ലോകരാജ്യങ്ങളെ സഹായിക്കാന്‍ മുഴുവന്‍ വായ്പാശേഷിയും പ്രയോജനപ്പെടുത്തും; അടിയന്തര സാമ്പത്തികസഹായമായി ഒരു ട്രില്ല്യണ്‍ ഡോളര്‍ അനുവദിക്കുമെന്ന് ഐ.എം.എഫ് 

കോവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ രാജ്യങ്ങളെ സഹായിക്കാന്‍ മുഴുവന്‍ വായ്പാശേഷിയും വിനിയോഗിക്കാനൊരുങ്ങി ഐഎംഎഫ്. ഒരു ട്രില്ല്യണ്‍ ഡോളര്‍ ലോകരാഷ്ട്രങ്ങള്‍ക്ക് അടിയന്തര സാമ്പത്തിക സഹായമായി അനുവദിക്കുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റാലിന ജോര്‍ജീവിയ വ്യക്തമാക്കി.

ലോകം ഇതുവരെ കാണാത്ത പ്രതിസന്ധിയാണ് നാം ഇപ്പോള്‍ നേരിടുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം ഇതാദ്യമായാണ് ലോക സമ്പദ് വ്യവസ്ഥയില്‍ ഇത്തരമൊരു പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. പ്രതിശീര്‍ഷ വരുമാനം കൂടുമെന്ന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഐഎംഎഫ് കരുതിയ 170 രാജ്യങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോവുന്നത്. ആഗോളതലത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 3 ശതമാനം വരെ ഇടിവാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്. ഇത് ഇനിയും കുറയാന്‍ സാദ്ധ്യത നിലനില്‍ക്കുന്നു- ക്രിസ്റ്റാലീന പറഞ്ഞു.

102 രാജ്യങ്ങളാണ് ഐഎംഎഫിനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. 15 രാജ്യങ്ങള്‍ക്ക് ഇതിനോടകം സഹായം വിതരണം ചെയ്തു കഴിഞ്ഞു. ഐഎംഎഫിന്റെ മൊത്തം വായ്പശേഷിയായ ഒരു ട്രില്ല്യണ്‍ ഡോളര്‍ കോവിഡ് പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം.

25 ദരിദ്രരാഷ്ട്രങ്ങള്‍ക്ക് കടാശ്വാസം അനുവദിച്ചിട്ടുണ്ട്. പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കാനായി ഇനിയും വിഭവങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഇത്തരം രാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാക്കും. സാധാരണ ചെയ്യുന്നതിന്റെ മൂന്നിരട്ടി സഹായം ഈ രാജ്യങ്ങള്‍ക്ക് നല്‍കാനാണ് ഐഎംഎഫ് ലക്ഷ്യമിടുന്നത് എന്നും അവര്‍ വ്യക്തമാക്കി.