രാഹുലിനായി ലാലുവിന്റെ മട്ടണ്‍ കറിയും പ്രതിപക്ഷത്തിന്റെ ഉണര്‍ന്ന ചിരിയും!

ആദ്യം അവര്‍ രാഹുല്‍ ഗാന്ധിയെ കളിയാക്കി, പപ്പുവെന്ന് വിളിച്ചു, പിന്നീട് രാഹുല്‍ തങ്ങള്‍ക്ക് ഒരു എതിരാളി അല്ലെന്ന് പറഞ്ഞു. ഒടുവില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദം തങ്ങള്‍ക്ക് മേല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കണ്ടപ്പോള്‍ നിശബ്ദനാക്കാന്‍ ശ്രമം. എട്ടു വര്‍ഷത്തേക്ക് രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ബിജെപി ശ്രമമാണ് സുപ്രീം കോടതിയില്‍ പൊളിഞ്ഞുവീണത്. അതിന്റെ ആഘോഷത്തിലാണ് ‘ഇന്ത്യ’ മുന്നണി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉയരാന്‍ അനുവദിക്കില്ലെന്ന് മോദി- ഷാ ടീം തീരുമാനിച്ച രാഹുല്‍ ഗാന്ധി സുപ്രീം കോടതിയിലൂടെ എംപി സ്ഥാനം തിരിച്ചു പിടിക്കുമ്പോള്‍ പ്രതിപക്ഷ സഖ്യം ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്.

അതിന്റെ സന്തോഷം പങ്കിടാന്‍ ബിഹാറില്‍ നിന്ന് മട്ടണുമായെത്തി ഒരു കാലത്ത് ബിജെപിയുടെ രഥം തളച്ച ലാലു പ്രസാദ് യാദവ് എന്ന പടക്കുതിര. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്കായി സ്വന്തം കയ്യാല്‍ ബിഹാര്‍ സ്‌പെഷ്യല്‍ മട്ടണ്‍ കറി പാചകം ചെയ്തു നല്‍കിയാണ് ലാലു രാഹുല്‍ യോഗ്യനായതിന്റെ സന്തോഷം പങ്കിട്ടത്. അഴിമതി കഥകളുടെ പേരില്‍ ലാലു പ്രസാദ് യാദവിന്റെ കുറ്റവും കുറവും പറഞ്ഞാലും സംഘപരിവാറിന്റെ രഥം തളച്ച ലാലു മതേതര ഇന്ത്യയുടെ പ്രതീക്ഷയുടെ മുഖമാണ്. രാമക്ഷേത്രത്തിന്റെ പേരില്‍ രാജ്യത്ത് സംഘര്‍ഷമുണ്ടാക്കി എല്‍കെ അദ്വാനി നയിച്ച ബിജെപിയുടെ രഥയാത്രയെ ബിഹാറിന്റെ മണ്ണില്‍ തടഞ്ഞു നിര്‍ത്തിയ മുഖ്യമന്ത്രി ലാലുവിന് അദ്വാനിയെ ജയിലറയിലാക്കാനുള്ള ചങ്കൂറ്റവുമുണ്ടായിരുന്നു. അന്ന് തൊട്ട് ബിജെപി നോട്ടപ്പുള്ളിയാക്കിയ ലാലു ഇന്നും സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ട്.

ആ ലാലു പ്രസാദ് യാദവ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കും മോദിക്കുമെതിരായി അവരുടെ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായി കൈകോര്‍ത്ത ‘ഇന്ത്യ’ മുന്നണിയുടെ മുന്‍നിരയില്‍ കാരണവരായി കസേരയിട്ടിരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ മാസങ്ങള്‍ പാര്‍ലമെന്റില്‍ കയറാനാകാതെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് അന്ന് കറുപ്പണിഞ്ഞ പ്രതിപക്ഷം ഇന്ന് സുപ്രീം കോടതി വിധിയോടെ കരുത്താര്‍ജ്ജിച്ച് ഉണര്‍ന്നിരിക്കുകയാണ്.

ആ സന്തോഷമാണ് ആര്‍ജെഡി അധ്യക്ഷന്‍ ബിഹാറിന്റെ ദേശി മട്ടണ്‍- ചമ്പരന്‍ മട്ടണ്‍ സ്വന്തം കയ്യാല്‍ പാകം ചെയ്ത് രാഹുല്‍ ഗാന്ധിക്ക് വിളമ്പി പ്രകടിപ്പിച്ചത്. ബിജെപിക്കെതിരായ ഓരോ വിജയവും ആഘോഷിക്കുകയാണ് പ്രതിപക്ഷം. മുംബൈയില്‍ ഈ മാസാവസാനം ഇന്ത്യ മുന്നണി അടുത്ത യോഗത്തിന് ഒരുങ്ങുമ്പോള്‍ കരുത്താവുകയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍.

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് എന്തുകൊണ്ടു പരമാവധി ശിക്ഷ എന്നതിനു ഗുജറാത്തിലെ കോടതികള്‍ കാരണം പറഞ്ഞില്ലെന്നു വിമര്‍ശിച്ച സുപ്രീം കോടതിയുടെ പരാമര്‍ശം ഭരണപക്ഷത്തിന് നേര്‍ക്കുള്ള അമ്പാണ്.

നരേന്ദ്ര മോദിയും കൂട്ടരും ആഘോഷിച്ച ‘മോദി പരാമര്‍ശത്തിലെ’ അയോഗ്യത കുറച്ച് മാസങ്ങള്‍ പാര്‍ലമെന്റില്‍ അദാനി- മോദി അവിശുദ്ധ കൂട്ടുകെട്ടിനെതിരായ രാഹുലിന്റെ ശബ്ദത്തെ തടഞ്ഞു നിര്‍ത്തി. ഗുജറാത്തിലെ കോടതികള്‍ കൊടും കുറ്റവാളിയെ പോലെ രാഹുല്‍ ഗാന്ധിയെ ഒരു തെരഞ്ഞെടുപ്പ് പ്രസംഗത്തിലെ വരികളുടെ പേരില്‍ പരമാവധി ശിക്ഷയ്ക്ക് വിധിച്ചു നിര്‍ത്തിയപ്പോള്‍ അമ്പരന്ന് നിന്നത് ഇന്ത്യയിലെ പ്രതിപക്ഷം മാത്രമായിരുന്നില്ല. സൂററ്റ് കോടതിയിലെ വിധിയില്‍ രാഹുലിനെ സ്ഥിരം കുറ്റവാളിയെന്ന് വിളിച്ചത് രാഷ്ട്രീയമായി എതിര്‍ചേരിക്കാര്‍ നല്‍കിയ കേസുകളുടെ പേരിലായിരുന്നു, ഒറ്റ കേസ് പോലും തെളിഞ്ഞിട്ടില്ലെന്നിരിക്കെ. ഒരു അപകീര്‍ത്തി കേസിലെ അപ്പീലില്‍ 100 പേജിലധികം വിധിയെഴുതിയ ഗുജറാത്ത് ഹൈക്കോടതി നടപടി കണ്ട് അമ്പരന്ന് വാ പൊളിച്ചത് രാജ്യത്തെ പരമോന്നത നീതിപീഠമായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കെ ഗുജറാത്തിലെ കോടതികളിലെ ചില വിധികള്‍ ബഹുരസമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചതോടെ കോടതിക്ക് പുറത്തെ മോദി- ഷാ രാഷ്ട്രീയത്തിന് മേലുള്ള പരോക്ഷ അടികൂടിയാണത്. രാഷ്ട്രീയമായി പറഞ്ഞാല്‍ പ്രതിപക്ഷത്ത് ഐക്യത്തെ സംബന്ധിച്ച് എനര്‍ജി ബൂസ്റ്ററാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിനേയും കള്ളക്കളികളേയും തുറന്നുകാട്ടുന്നുണ്ട് സുപ്രീം കോടതിയില്‍ രാഹുലിന്റെ അയോഗ്യത കേസിലുണ്ടായ പരോക്ഷമായ പല പരാമര്‍ശങ്ങളും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ മാറ്റി നിര്‍ത്താന്‍ ഗുജറാത്തിലെ ബിജെപി എംഎല്‍എ വഴി മോദി സര്‍ക്കാര്‍ കാണിച്ച കാട്ടിക്കൂട്ടലുകള്‍ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം മാറിവന്ന രാഹുല്‍ ഗാന്ധിയുടെ പ്രതിഛായയെ ബിജെപി ഭയക്കുന്നവെന്നതിന്റെ തെളിവ് കൂടിയാണ്.

എന്തായാലും ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയുടെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യലും ഗുജറാത്ത് കോടതി വിധികളും സുപ്രീം കോടതിയുടെ തടയിടീലും പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൂടുതല്‍ കരുത്താകുമെന്ന കാര്യത്തില്‍ സംശയമില്ല. അടിച്ചത് തിരിച്ചടിച്ച പോലെയാണ് കാര്യങ്ങള്‍. പ്രതിപക്ഷത്തെ ഒതുക്കാനുള്ള ശ്രമത്തിന് സുപ്രീം കോടതി തടയിട്ടുവെന്ന തരത്തില്‍ തന്നെ പ്രതിപക്ഷം വിഷയത്തെ ഏറ്റെടുത്തു കഴിഞ്ഞു.

വിധി വന്ന അതേ ദിവസം തന്നെ പാര്‍ലമെന്റില്‍ ബിജെപിയുടെ പഴയ സ്‌പോക്‌പേഴ്‌സണ്‍ കൂടിയായ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ ഇഡി പരാമര്‍ശവും കൂടി വന്നതോടെ പ്രതിപക്ഷത്തിന് ബിജെപി കളികള്‍ തുറന്നു കാണിക്കാന്‍ അവസരവുമായി. മിണ്ടാതിരുന്നില്ലെങ്കില്‍ ഇഡി നിങ്ങളുടെ വീട്ടില്‍ വരുമെന്നാണ് ബിജെപി കേന്ദ്രമന്ത്രി പ്രതിപക്ഷത്തെ ശബ്ദമുയര്‍ത്തിയ എംപിമാരോട് വിളിച്ചു കൂവിയത്.