അദാനി- മോദി കൂട്ടുകെട്ടിന് എതിരെ ആഞ്ഞടിച്ച് രാഹുല്‍

ഭാരത് ജോഡോയാത്രയുടെ വിജയം രാഹുല്‍ഗാന്ധിയെ അക്ഷരാര്‍ത്ഥത്തില്‍ മാറ്റിമറിച്ചുകഴിഞ്ഞു. ലോക്‌സഭയിലെ അദ്ദേഹത്തിന്റെ ഇന്നത്തെ പ്രകടനം പ്രതിപക്ഷത്തെ നിരയെ പാര്‍ലമെന്റില്‍ നയിക്കാന്‍ കരുത്തുള്ളയാളായി മാറിക്കഴിഞ്ഞതിന്റെ സൂചനയാണ്. അദാനി- മോദി ബന്ധത്തെക്കുറിച്ച് ലോക്‌സഭയില്‍ ആഞ്ഞടിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞ വാചകങ്ങള്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ലോക്‌സഭയില്‍ രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് മോദിക്കുംഅദാനിക്കും എതിരെ രാഹുല്‍ ആഞ്ഞടിച്ചത് .മോദി ഏതു രാജ്യത്തുപോകുന്നുവോ അവിടെ അദാനിയുമുണ്ടാകും. ആരാജ്യങ്ങളില്‍ നിന്നെല്ലാം വന്‍കിട കരാറുകള്‍ അദാനി നേടിയെടുക്കുകയും ചെയ്യും എന്താണ് ഇതിന്റെ രഹസ്യം. ഒരു ബിസിനസിലും അദാനിജി തോല്‍ക്കാറില്ലന്നായിരുന്നു രാഹുലിന്റെ പരിഹാസം.

നന്ദി പ്രമേയ ചര്‍ച്ചയില്‍ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും രാഹുല്‍ പിന്മാറിയില്ല. അദാനിയും മോദിയുമായുള്ള ചിത്രം ഉയര്‍ത്തി ആയിരുന്നു പ്രസംഗം. മോദിയുമായുള്ള ബന്ധം വഴി അദാനിയുടെ വ്യവസായവും ഉയര്‍ച്ച നേടി. ആ ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്പന്നനാക്കി.രാജ്യത്തെ വിമാനത്താവളങ്ങള്‍ ചട്ടങ്ങള്‍ മറികടന്ന് അദാനിക്ക് നല്‍കി. വിമാനത്താവളങ്ങള്‍ നടത്തി പരിചയമില്ലാത്തവരെ അതിന്റെ നടത്തിപ്പ് ഏല്‍പിക്കരുതെന്ന നിയമം മറികടന്നു കൊണ്ടാണ് അദാനിക്ക് വിമാനത്താവളങ്ങള്‍ കൈമാറിയതെന്ന് രാഹുല്‍ പറഞ്ഞു. ഇതിനെല്ലാം വഴികാട്ടിയായി നിന്നത് പ്രധാനമന്ത്രി തന്നെയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ പിന്തുണയോടെ എങ്ങനെ ധനം സമ്പാദിക്കാമെന്നതിന്റെ ഉദാഹരണമാണ് അദാനിയെന്നായിരുന്നു ബി ജെ പി എം പിമാരുടെ എതിര്‍പ്പിനെ മറികടന്നു കൊണ്ട് രാഹുല്‍ പറഞ്ഞത്. പ്രതിരോധ, ആയുധ നിര്‍മ്മാണ മേഖലകളിലും അദാനിക്ക് പ്രാതിനിധ്യം നല്‍കി. 2014 ന് ശേഷം അദാനിയുടെ ആസ്തി പലമടങ്ങ് വര്‍ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രയോജനം കിട്ടുന്നതും അദാനിക്കാണ്. പൊതു മേഖലാ ബാങ്കുകളും, എല്‍ഐസിയും അദാനിക്ക് തീറെഴുതി. ഇവിടങ്ങളിലെ സാധാരണക്കാരുടെ പണം അദാനി ഗ്രൂപ്പിന്റെ കൈയിലെത്തിയിട്ടുണ്ട്. എത്ര തവണ അദാനിയുമായി വിദേശയാത്ര നടത്തി, എത്ര കരാറുകള്‍ അതിന് ശേഷം ഒപ്പിട്ടു, തുടങ്ങിയ ഗൗരവമേറിയ ചോദ്യങ്ങളും പ്രധാനമന്ത്രിയോട് രാഹുല്‍ ചോദിച്ചു.

സത്യത്തില്‍ അദാനിക്ക് വേണ്ടാണ് മോദി ഇന്ത്യ ഭരിക്കുന്നതെന്ന് വരെ രാഹുല്‍ പറഞ്ഞുകളഞ്ഞത്ര. പ്രധാനമന്ത്രിയെ അപമാനിക്കാന്‍ രാഹുല്‍ ശ്രമിക്കുകയാണെന്നല്ലാം പറഞ്ഞ് ബി ജെ പി അംഗങ്ങള്‍ ഒച്ചവച്ചെങ്കിലു അതൊന്നും രാഹുല്‍ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേ ആയിരുന്നില്ല. കാരണം ഭാരത് ജോഡോയാത്രയുടെ വിജയം വലിയ ആത്മവിശ്വസമാണ് രാഹുലിന് നല്‍കിയിരിക്കുന്നത്.2024 തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വിജയം അനായാസമായിരിക്കുമെന്നത് ബി ജെ പിയുടെ ഒരു വ്യാമോഹം മാത്രമാണെന്നും പ്രധാന പ്രതിപക്ഷം എന്ന നിലയില്‍ കോണ്‍ഗ്രസ് പൊരുതാന്‍ തന്നെയാണ് നിശ്ചയിച്ചിരിക്കുന്നതെന്നുമാണ് രാഹുലിന്റെ ഇന്നത്ത വാക്കുകള്‍ ഇന്ത്യയിലെ ജനങ്ങളോട് പറയുന്നത്്