'ശക്തി'യില്‍ പിടിച്ചുള്ള അടിയും ഭൂരിപക്ഷ വിശ്വാസത്തെ കൂട്ടിപിടിച്ചുള്ള മെലോഡ്രാമയും

രാഹുല്‍ ഗാന്ധിയുടെ നരേന്ദ്ര മോദിക്കെതിരായ തുറന്ന വാക്‌പോരും തിരിച്ചടിയായി വീണ്ടും ഭൂരിപക്ഷ വിശ്വാസങ്ങളെ കൂട്ടിപ്പിടിച്ചുള്ള മെലോഡ്രാമയുമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയമായുള്ള ആക്രമണത്തെ പോലും മതത്തെ കൂട്ടിച്ചേര്‍ത്ത് പ്രതിരോധിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും സ്ഥിരം ശൈലി തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ ശക്തി അഥവാ അധികാരം, പവര്‍ പ്രതികരണത്തിനെതിരെ ഉണ്ടായത്.

രാജാവിന്റെ ആത്മാവ് ഇവിഎമ്മിലാണ്. ഇവിഎമ്മില്‍ മാത്രമല്ല രാജ്യത്തെ ഇഡി, സിബിഐ, ടാക്‌സ് ഡിപാര്‍ട്‌മെന്റ് തുടങ്ങിയ ഓരോ ഏജന്‍സികളിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇവിഎം ഉപയോഗിച്ചാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ജയമെന്ന് ആവര്‍ത്തിച്ചാണ് ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധി മോദിക്കെതിരെ ആഞ്ഞടിച്ചത്.

ഞങ്ങള്‍ ഒരു പാര്‍ട്ടിക്കെതിരെ അല്ലെങ്കില്‍ ഒരു മനുഷ്യന് എതിരെ പോരാടുകയാണെന്ന് ആളുകള്‍ കരുതുന്നു. അതായത് പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ. ശരിക്കും അങ്ങനെയല്ല. നമ്മുടെ പോരാട്ടം ഒരു ശക്തിക്കെതിരെയാണ്. എന്താണ് ആ ശക്തിയെന്നാണ് ചോദ്യം. ആരോ പറഞ്ഞതുപോലെ, ഈ രാജാവിന്റെ ആത്മാവ് ഇവിഎമ്മിലാണ്. രാദ്യത്തെ എല്ലാ സ്ഥാപനങ്ങളിലുമാണ്. മോദി ഒരു മുഖം മൂടിയാണ്, ഒരു ശക്തിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഖംമൂടി. 56 ഇഞ്ച് നെഞ്ചളവൊന്നും ഈ പൊള്ളയായ മനുഷ്യനില്ല.

രാഹുലിന്റെ വാക്കുകള്‍ക്ക് പിന്നാലെ ബിജെപി ഐടി സെല്‍ രാഹുല്‍ ഗാന്ധി ഹിന്ദുമതത്തേയും സ്ത്രീകളേയും അധിക്ഷേപിക്കുകയാണെന്നും പറഞ്ഞു രംഗത്തേക്കെത്തി. സനാതന ധര്‍മ്മത്തെ കോണ്‍ഗ്രസിന്റെ കൂട്ടുകക്ഷയായ ഡിഎംകെയുടെ ഉദയനിധി സ്റ്റാലിന്‍ അപമാനിച്ചതിന് പിന്നാലെ ശക്തിയെ അപമാനിച്ചു രാഹുല്‍ ഗാന്ധിയെത്തിയെന്നാണ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞത്. മാ ദുര്‍ഗയ്‌ക്കെതിരായാണ് ഈ ആക്ഷേപമെന്ന മട്ടില്‍ ഐടി സെല്‍ തലവന്‍ കഥയിറക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതില്‍ തന്നെ പിടിച്ചു കയറി.

നിലവില്‍ തെക്കേ ഇന്ത്യയില്‍ ഓടി നടന്ന് പ്രചരണം നടത്തുന്ന മോദി കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ റാലിയില്‍ ശക്തിയില്‍ പിടിച്ചു തിരിച്ചടി നല്‍കാന്‍ ശ്രമിച്ചു. നാരി ശക്തിയും ബേടി ബചാവോയുമെല്ലാം ചേര്‍ത്ത് മോദിയുടെ സ്ഥിരം മെലോഡ്രാമയില്‍ കുറച്ചു ഭക്തിയും ജയ് മാതാ ഥി വികാരമെല്ലാം ചേര്‍ത്ത് രാഹുലിനെതിരെ പ്രയോഗിച്ചു. തനിക്ക് എല്ലാ അമ്മമാരും സഹോദരിമാരും ശക്തിയാണെന്നും ആ ശക്തിയെ തകര്‍ക്കാനാണ് ഇന്ത്യ മുന്നണിയുടെ പ്രഖ്യാപനമെന്നും മോദി ആഞ്ഞടിച്ചു. ശക്തിയേയും അവരെ ആരാധിക്കുന്നവരേയും തകര്‍ക്കാനുള്ള ആഹ്വാനമാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്നും അവര്‍ക്കെതിരെയാണ് നമ്മുടെ പോരാട്ടമെന്നും മോദി പറഞ്ഞു.

എന്നെ സംബന്ധിച്ച് എല്ലാ അമ്മമാരും എല്ലാ പെണ്‍മക്കളും ശക്തിമാരാണ്. അമ്മമാരെ പെങ്ങന്മാരെ നിങ്ങളെ ശക്തിയായാണ് ഞാന്‍ ആരാധിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പത്രിക തന്നെ ശക്തിയെ നശിപ്പിക്കുമെന്നാണ്. ശക്തിക്കായുള്ള പോരാട്ടത്തില്‍ അവരുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. അമ്മമാരുടേയും പെങ്ങള്‍മാരുടേയും സുരക്ഷക്കായി ജീവന്‍ വരെ ഞാന്‍ ബലിനല്‍കും.

ഇനി ഈ അമ്മ- പെങ്ങള്‍ വികാരത്തള്ളിച്ചയ്ക്ക് ശേഷം താന്‍ പറഞ്ഞതിന്റെ ഉദ്ദേശവും ഒട്ടും അമാന്തിക്കാതെ മോദി വ്യക്തമാക്കുന്നുണ്ട്. ബിജെപിക്ക് എത്ര സീറ്റ് ലഭിക്കുന്നോ അത്രയും ഊര്‍ജം തനിക്ക് കൂടുമെന്ന് പറഞ്ഞാണ് മോദി വോട്ട് ചോദിച്ചത്. 400 കടക്കാനുള്ള ഓട്ടപ്പാച്ചിലില്‍ രാഹുല്‍ ഗാന്ധി പറഞ്ഞ ശക്തിയെ മാ ദുര്‍ഗയാക്കിയും സ്ത്രീ സുരക്ഷയ്‌ക്കെതിരായ കാടസംഘമാക്കി പ്രതിപക്ഷത്തെ മാറ്റിയുമാണ് പുതിയ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം. ഇവിഎം മെഷീനിലും തിരഞ്ഞെടുപ്പ് നടത്തിപ്പിലും ആശങ്ക തുറന്നുപറയുന്ന പ്രതിപക്ഷം എസ്ബിഐയുടെ ഇലക്ടറല്‍ ബോണ്ടില്‍ ബിജെപിയ്‌ക്കെതിരെ കടന്നാക്രമണം നടത്തുമ്പോള്‍ സ്ഥിരം കണ്ണീരും കൈയ്യും ഡ്രാമയുമെല്ലാം മോദിയുടേയും ബിജെപിയുടേയും ഭാഗത്ത് നിന്നുണ്ട്. രാഹുല്‍ ഗാന്ധി പറഞ്ഞപോലെ അദ്ദേഹം നിങ്ങളോട് വിളക്ക് കത്തിക്കാനും മൊബൈല്‍ ഓണ്‍ ചെയ്യാനുമെല്ലാം പറയും അല്ലെങ്കില്‍ അപമാനിച്ചെന്ന് പറഞ്ഞു കരയും, ബോളിവുഡ് നടനെ വെല്ലുന്ന അഭിനേതാവാണ് അദ്ദേഹമെന്ന് തെളിയിച്ചു കൊണ്ടേയിരിക്കും.