പാകിസ്താനിലേക്ക് പോകൂ എന്നതാണ് ഭരണകൂട 'വേദവാക്യം'

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടാഴ്ച പിന്നിട്ടിട്ടും ഭീകരരെ കണ്ടെത്താനാവാത്തതടക്കം ഒരുപാട് ചോദ്യങ്ങള്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന് മുന്നിലുണ്ട്. ഭീകരര്‍ എങ്ങനെ രാജ്യത്തിനകത്ത് എത്തി എന്നതും പഹല്‍ഗാമിലെത്തി ആക്രമണം നടത്തി എങ്ങനെ രക്ഷപ്പെട്ടുവെന്നതടക്കം സുരക്ഷ വീഴ്ച ചോദ്യങ്ങള്‍ ഉയരുമ്പോഴും പ്രതിപക്ഷത്തിന് ഉറക്കമില്ലാത്ത രാത്രികളെങ്ങനെ ഉണ്ടാക്കാമെന്നതാണ് പ്രധാനവേദികളില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്നത്. കോണ്‍ഗ്രസ് ചോദ്യങ്ങളുന്നയിക്കുമ്പോള്‍ പാകിസ്താനോടാണ് അവര്‍ക്ക് കൂറെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി എന്നത് പാകിസ്താന്‍ വര്‍ക്കിംഗ് കമ്മിറ്റിയാണെന്നും പറഞ്ഞാണ് ചോദ്യങ്ങളെയെല്ലാം രാജ്യത്തെ ഭരണകൂടം നേരിടുന്നത്.

രാജ്യദ്രോഹത്തിന്റെ പേര് പറഞ്ഞു സര്‍ക്കാരിന് നേര്‍ക്കുണ്ടാകുന്ന ചോദ്യങ്ങളെയെല്ലാം എങ്ങനെ തടയിടാമെന്നതാണ് കഴിഞ്ഞ 10 വര്‍ഷത്തിലധികമായി മോദി സര്‍ക്കാര്‍ കാണിച്ചുതരുന്നത്. പഹല്‍ഗാം ഭീകരാക്രമണമുണ്ടായതിന് പിന്നാലെ ഗവണ്‍മെന്റിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മിതത്വം പാലിച്ച പ്രതിപക്ഷം ദിവസങ്ങളിത്രയും കഴിഞ്ഞതോടെ സ്വാഭാവിക ചോദ്യങ്ങളിലേക്ക് കടന്നതോടെയാണ് പാകിസ്താന്‍ ചാരന്‍മാരാണ് ഇവരെന്ന് വരുത്തി തീര്‍ക്കാനുള്ള അതിദേശീയത തന്ത്രം നരേന്ദ്ര മോദിയും അമിത് ഷായും നിയന്ത്രിക്കുന്ന ഭരണമുന്നണി ചെയ്യുന്നത്.