന്നതെന്ന് വ്യക്തമല്ല. അത് എന്താണെന്ന് പരിശോധിക്കുന്നതിനായി നടപടികള്‍ എടുത്തിട്ടുണ്ട്. ഈ പരിശോധന കഴിഞ്ഞ് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ആധികാരികമായി കണ്ടെയ്നറില്‍ എന്താണുള്ളതെന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

നാവിക സേന, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, കോസ്റ്റല്‍ ഗാര്‍ഡ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളെല്ലാം സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. അപകടം നടന്ന ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നവരും പരിസര പ്രദേശത്തുള്ള ജനങ്ങളും ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം കൈമാറിയിട്ടുണ്ട്.

കപ്പിലില്‍ നിന്നും അപകടകരമായ വസ്തുക്കള്‍ അടങ്ങിയ 8 കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ പതിച്ചതായി ദുരന്ത നിവാരണ സേന വ്യക്തമാക്കി. കാര്‍ഗോയില്‍ എന്താണെന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമായിട്ടില്ല. കേരള തീരത്ത് ഈ കണ്ടെയ്‌നറും ഇതുമായി ബന്ധപ്പെട്ട എണ്ണയും വന്ന് അടിയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനം ഒരു തരത്തിലും കണ്ടെയ്‌നറുകള്‍ക്കടുത്തേക്ക് പോകുകയോ കണ്ടെയ്‌നറില്‍ സ്പര്‍ശിക്കുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ സേനയും കോസ്റ്റ് ഗാര്‍ഡും അറിയിച്ചു,

Read more

ചിലയിടങ്ങളിലെങ്കിലും എണ്ണപ്പാട വന്നടിയാന്‍ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് കോസ്റ്റ്കാര്‍ഡ് വിവരം നല്‍കുന്നതാണ്. കണ്ടെയ്‌നറിനുള്ളില്‍ എന്തെല്ലാം വസ്തുക്കളാണുള്ളതെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. നിലവില്‍ എണ്ണയുള്ളതിനാല്‍ തീരത്ത് കാണുന്ന കാര്‍ഗോ പോലെ കരയ്ക്കടിഞ്ഞ ഒരു വസ്തുവും സ്പര്‍ശിക്കരുതെന്നും എത്രയും പെട്ടെന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 112 നമ്പറിലോ അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോക്ടര്‍ ശേഖര്‍ കുര്യാക്കോസ് അറിയിച്ചു.