കശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണാന്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഒപ്പം തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ട്രംപ് എക്‌സില്‍ കുറിച്ചതിന് പിന്നാലെയാണ് അതിര്‍ത്തി നിശബ്ദമായതില്‍ അമേരിക്കയുടെ പങ്ക് എന്താണെന്ന ചോദ്യം ഉയര്‍ന്നത്. ഇന്ത്യയും പാകിസ്ഥാനും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് മുന്‍പ് വെടിനിര്‍ത്തലിനെ കുറിച്ച് ട്രംപ് ലോകത്തെ അറിയിച്ചതെങ്ങനെ?
യുഎന്നില്‍ പോലും ചര്‍ച്ച നടത്തില്ലെന്ന് ഇന്ത്യ പറഞ്ഞിരുന്ന കശ്മീര്‍ വിഷയത്തില്‍ ഷിംല കരാര്‍ ലംഘിച്ച് ഒരു മൂന്നാം കക്ഷിയായി അമേരിക്ക ഇടപെട്ടിരുന്നോ? അത്തരത്തിലൊരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമവായത്തിലേക്കെത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അടിവരയിട്ട് പറയേണ്ടി വന്നു. ഈ രാജ്യത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അമേരിക്കയല്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചാല്‍ മാത്രമേ വിശ്വാസ്യത നേടാനാകൂ എന്ന് കേന്ദ്ര സര്‍ക്കാരിനും ഉത്തമ ബോധ്യമുണ്ട്.
ലോകനേതാവായ അമേരിക്കയുടെ ശക്തി പ്രകടനമായിരുന്നോ ഇന്ത്യ-പാക് വിഷയത്തില്‍ കണ്ടത്? ഒരിക്കലും അല്ല, ഗസയിലും ഉക്രൈനിലും ഇതുവരെ പറക്കാത്ത സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ ഇന്ത്യയിലും പാകിസ്ഥാനിലും ചിറകടിക്കേണ്ടത് ഇന്ന് ഏറ്റവും വലിയ ആവശ്യം ഡൊണാള്‍ഡ് ട്രംപിന് ആണ്.
ലോകത്ത് നടക്കുന്ന മറ്റൊരു സംഘര്‍ഷത്തിലും ട്രംപിന് ആശങ്കയില്ല. എന്നാല്‍ ഇന്ത്യയിലും പാകിസ്ഥാനിലും ഉടലെടുത്ത സംഘര്‍ഷാവസ്ഥ ട്രംപിന്റെ നെഞ്ചിടിപ്പ് കൂട്ടി. അതിന്റെ കാരണവും ട്രംപ് ഒടുവില്‍ എക്‌സില്‍ കുറിച്ച വരികളില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതാ ഞാന്‍ ഈ രണ്ട് മഹത്തായ രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ പോകുന്നുവെന്ന് ട്രംപ് പറഞ്ഞുനിര്‍ത്തുന്നിടത്ത് അമേരിക്കയുടെ താത്പര്യം പ്രകടമാകുന്നു.
ഇരുരാജ്യങ്ങളിലുമായി തുറന്നുകിടക്കുന്ന ബൃഹത്തായ ഒരു വിപണി മാത്രമല്ല അമേരിക്കന്‍ ലക്ഷ്യം. അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കൂട്ടാന്‍ 170 കോടിയോളം വരുന്ന ഇരുരാജ്യങ്ങളുടെയും ആകെ ജനസംഖ്യ ആണ് ഡൊണാള്‍ഡ് ട്രംപിന്റെ കണ്ണിലെന്ന് തോന്നിപ്പിക്കുന്നതെങ്കില്‍ അതൊരു അമേരിക്കന്‍ തന്ത്രം മാത്രമാണ്. അമേരിക്കയുടെ നിലവിലെ ശത്രു ചൈനയാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ലോകത്ത് മറ്റൊരു രാജ്യത്തിനും ഇല്ലാത്ത തരത്തില്‍ ചൈനയുമായി മാത്രമാണ് അമേരിക്ക ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് വ്യാപാര യുദ്ധം ആരംഭിച്ചിരിക്കുന്നത്. ചൈനയും യുഎസിന് ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തിയെങ്കിലും ട്രംപിന്റെ നടപടി ചൈനയ്ക്ക് വലിയ തിരിച്ചടിയാണ് സാമ്പത്തിക രംഗത്ത് സൃഷ്ടിക്കുക. ഇതിന് പുറമേ അമേരിക്കന്‍ കമ്പനികള്‍ പലതും ചൈന ഉപേക്ഷിക്കാനും തീരുമാനിച്ചു.
ഇവിടെയാണ് ചൈന ഒരു ദയയുമില്ലാതെ അമേരിക്കയ്ക്ക് റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ഉള്‍പ്പെടെയുള്ള ധാതുക്കള്‍ നല്‍കില്ലെന്ന് അറിയിച്ചത്. അമേരിക്കയുടെ ഭാവി പോലും മരവിപ്പിക്കാന്‍ ശേഷിയുള്ളതാണ് ധാതുക്കളുടെ ഇറക്കുമതി. ചൈനയുടെ പ്രഖ്യാപനം തുടരുമ്പോഴും ഉക്രൈന് 50 ശതമാനം ലാഭം നല്‍കിക്കൊണ്ട് ധാതുക്കളുടെ ഖനനം അമേരിക്കയ്ക്ക് തുടരാന്‍ സാധിക്കുന്നതും അത് ദീര്‍ഘകാലം തുടര്‍ന്നുപോകുന്നതിനും റഷ്യ-ഉക്രൈന്‍ യുദ്ധം അനിവാര്യമാണ്.
ഇവിടെയാണ് ഇന്ത്യയിലും പാകിസ്ഥാനിലും സമാധാനം പുലരേണ്ടത് യുഎസിന്റെ കൂടി ആവശ്യമാകുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തിയതോടെ ചൈന വിടാനിരിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയിലെ കുറഞ്ഞ ഉത്പാദന ചെലവാണ് യുഎസ് കമ്പനികള്‍ക്ക് ഇന്ത്യയോടുള്ള താത്പര്യത്തിന് കാരണം. ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ തിരുവായ്ക്ക് എതിര്‍വായില്ലാതെ അംഗീകരിച്ച രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും.
Read more
സ്വാഭാവികമായും ഇരുരാജ്യങ്ങളിലുമായി തുറന്നുകിടക്കുന്ന വിപണിയില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളുണ്ടാകരുതെന്നതും യുഎസിന്റെ കൂടി ആവശ്യമാണ്. 11 ലക്ഷം കോടിയാണ് ഒരു വര്‍ഷത്തില്‍ യുഎസ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് നേടുന്നത്.