ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ വിമാനവാഹിനി പടക്കപ്പല്‍ കൊച്ചിയില്‍ ഒരുങ്ങുന്നു, കേരളത്തിന് അഭിമാനമുഹൂര്‍ത്തം

ന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മാണ പുരോഗതി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയിലെത്തി വിലയിരുത്തി. കപ്പലിന്റെ സീ ട്രയല്‍സ് ആരംഭിക്കുന്നതിനു മുന്നോടിയായാണു മന്ത്രിയുടെ പരിശോധന.

നിലവില്‍ ഐ.എ.സി-1 എന്ന് വിളിക്കുന്ന ഈ കപ്പല്‍, കമ്മീഷനിംഗിന് ശേഷം ഐ.എന്‍.എസ്. വിക്രാന്ത് എന്നാകും അറിയപ്പെടുക. ഡീകമ്മീഷന്‍ ചെയ്ത വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ പേര് നിലനിര്‍ത്താനായി ഐഎസി-1നും അതേ പേര് തന്നെ നല്‍കും.

രാജ്യത്ത് ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പല്‍ കൊച്ചിയുടെ തീരത്ത് ഒരുങ്ങുന്നത് ഒട്ടേറെ സവിശേഷതകളോടെയാണ്. 2300 കമ്പാര്‍ട്ട്മെന്റുകളുള്ള കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോ മീറ്റര്‍ നീളമുണ്ടാകും. 262 മീറ്റര്‍ നീളമുള്ള കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. 1500-ലേറെ നാവികരെയും ഉള്‍ക്കൊള്ളാനാകും.

പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ഇരുപത് ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെ മുപ്പത് എയര്‍ക്രാഫ്റ്റുകളെ വഹിക്കാന്‍ ഐ.എ.സി-1ന് സാധിക്കും. മിഗ്-29കെ, നാവിക സേനയുടെ എല്‍.സി.എ. എയര്‍ക്രാഫ്റ്റ് എന്നിവയ്ക്കുള്ള സൗകര്യവും ഐ.എ.സി.-1നുണ്ടാകും. രണ്ട് റണ്‍വേകളും എസ്.ടി.ഒ.ബി.എ.ആര്‍.(short take off but arrested delivery) സംവിധാനവും കപ്പലിലുണ്ടാകും.

ഏകദേശം 3,500 കോടിയാണ് ഐ.എ.സി.-1ന്റെ നിര്‍മ്മാണ ചെലവ്. 12 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് വിമാനവാഹിനിക്കപ്പല്‍ കടലിലേക്കിറങ്ങുന്നത്. 2009-ല്‍ നിര്‍മ്മാണ ജോലികള്‍ തുടങ്ങിയ കപ്പല്‍ 2013-ലാണ് ഔദ്യോഗിക ലോഞ്ചിംഗ് നടത്തിയത്.  2022-ഓടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ നാവികസേന. എന്നാല്‍ 2024-നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറ്റം നടക്കൂവെന്നാണ് സി.എസ്.എല്‍(കൊച്ചിന്‍ ഷിപ്‌യാഡ് ലിമിറ്റഡ്) വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഐ.എ.സി-1ന്റെ നിര്‍മ്മാണം 2018-ഓടെ പൂര്‍ത്തിയാകേണ്ടിയിരുന്നതാണ്. എന്നാല്‍ പലവിധ കാരണങ്ങള്‍ കൊണ്ടും ഏറ്റവും ഒടുവില്‍ കോവിഡ് മഹാമാരി കാരണവും വൈകുകയായിരുന്നു.

റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുങ്ങുന്ന കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐ.പി.എം.എസ്.) ഒരുക്കുന്നത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡാണ്. 2020 നവംബറില്‍ ബേസിന്‍ ട്രയല്‍ നടത്തിയ ശേഷമാണ് ഇപ്പോള്‍ കടല്‍ പരീക്ഷണത്തിനു കടക്കുന്നത്.

2017-ല്‍ ആ.എന്‍.എസ് വിക്രാന്ത് ഡീകമ്മിഷന്‍ ചെയ്തതിനു ശേഷം ഐ.എന്‍.എസ്. വിക്രമാദിത്യ എന്ന വിമാനവാഹിനി മാത്രമാണ് നാവികസേനയ്ക്കുണ്ടായിരുന്നത്. വിമാനവാഹിനിക്കപ്പലുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.