ഇംഗ്ലീഷ് ആല്‍ഫബെറ്റിലെ അക്ഷരങ്ങളില്‍ പലതും ഒറ്റയ്ക്ക് നിന്നും അഡ്രസുകളില്‍ വരിതെറ്റാതെ നിന്നും കൂടുതല്‍ വോട്ടര്‍മാര്‍ സൃഷ്ടിക്കപ്പെട്ട മണ്ഡലങ്ങളിലെ വോട്ടുകൊള്ള ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി വോട്ടര്‍മാരെ നീക്കിയ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ തെളിവ് നിരത്തി പുറത്തുവിട്ടത്. കര്‍ണാടകയിലെ അലന്ദ് സീറ്റിലെയടക്കം വോട്ടര്‍പട്ടികയില്‍ പേര് വെട്ടപ്പെട്ട കോണ്‍ഗ്രസ് അനുഭാവ വോട്ടര്‍മാരെ കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞുകളിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെ നാം കണ്ടതാണ്. ആദ്യം അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും സംഘവും പിന്നീട് തങ്ങള്‍ വോട്ട് ക്രമക്കേടില്‍ സംശയം ഉണ്ടായ ഇടത്ത് പരാതി പരിഹരിക്കാന്‍ ശ്രമിച്ചുവെന്ന് വരെ പറഞ്ഞു മലക്കം മറിഞ്ഞു. ഇപ്പോള്‍ അലന്ദിലെ വോട്ടുവെട്ടലിലെ കാശ് ഇടപാടടക്കം കര്‍ണാടകയിലെ എസ്ഐടി അതായത് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്.
വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താന്‍ ആസൂത്രിത നീക്കം നടന്നുവെന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടി. 80 രൂപയ്ക്ക് ഒരു വോട്ടറെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. അതില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പങ്കും സംശയാസ്പദമായി അന്വേഷണ പരിധിയിലാണ്. 2023 ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആലന്ദ് സീറ്റില്‍ വോട്ടര്‍മാരുടെ പേര് നീക്കം ചെയ്യാനായി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ഓരോ വ്യാജ പരാതിക്കും ഒരു ഡാറ്റാ സെന്റര്‍ ഓപ്പറേറ്റര്‍ക്ക് 80 രൂപ നല്‍കിയതായാണ് കേസ് അന്വേഷിക്കുന്ന കര്‍ണാടക പൊലീസ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. 2022 ഡിസംബര്‍ മുതല്‍ 2023 ഫെബ്രുവരി വരെ അലന്ദ് സീറ്റില്‍ ഇത്തരത്തില്‍ വോട്ടര്‍മാരുടെ പേര് വെട്ടാനുള്ള 6,018 അപേക്ഷകള്‍ ലഭിച്ചുവെന്നാണ് കണക്ക്. അപ്പോള്‍ 80 രൂപ ഒരു വോട്ടറിന്റെ പേര് വെട്ടുന്നതിന് കണക്കാക്കിയാല്‍ ആകെ 4.8 ലക്ഷം രൂപയ്ക്കാണ് അലന്ദില്‍ ഈ ക്രമക്കേട് നടന്നിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വോട്ട് കൊള്ള ആരോപണത്തില്‍ എടുത്തുപറഞ്ഞ പേരാണ് അലന്ദ് സീറ്റ്. ഇത്രയെല്ലാം സംഘടിതമായി പയറ്റിയിട്ടും പക്ഷേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 2023-ല്‍ അലന്ദില്‍ ജയിക്കാനായില്ല. കോണ്‍ഗ്രസിലെ ബി ആര് പാട്ടിലിനോട് പരാജയപ്പെട്ട ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട പണയിടപാട് സംബന്ധിച്ച് കഴിഞ്ഞ ആഴ്ച എസ്ഐടി റെയ്ഡും നടത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ 26-ന് അന്വേഷണം ആരംഭിച്ച എസ്ഐടി വ്യാജ അപേക്ഷകള്‍ സമര്‍പ്പിച്ച സ്ഥലം കല്‍ബുറഗി ജില്ലാ ആസ്ഥാനത്തുള്ള ഒരു ഡാറ്റാ സെന്ററാണെന്ന് കണ്ടെത്തുകയും അതിന്റെ നടത്തിപ്പുകാരന് മുഹമ്മദ് അഷ്ഫാഖ് എന്ന വ്യക്തിയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇയാള്‍ പക്ഷേ ഇപ്പോള്‍ ദുബായിയിലേക്ക് മുങ്ങിയിരിക്കുകയാണ്. അലന്ദിലെ വോട്ടര്‍ പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അപേക്ഷകള്‍ നല്‍കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോഴി ഫാം തൊഴിലാളിയുടെയും പോലീസുകാരുടെ ബന്ധുക്കളുടെയും അടക്കം 75 മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വോട്ടര്‍മാരെ ഒഴിവാക്കാനുള്ള അപേക്ഷകള്‍ നല്കാന് ഡാറ്റാ സെന്റര്‍ ഓപ്പറേറ്റര്‍മാര്‍ വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പോര്‍ട്ടലില്‍ എങ്ങനെ കടന്നുകൂടിയെന്നത് ഒരു ചോദ്യം തന്നെയാണ്. എങ്ങിനെയാണ് ബന്ധപ്പെട്ടവരുടെ അറിവില്ലാതെ തിരഞ്ഞെടുപ്പ് കമീഷന് വെബ്സൈറ്റില്‍ അപേക്ഷകള്‍ നല്‍കിയതെന്നത് വലിയ ചോദ്യമാകുമ്പോള്‍ പുറത്തുവരുന്ന ഉത്തരം രാജ്യത്തെ ഞെട്ടിക്കുമോയെന്ന സംശയം രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെയ്ക്കുന്നുണ്ട്.
എന്തായാലും നാല് തവണ അലന്ദില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അലന്ദില്‍ തോറ്റ ബിജെപി നേതാവ് ഗുട്ടേദാറിന്റേയും മക്കളുടേയും വസതികളില്‍ എസ്ഐടി റെയ്ഡ് നടത്തി ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പണം നല്‍കിയത് വെളിവാക്കുന്ന തെളിവുകളും പിടിച്ചെടുത്തുവെന്നും വാര്‍ത്തയുണ്ട്. എസ്ഐടിയുടെ കണ്ടെത്തലുകളെക്കുറിച്ച് കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി പവന് ഖേര പറഞ്ഞത്.
‘ബിജെപിയുടെ കീഴില്‍, പവിത്രമായ വോട്ടവകാശം ഒരു ഉപഭോഗവസ്തുവായി ചുരുങ്ങിയിരിക്കുന്നു – ഒരാള്‍ക്ക് 80 രൂപ എന്ന കുറഞ്ഞ നിരക്കില്‍ ആ അവകാശം തടയപ്പെട്ടിരിക്കുന്നു. ഈ സര്‍ക്കാര്‍ തന്നെ അപമാനമാണ്.’
Read more







