പൊലീസ് റെക്കോര്‍ഡിലേക്ക് ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ ചിത്രം, ചരിത്രം

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒരാളുടെ ക്രിമിനല്‍ മഗ് ഷോട്ടാണ് ഇന്ന് ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. യുഎസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ക്രിമിനല്‍ മഗ് ഷോട്ട് പുറത്തുവന്നതോടെ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു യുഎസ് പ്രസിഡന്റ് ഒരു കേസില്‍ അറസ്റ്റിലായി ജയിലിലാകുന്ന സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തി. ക്രുദ്ധനായി ക്യാമറയ്ക്ക് നേരെ നോക്കുന്ന നീല സ്യൂട്ടും ചുവപ്പ് ടൈയുമണിഞ്ഞ ട്രംപിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാന്‍ അധിക സമയം വേണ്ടിവന്നില്ല.

മുന്‍ അമേരിക്കന്‍ പ്രസിഡന്റിന് അറസ്റ്റിലായതിന് ശേഷം 20 മിനിട്ടാണ് അറ്റ്‌ലാന്റ ഫുള്‍ട്ടന്‍ കൗണ്ടി ജയിലില്‍ കഴിയേണ്ടി വന്നത്. 77 വയസുകാരനായ ഡൊണാള്‍ഡ് ട്രംപ് പല കാര്യങ്ങളിലും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരില്‍ നിന്ന് വ്യത്യസ്തനായിരുന്നു. എന്നാല്‍ ഒരു ക്രിമിനല്‍ പൊലീസ് റെക്കോര്‍ഡിലേക്ക് ട്രംപിന്റെ ഫോട്ടോ എത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുമെന്ന് പലരും കരുതിയിരുന്നില്ല. അറസ്റ്റ് നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പൊലീസ് ട്രംപിന്റെ ക്രിമനല്‍ മഗ് ഷോട്ട് എടുത്തതോടെ അത് ചരിത്രത്തിലെ ആദ്യ സംഭവമായി. ഇതുവരേയും ഒരു അമേരിക്കന്‍ പ്രസിഡന്റിന്, പ്രസിഡന്റ് ആയിരുന്നയാള്‍ക്ക് അത്തരത്തിലൊരും ചിത്രം എടുക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ലായിരുന്നു.

പൊലീസ് നടപടിയുടേയും ക്രിമനല്‍ പ്രൊസീജിയറുകളുടേയും ഭാഗമായി പൊലീസ് രേഖകളില്‍ സൂക്ഷിക്കാനെടുക്കുന്ന മുഖത്തിന്റെ പ്രത്യേക ആംഗിളിലുള്ള ചിത്രമാണ് മഗ് ഷോട്ട്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിലാണ് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിയമത്തിന് മുന്നില്‍ കുടുങ്ങിയത്. പൊലീസിന് മുന്നില്‍ കേസില്‍ കീഴടങ്ങുകയാണ് മുന്‍ പ്രസിഡന്റ് ചെയ്തത്.

2020-ലെ ജോര്‍ജിയ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നതാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റിനെതിരായ കേസ്. കീഴടങ്ങലിന് ശേഷം അറസ്റ്റിലായ ട്രംപിനെ രണ്ടുലക്ഷം ഡോളറിന്റെ ജാമ്യത്തുകയില്‍ വിട്ടയക്കുകയായിരുന്നു. വിചാരണ കാലയളവു വരെയാണു ട്രംപിന്റെ ജാമ്യ കാലയളവ്. 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ഇത് നാലാം തവണയാണ് ട്രംപ് അധികൃതര്‍ക്കു മുന്നില്‍ കീഴടങ്ങുന്നത്. 18 കൂട്ടുപ്രതികള്‍ കൂടി തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ ട്രംപിനൊപ്പമുണ്ട്. അവരും കീഴടങ്ങിയിരുന്നു നേരത്തെ.

അറ്റ്‌ലാന്റ ഫുള്‍ട്ടന്‍ കൗണ്ടി ജയില്‍ റെക്കോര്‍ഡുകളില്‍ ട്രംപിന്റെ മഗ് ഷോട്ട് ചിത്രം പതിഞ്ഞത് റോയിട്ടേഴ്‌സാണ് പുറത്തുവിട്ടത്. ട്രംപിനെ സംബന്ധിച്ചും ഈ ചിത്രം നിര്‍ണായകമാണ്. കാരണം നേരത്തെ മൂന്ന് ക്രിമിനല്‍ കേസുകളില്‍ പൊലീസ് നടപടി നേരിട്ടെങ്കിലും ഇത്തരത്തിലൊരു ചിത്രം എടുക്കേണ്ട ഗതികേട് ട്രംപിന് വന്നിരുന്നില്ല.

കഴിഞ്ഞയാഴ്ചയാണ് ജോര്‍ജിയ തെരഞ്ഞെടുപ്പ് അട്ടിമറി കുറ്റപത്രം പുറത്തുവന്നത്. 98 പേജുള്ള കുറ്റപത്രത്തില്‍ 2020 ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തോല്‍വി മറികടക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ട്രംപിനും മറ്റ് 18 പ്രതികള്‍ക്കുമെതിരെ മൊത്തം 41 ക്രിമിനല്‍ ചാര്‍ജുകളാണ് ചുമത്തിയിരിക്കുന്നത്.

തന്റെ തെരഞ്ഞെടുപ്പ് തോല്‍വി ഒഴിവാക്കാന്‍ സംസ്ഥാന ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കിയതിനും ബൈഡന്റെ 2020 ലെ വിജയത്തിന്റെ ഔപചാരിക പ്രഖ്യാപനത്തിന് തുരങ്കം വയ്ക്കാന്‍ നിയമവിരുദ്ധമായ അട്ടിമറിക്ക്് ശ്രമിച്ചതിനും ട്രംപിനെതിരെ തെളിവുകളുണ്ട്. സംഘടിത കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ശ്രമം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

നീതി പരിഹസിക്കപ്പെടുകയാണ് ഇവിടെ. ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. കൃത്രിമമായ ഒരു തെരഞ്ഞെടുപ്പിനെ വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ചതിന് തന്നെ അറസ്റ്റ് ചെയ്യുകയാണെന്നായിരുന്നു അറ്റ്‌ലാന്റയിലേക്കു പുറപ്പെടുന്നതിനു മുന്‍പ് സമൂഹമാധ്യമങ്ങളില്‍ ട്രംപ് കുറിച്ചത്.

2020-ലെ ജോര്‍ജിയ സംസ്ഥാനത്തെ തെരഞ്ഞെടുപ്പുഫലം കൂട്ടാളികളായ മറ്റ് 18 പേര്‍ക്കൊപ്പം ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഇനി വിചാരണയിലേക്ക് കടക്കുമ്പോള്‍ ബിസിനസ് മാന്‍ കൂടിയായ മുന്‍ പ്രസിഡന്റ് ഏത് രീതിയില്‍ പ്രതികരിക്കുമെന്നാണ് അമേരിക്കയ്‌ക്കൊപ്പം ലോകവും ഉറ്റുനോക്കുന്നത്. തടവ് ശിക്ഷയിലേക്ക് ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് നടന്നു കയറുമോയെന്നും.