പുതിയ രാഹുല്‍ ഗാന്ധിയുടെ ഉദയം

ജെ എസ് അടൂര്‍

രാഹുല്‍ ഗാന്ധി നടത്തിയത് പോലുള്ള ഒരു പദയാത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആരും നടത്തിയിട്ടില്ല. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 3218 കിലോമീറ്റര്‍. ഇന്ത്യയുടെ ആത്മാവെന്ന് ഗാന്ധിജി പറഞ്ഞ ഗ്രാമഗ്രാമന്തരങ്ങളിലൂടെയും, നഗരവീഥികളിലൂടെയും ജാതി മത ഭാഷാ ദേശ വര്‍ഗ ലിംഗ വ്യത്യാസമില്ലാതെ മനുഷ്യരെ ഇതു പോലെ ചേര്‍ത്ത് പിടിച്ച നടന്ന ഒരു രാഷ്ട്രീയ സാമൂഹിക നേതാവ് ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

രാഷ്ട്രപിതാവായ മഹാത്മഗാന്ധി 24 ദിവസം 78 സ്വാതന്ത്ര്യ സമരസേനാനികളെയും നയിച്ചുകൊണ്ടു സബര്‍മതി ആശ്രമത്തില്‍ നിന്ന് ദണ്ഡിയിലേക്ക് നയിച്ച ഉപ്പ് സത്യാഗ്രഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന വഴിത്തിരിവായി.385 കിലോമീറ്ററായിരുന്നു ഗാന്ധിജിയും സമരഭടന്‍മാരും നടന്നു തീര്‍ത്ത ദൂരം. ഒരു അധികാര സ്ഥാനവും കൈയ്യാളാതെ ഇന്ത്യയിലെ എല്ലാം ജനങ്ങളെയും ചേര്‍ത്ത് പിടിച്ചു ഒരു പുതിയ രാഷ്ട്രീയ നൈതീകതയുടെ ആള്‍രൂപമായി ഗാന്ധിജി മാറിയത് 1930 മാര്‍ച്ച് 12 മുതല്‍ 6 ഏപ്രില്‍ വരെ നടത്തിയ ആ അഹിംസാ സത്യാഗ്രഹത്തിലൂടെയായിരുന്നു. ഇന്ത്യയില്‍ അത് ഒരു പുതിയ രാഷ്ട്രീയ വ്യവഹാരമായിരുന്നു.

ഉപ്പ് നമ്മുടെ നിത്യജീവിത്തിലെ അനിവാര്യമായ ഒരു വസ്തുവാണ്. പക്ഷെ ഉപ്പിന്റ നികുതിയുടെ രാഷ്ട്രീയം ഇന്ത്യയെ അടക്കി ഭരിക്കുന്ന കോളോനിയല്‍ രാഷ്ട്രീയത്തെ നമ്മുടെ നാട്ടുകാര്‍ക്ക് മനസിലാക്കികൊടുക്കാനുള്ള ഗംഭീരമായ രാഷ്ട്രീയ സന്ദേശമായിരുന്നു ദണ്ഡി യാത്ര . എല്ലവര്‍ക്കും മനസ്സിലാകുന്ന ഉപ്പിനെ ഗാന്ധി ഒരു അതിശക്തമായ രാഷ്ട്രീയ ബിംബമാക്കി മാറ്റി. അതോടെ കോണ്‍ഗ്രസിന് ഒരു പുതിയ രാഷ്ട്രീയ നരേറ്റിവുണ്ടായി. സ്വാതന്ത്ര്യ സമരം തന്നെ ഇന്ത്യയില്‍ എല്ലായിടത്തും ജനകീയ രാഷ്ട്രീയ സമരമായി.

ഭാരത് ജോഡോ യാത്രയില്‍ നമ്മള്‍ കണ്ടതും അറിഞ്ഞതും വേറൊരു രാഹുല്‍ ഗാന്ധിയെയാണ്. 52 വയസ്സില്‍ ഇത്രയുംകിലോമീറ്റര്‍ നടക്കുന്നതിനു വലിയ ആത്മധൈര്യവും മനസിക,ശാരീരിക പ്രാപ്തിയും വേണം. നിരന്തരം എല്ലാദിവസവും പതിനായിരക്കണക്കിന് ആളുകളെ അളുകളോടുത്തു എല്ലാവരെയും ചേര്‍ത്ത് പിടിച്ചു ആറു മാസം നടക്കണമെങ്കില്‍ വളരെ വിശാലമായ ജനാധിപത്യ ബോധം വേണം. അതോടൊ്പ്പം അതിനു ആവശ്യമായ വലിയ മാനസിക – ശരീര ആരോഗ്യ പ്രാപ്തിയും വേണം.

രാഹുല്‍ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ വന്നിട്ട് ഏതാണ്ട് ഇരുപത്തിരണ്ട് കൊല്ലമായി. വളരെ അസാധരണമായ ജീവിത സാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്ന് വന്നത്. ഇന്ത്യയുടെ അധികാര രാഷ്ട്രീയതിന്റെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്നഒരാള്‍. ജീവിതത്തെ മാറ്റി മറിച്ച രണ്ട് അതിദാരുണ മരണങ്ങള്‍. സ്വന്തം അച്ചന്റെ പൊട്ടി തകര്‍ന്ന ശരീരം പോലും കാണാന്‍ ആകാതെ ചിതക്ക് തീ കൊളുത്തിയ കൗമാരം കഴിഞ്ഞ യുവാവിന്റെ മാനസിക അവസ്ഥ ആലോചിച്ചു നോക്കുക്ക.

ബാല്യകാലത്തില്‍ തന്നെ സ്വന്തം മുത്തശ്ശി വെടിയേറ്റു മരിക്കുന്നത് കാണുന്ന കുട്ടിയുടെ മനസ്ഥിതിയോര്‍ക്കുക. അത് കഴിഞ്ഞു ജീവന്റെ സുരക്ഷക്കായി നിരന്തരം നിരീക്ഷിക്കപ്പെട്ടു എസ് പി ജി മറക്കുള്ളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു മനുഷ്യന്‍. അത് ആസാധാരാണമായ ജീവിത സാഹചര്യമാണ്. അത് കഴിഞ്ഞു അധികാര രാഷ്ട്രീയത്തില്‍ എത്തപെട്ടപ്പോള്‍ ഇത്രമാത്രം രാഷ്ട്രീയ വിചാരണക്ക് വിധേയമാക്കപെട്ടു അപഹസിക്കപെട്ട അധികമാരും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ല.

തുടക്കത്തില്‍ കുടുംബ ഉത്തര വാദിത്തം പോലെ എടുത്ത അധികാര രാഷ്ട്രീയം ഒരു മുള്‍കിരീടം പോലെയായിരുന്നു രാഹുലിന്. അദ്ദേഹതിനു 2004 ല്‍ തന്നെ ക്യാബിനറ്റു മന്ത്രി ആകാമായിരുന്നു.2010 ല്‍ ഇന്ത്യന്‍ പ്രധാന മന്ത്രി ആകാമായിരുന്നു. പക്ഷെ പരമ്പരാഗതമായ അധികാര രാഷ്ട്രീയത്തോടെ വിമുഖത കാണിച്ചയോരാളെയാണ് രാഹുല്‍ ഗാന്ധിയില്‍ നാം കാണുന്നത്.

മന്ത്രിയോ പ്രധാന മന്ത്രിയോ ഒക്കെ ആകാന്‍ എല്ലാ അവസരങ്ങളും ഉണ്ടായിട്ടും വേണ്ട എന്ന് തിരുമാനിച്ചവര്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ല എന്ന് തന്നെ പറയാം. അതൊന്നും വേണ്ട എന്നു പറഞ്ഞു ഇന്ത്യയില്‍ എല്ലാം എസ് പി ജി അകമ്പടിയോട് സഞ്ചരിച്ച രാഹുല്‍ ഗാന്ധിയെ സംഘ മീഡിയ മാനേജേര്‍മാര്‍ ‘ പപ്പു ‘ എന്ന് വിളിച്ചാക്ഷേപിച്ചിട്ടും അദ്ദേഹത്തിന് പരാതിയുണ്ടായില്ല.

യഥാര്‍ത്ഥത്തില്‍ തികച്ചും പുതിയ ഒരു രാഹുല്‍ ഗാന്ധിയുടെ ഉദയമാണ് ഭാരത് ജോഡോ യാത്രയില്‍ കണ്ടത്. കന്യാകുമാരിയില്‍ ഗാന്ധി മണ്ഡപത്തിലെ പ്രാര്‍ത്ഥനയോടെയാണ് ഈ യാത്ര തുടങ്ങിയത്. ആ പ്രാര്‍ത്ഥനയില്‍ രാഹുല്‍ഗാന്ധിയോടൊപ്പം ഞാനും പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധി ചരിത്രത്തിലെക്ക് നടന്നു കയറിയ ആ യാത്ര തുടങ്ങുന്നതിനു മുമ്പ് അദ്ദേഹതിന്റെ തൊട്ട് അടുത്തു നിന്ന് ഞാന്‍ വീക്ഷിക്കുകയായിരുന്നു അദ്ദേഹം അന്ന് ചിന്തയുടെ ആഴത്തില്‍ ആയിരുന്നു എങ്കിലും മുഖം സമാധാനപൂരിതമായിരുന്നു.

പലതുകൊണ്ടും വ്യത്യസ്തമായ ഒരു തത്വചിന്തയുമായാണ് രാഹുല്‍ ഗാന്ധി നടക്കാനിറങ്ങിയത്. കേവലമായ അധികാരത്തിനു അപ്പുറമുള്ള സ്‌നേഹത്തിലും അഹിംസയും അന്തര്‍ലീനമായ രാഷ്ട്രീയ നൈതിക ബോധ്യങ്ങള്‍ ഉള്‍ക്കൊണ്ടാണീയാത്ര. ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചു ഭിന്നിപ്പിച്ച ഭരിക്കുക എന്ന വര്‍ഗീയ രാഷ്ട്രീയത്തിന് എതിരെയായിരുന്നു ആ യാത്ര. ഇന്ത്യയിലെ പാവപെട്ടവര്‍ക്ക് താങ്ങാനാകാത്ത വിലകയറ്റത്തിനു എതിരെ, യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ക്ക് വേണ്ടി. ഒന്നോ രണ്ടോ വന്‍ കോര്‍പ്പേരെറ്റുകള്‍ മാധ്യമങ്ങളെ വിഴുങ്ങി അധികാരത്തിലിരിക്കുന്ന പാര്‍ട്ടികള്‍ക്ക് ഫണ്ട് ചെയ്യുന്ന ക്രോണി ക്യാപറ്റിലിസത്തിനെതീരെ, രാഹുല്‍ ഗാന്ധി യാത്രയില്‍ ഉടനീളം സംസാരിച്ചുകൊണ്ടിരുന്നു.

ക്യാബിനറ്റ് മന്ത്രിയോ പ്രധാനമന്ത്രിയോ വീണ്ടും എ ഐ സി സി പ്രസിഡന്റോ ഒക്കെ വളരെ എളുപ്പത്തിലാകാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടും രാഹുല്‍ ഗാന്ധി എന്ത് കൊണ്ടാണ് വഴി മാറി നടന്നത്.?

Read more

ഭാരത് ജോഡോ യാത്ര കേവലമായ അധികാര തിരെഞ്ഞെടുപ്പ് രാഷ്ട്രീയതിന് അപ്പുറമുള്ള പുതിയ ഒരു ധാര്‍മിക രാഷ്ട്രീയ നരേറ്റിവിന്റ തുടക്കമാണ്. സാധാരണരീതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കുന്ന വെളുത്ത ഖദര്‍ വസ്ത്രം ഒഴിവാക്കി ഇന്ത്യയിലെ മിഡില്‍ ക്‌ളാസ് സമൂഹത്തിന്റെ വസ്ത്രമായ പാന്റ്‌സും ടീഷര്‍ട്ടുമായിരുന്നു അദ്ദേഹം ഉപയോഗിച്ചത്. രാഹുല്‍ ഗാന്ധി നര മൂടിവാക്കാതെ സാധാരണ താടിപോലും വടിക്കാതെ അസാധാരണമായ ഒരു മനസോടെ രാഹുല്‍ ഗാന്ധി പുതോയൊരു ജൈവ നൈതിക /ധാര്‍മിക ജനാധിപത്യ രാഷ്ട്രീയ നരേറ്റിവിന് ഈ യാത്രയിലൂടെ രാഹുല്‍ഗാന്ധി തുടക്കം കുറിക്കുകയാണ്. അമ്പതോ നൂറോ കൊല്ലങ്ങള്‍ കഴിഞ്ഞു ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ ചരിത്രമെഴുതുമ്പോള്‍ രാഹുല്‍ ഗാന്ധി നയിച്ച ഐതിഹാസീക യാത്ര ഇന്ത്യയുടെ രാഷ്ട്രീയതിന്റെ ഏറ്റവും കൂടുതല്‍ പ്രഭാവം ചിലത്തിയ രാഷ്ട്രീയ സത്യാഗ്രഹമായി അടയാളപ്പെടുത്തും.