പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

ഇറാനും ഇസ്രയേലി-യുഎസ് സഖ്യവും തമ്മിലെ യുദ്ധം ഇന്ത്യയിലെ അടുക്കളയെ ബാധിക്കുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധം വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിതരണത്തെ ബാധിച്ചതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഹോട്ടലുകള്‍ അടച്ചുതുടങ്ങി. ഒട്ടേറെ അനുബന്ധ മേഖലകളെക്കൂടി ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയാണു രൂപപ്പെടുന്നത്. ആപ് അധിഷ്ഠിത ക്ലൗഡ് കിച്ചനുകളും വിവാഹവിരുന്ന് ഇഫ്താര്‍ പാര്‍ട്ടി കരാറുകളെടുത്ത കേറ്ററിങ് സ്ഥാപനങ്ങളും ഉള്‍പ്പെടെ മുന്നോട്ടുപോകാനാകാത്ത സ്ഥിതിയിലാണ്. എല്‍പിജി ക്ഷാമം അതിരൂക്ഷമായതോടെ രാജ്യത്ത് മിക്കയിടത്തും റസ്റ്ററന്റുകള്‍ പൂട്ടിത്തുടങ്ങി. കേരളത്തിലും എല്‍പിജി വിതരണം ഏറക്കുറെ സ്തംഭിച്ചെന്നും നിരവധി ഹോട്ടലുകള്‍ അടച്ചുവെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ പറയുന്നു.

പാചകവാതക ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവശ്യസേവന നിയമം (എസ്മ) പ്രഖ്യാപിച്ചു. ഗാര്‍ഹിക എല്‍പിജി, പൈപ്പിലൂടെയുള്ള പിഎന്‍ജി, വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി എന്നിവയുടെ ഉല്‍പാദനം കൂട്ടാന്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി. മറ്റു മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കി. എന്നാല്‍, ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിനും 25 ദിവസത്തെ ഇടവേളയുണ്ടാകും.

കഴിഞ്ഞ ദിവസങ്ങളില്‍ ഹോട്ടലുകള്‍ക്കുള്ള ഗ്യാസ് സിലിണ്ടര്‍ വിതരണം ഭാഗികമായി മാത്രമായിരുന്നു നിയന്ത്രിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ പൂര്‍ണമായി നിലച്ചു. പ്രതിദിനം ശരാശരി 2 മുതല്‍ 25 സിലിണ്ടര്‍ വരെ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ കേരളത്തിലുണ്ട്. പ്രതിസന്ധി കടുത്താല്‍ വലിയ പ്രശ്‌നമാകും. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, അതിഥി തൊഴിലാളികളുടെ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഭക്ഷണം കിട്ടാതാകും. സംസ്ഥാനത്ത് ഏകദേശം ഒരുലക്ഷം ഹോട്ടലുകളുണ്ട്. ഇവയെല്ലാം പ്രതിസന്ധിയുടെ നടുവിലാണ്.

ഗാര്‍ഹികേതര ആവശ്യങ്ങളില്‍ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണു മുന്‍ഗണന. ഹോട്ടലുകള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള വിതരണം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ കേന്ദ്രം നിയോഗിച്ചു.

എല്‍പിജി വില കൂട്ടിയതിന് പിന്നാലെയാണ് ക്ഷാമവും. വലിയ സാമ്പത്തിക പ്രതിസന്ധിയുമാണിത് സൃഷ്ടിക്കുന്നത്. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ബംഗാളില്‍ നിന്നുള്‍പ്പെടെയുള്ള അതിഥി തൊഴിലാളികള്‍ മടങ്ങിപ്പോകുന്നതും സംസ്ഥാനത്തെ പല ഹോട്ടലുകള്‍ക്കും തിരിച്ചടിയായിട്ടുണ്ട്. മുംബൈയില്‍ 20-25% ഹോട്ടലുകള്‍ പൂട്ടി. കൂടുതല്‍ ഹോട്ടലുകള്‍ വൈകാതെ അടയ്ക്കുമെന്ന് അവിടുത്തെ റസ്റ്ററന്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളിലും ഹോട്ടലുകള്‍ത്ത് താഴുവീണുകഴിഞ്ഞു. ബിഹാര്‍, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ എല്‍പിജി ക്ഷാമം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.