സിനിമ എടുക്കരുതെന്ന് സര്‍ക്കാറിന്റെ വിലക്ക്, ജയിലില്‍ കിടന്നു, രഹസ്യമായി ഷൂട്ട്; ഒടുവില്‍ അംഗീകാരം, ജാഫര്‍ പനാഹിക്ക് പാം ഡി ഓര്‍

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ചിത്രത്തിന് കാന്‍ ചലച്ചിത്രമേളയിലെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര്‍ പുരസ്‌കാരം. രാഷ്ട്രീയ തടവുകാര്‍ അവരെ തടവിലിട്ടവരോട് പ്രതികാരം ചെയ്യാനെത്തുന്ന കഥ പറഞ്ഞ ‘ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്’ എന്ന സിനിമയ്ക്കാണ് പുരസ്‌കാരം.

ഇറാന്‍ സര്‍ക്കാറിന്റെ വിലക്കും തടവും കാരണം വര്‍ഷങ്ങളായി ജഅ്ഫര്‍ പനാഹിക്ക് കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇറാന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലും അഴിമതിയും വിവരിക്കുന്ന ത്രില്ലറാണ് ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്.

സര്‍ക്കാരിനെതിരേ സിനിമ എടുക്കുന്നുവെന്ന് ആരോപിച്ച് 2009 മുതല്‍ പലവട്ടം അറസ്റ്റിലായിട്ടുള്ള പനാഹിയെ സിനിമ എടുക്കുന്നതില്‍ നിന്നും 20 വര്‍ഷത്തേക്ക് ഇറാന്‍ വിലക്കിയിരുന്നു. 2023 ഫെബ്രുവരിയില്‍ ടെഹ്‌റാനിലെ എവിന്‍ ജയിലില്‍ ഏഴ് മാസത്തോളം കിടന്നതാണ് പുതിയ സിനിമയ്ക്കുള്ള പ്രചോദനം എന്നാണ് പനാഹി പറയുന്നത്.

Read more

സിനിമ എടുക്കാന്‍ വിലക്കുള്ളപ്പോഴും ‘നോ ബെയേഴ്‌സ്’ ഉള്‍പ്പെടെയുള്ളവ പനാഹി രഹസ്യമായി ഷൂട്ട് ചെയ്തിരുന്നു. പുതിയ ചിത്രവും അങ്ങനെ എടുത്തതാണ്. 2010ലെ കാനില്‍ വച്ച് അന്ന് വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന സംവിധായകനെ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷെ ആദരിച്ചിരുന്നു.