കെ.വി തോമസ് വഴി സില്‍വര്‍ ലൈനിലേക്ക് അദാനി വരുമോ?

ഗൗതം അദാനിയെ കുപ്പിയിലാക്കാനുളള ദൗത്യവുമായാണോ കെ വി തോമസ് മുഖ്യമന്ത്രിയുടെ ദൂതനായി ഡല്‍ഹിയിലെത്തുന്നത്. അതേ എന്നാണ് തോമസ് മാഷിനെ അറിയാവുന്ന പലരും ഉറച്ച് വിശ്വസിക്കുന്നത്. ഒരു പക്ഷെ ഗൗതം അദാനിയുമായി അടുത്തു വ്യക്തിബന്ധമുള്ള കേരളത്തിലെ അപൂര്‍വ്വം ചില രാഷ്ട്രീയ നേതാക്കളിലൊരാളായിരിക്കും കെ വി തോമസ്. അതു പോലെ ഡല്‍ഹിയിലെ ബി ജെ പി നേതാക്കളുമായും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന നേതാവാണദ്ദേഹം. കേന്ദ്ര മന്ത്രിയായിരുന്ന കാലയളവില്‍ ഗൗതം അദാനിയും അദാനി ഗ്രൂപ്പുമായും അടുത്ത ബന്ധമുണ്ടാക്കാനും കെ വി തോമസിന് കഴിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം കാസര്‍കോട് അതിവേഗ റെയില്‍ പദ്ധതിയായ കെ റെയില്‍ അഥവാ സില്‍വര്‍ലൈന്‍ പദ്ധതി കടുത്ത ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നും, കേന്ദ്ര സര്‍ക്കാരിന്റെനിസഹകരണത്തെത്തുടര്‍ന്നും തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ച മട്ടാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പദ്ധതി ഒരിഞ്ച് മുന്നോട്ടു നീങ്ങില്ല, സില്‍വര്‍ലൈന്‍ പദ്ധതിയില്‍ അദാനിക്ക് താല്‍പര്യമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.അത് കൊണ്ട് തന്നെ അദാനിയെ സില്‍വര്‍ ലൈനിലേക്ക് കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഈ പദ്ധതിക്ക് നേടിയെടുക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് സര്‍ക്കാരിനുള്ളത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തുടക്കമിടണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യവമുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയെ അത്ര കാര്യമായി എടുത്തട്ടില്ല. സംസ്ഥാന ബി ജെ പി നേതൃത്വം ഈ പദ്ധതിക്ക് പൂര്‍ണ്ണമായി എതിരാണെന്ന് മാത്രമല്ല ഇതിന് അനുമതി നല്‍കിയാല്‍ പിന്നെ കേരളത്തില്‍ ബി ജെ പി പിരിച്ചുവിട്ടാല്‍ മതിയെന്നാണ് അവര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്്. അത് കൊണ്ട് തന്നെ ഈ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയില്ല. എന്നാല്‍ അദാനിക്ക് കൂടി ഇതില്‍ പങ്കാളിത്തമുണ്ടായാല്‍ പിന്നെ സംസ്ഥാന ബി ജെ പി നേതൃത്വത്തിന് അനങ്ങാന്‍ കഴിയില്ലന്നാണ് മുഖ്യമന്ത്രിയടക്കമുളളവര്‍ കരുതുന്നത്.

വിഴിഞ്ഞം തുറമുഖ പ്രശ്‌നം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. തുറുമുഖ നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന അദാനി എന്റര്‍പ്രൈസിനും തുറുമഖ നിര്‍മാണത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന ലത്തീന്‍ സഭക്കും ഇടയില്‍ മധ്യസ്ഥനാകാന്‍ പറ്റിയ ആരും ഇല്ലന്നുള്ളതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രശ്‌നം. വിഴിഞ്ഞം സമരം പിന്‍വലിച്ചുവെങ്കിലും ലത്തീന്‍ സഭയും സര്‍ക്കാരും ഇപ്പോഴും കീരയും പാമ്പും പോലെയാണ്. തങ്ങളെ സര്‍ക്കാര്‍ ചതിച്ചുവെന്നും സമരം പൊളിക്കാന്‍ അതിനെ സര്‍ക്കാരും സി പി എമ്മും ചേര്‍ന്നു വര്‍ഗീയവല്‍ക്കരിച്ചുവെന്നുമുള്ള ആക്ഷേപമാണ് ലത്തീന്‍ സഭക്കുളളത്. അതിനു തങ്ങള്‍ പകരം ചോദിക്കുമെന്ന്് ലത്തീന്‍ സഭ പ്രതിജ്ഞയെടുത്തിരിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴേക്കും എങ്ങിനെയെങ്കിലും ലത്തീന്‍ സഭയുമായി കൈ കൊടുക്കാനുള്ള ആഗ്രഹത്തിലാണ് മുഖ്യമന്ത്രിയും പാര്‍്ട്ടിയും. മുന്ന് നിയോജകമണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയുള്ള ലത്തീന്‍ സഭയെ പിണക്കി നിര്‍ത്താനും സര്‍ക്കാരിന് കഴിയില്ല. അതോടൊപ്പം അദാനിക്ക് നേരെ മുഖം തിരിക്കാനും കഴിയില്ല. അപ്പോള്‍ ലത്തീന്‍ സഭയെയും , അദാനിയെയും ഒരേ സമയം സര്‍ക്കാരുമായി അടുപ്പിക്കണം. അദാനിയും ലത്തീന്‍ സഭയും സര്‍ക്കാരുമായി സഹകരിച്ചെങ്കിലേ തുറമുഖത്തിന്റെ പണി മുന്നോട്ടു നീങ്ങുകയുള്ളു. ഈ മധ്യസ്ഥ പ്രാര്‍ത്ഥനയാണ് കെ വി തോമസിന്റെ പുതിയ നിയോഗത്തിന്റെ ലക്ഷ്യം. കാരണം ലത്തീന്‍ സഭയുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവാണ് ലത്തീന്‍ കത്തോലിക്കന്‍ കൂടിയായ കെ വി തോമസ്.

തിരുവനന്തപുരം വിമാനത്താവളത്തിന് പുറമേ കോഴിക്കോട് വിമാനത്താവളവും അദാനിയുടെ ലക്ഷ്യങ്ങളിലുണ്ട്. കേരളത്തില്‍ വലിയ വ്യവസായ താല്‍പര്യങ്ങളുള്ള അദാനി ഗ്രൂപ്പുമായി കൃത്യമായി കാര്യങ്ങള്‍ നെഗോഷ്യേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരാളെയാണ് മുഖ്യമന്ത്രി ഇത്രയും കാലം അന്വേഷിച്ചുകൊണ്ടിരുന്നത് എന്നാണ് ചില സി പി എം നേതാക്കള്‍ തന്നെ പറയുന്നത്.

മുന്‍ എം പി സമ്പത്തിനോ, കേവലം ഒരു ബ്യുറോക്രാറ്റുമാത്രമായ വേണുരാജാമണിക്കോ അദാനിയെയും ഉന്നത ബി ജെ പി നേതാക്കളെയും കൈകാര്യം ചെയ്യാന്‍ പറ്റില്ലന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബോധ്യമായി. ഇതോടെയാണ് 22 കൊല്ലം എം പിയും, അഞ്ച് കൊല്ലം കേന്ദ്രമന്ത്രിയും നാല് കൊല്ലം സംസ്ഥാന മന്ത്രിയുമൊക്കെയായിരുന്ന കെ വി തോമസിലേക്ക് ശ്രദ്ധ തിരിഞ്ഞത്. നരേന്ദ്രമോദിയുമായും, അമിത്ഷായുമായും നിരവധി ഉന്നത ബി ജെ പി നേതാക്കളുമായും അടുത്ത് വ്യക്തിബന്ധമുള്ള കെ വി തോമസിന് താന്‍ ആഗ്രഹിക്കുന്നിയിടത്ത് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ സാധിക്കുമെന്നാണ് മുഖ്യമന്ത്രി ഉറച്ച് വിശ്വസിക്കുന്നത്.