ബിഹാറില്‍ കോണ്‍ഗ്രസിന്റെ പതനത്തിന് കാരണം എന്തായിരുന്നു?

ഇനിയൊരിക്കലും ഗതിമാറ്റാനാകാത്ത വിധം ബിഹാറില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിട്ടുണ്ടോ?, ഒരു ഘട്ടത്തില്‍ രാജ്യത്തെ മറ്റെല്ലാ ഇടങ്ങളിലുമെന്ന പോലെ കോണ്‍ഗ്രസ് കൈവെള്ളയില്‍ കൊണ്ടുനടന്ന ഒരു സംസ്ഥാനത്ത് മൂന്നര പതിറ്റാണ്ടായി കോണ്‍ഗ്രസിന് മുഖ്യമന്ത്രിയില്ലാത്ത സ്ഥിതി. രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്ന ബിഹാര്‍ അടുത്ത തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ് മഗാഗഡ്ബന്ധന്‍ തേരിലേറി വീണ്ടും ഒരങ്കത്തിന് തയ്യാറെടുക്കുകയാണ്. സീറ്റ് വിഭജനത്തില്‍ ഇന്ത്യ സഖ്യത്തിലുണ്ടാവുന്ന അസ്വാരസ്യവും അത് പരിഹരിക്കാനുള്ള ശ്രമങ്ങളുമെല്ലാം രണ്ടാം ഘട്ടത്തിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ഘട്ടത്തിലും ബിഹാറില്‍ സജീവമാണ്.

Read more

ആര്‍ജെഡിയും കോണ്‍ഗ്രസും ചിലയിടങ്ങളില്‍ സൗഹൃദമല്‍സരത്തില്‍ നില്‍ക്കാനടക്കം കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോഴാണ് തീരുമാനമാകുന്നത്. ബിഹാറിലെ 243 സീറ്റുകളില്‍ 143 സീറ്റുകളില്‍ ആര്‍ജെഡി മല്‍സരിക്കുമ്പോള്‍ 61 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. ഇന്ത്യ സഖ്യത്തിലുള്ള സിപിഐഎംഎല്ലിന് 20 സീറ്റും ബാക്കിയുള്ളവ മുകേഷ് സഹാനിയുടെ വിഐപിയ്ക്കുമാണ്. സഖ്യത്തില്‍ കോണ്‍ഗ്രസ് ആര്‍ജെഡിയേക്കാള്‍ ബഹുദൂരം പിന്നില്‍ രണ്ടാംസ്ഥാനക്കാരായത് പെട്ടെന്നുണ്ടായ പാര്‍ട്ടിയുടെ പതനം മൂലമല്ല. കഴിഞ്ഞ മൂന്നര പതിറ്റാണ്ടല്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇല്ലാതെ ബിഹാറിനെ മാറ്റിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിഴവും ബിഹാറിലെ ജാതീയ- സാമുദായിക രാഷ്ട്രീയത്തിന്റെ ഗതിയുമാണ്.