സെക്രട്ടേറിയറ്റിലെ തീപിടുത്തം: ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവില്ല, അന്തിമ ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടുത്തം ഷോർട്ട് സർക്യൂട്ടിന് തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടുത്തം നടന്ന സ്ഥലത്തു നിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും സ്ഥിരീകരണമുണ്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ട് സാദ്ധ്യത കണ്ടെത്താനായില്ലെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത്. ഇതോടെ ഫയലുകള്‍ കത്തിനശിച്ച തീപിടുത്തം സംബന്ധിച്ച് വീണ്ടും ദുരൂഹതയേറി. തീപിടുത്തമുണ്ടായ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്നു രണ്ട് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോര്‍ട്ട്.

കത്തിയ ഫാനിന്റെ ഭാഗങ്ങള്‍, ഉരുകിയ ഭാഗം, മോട്ടോര്‍ എന്നിവ പരിശോധിച്ചിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമാകാത്തതിനാല്‍ വിദഗ്ദ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താന്‍ ആലോചിക്കുന്നുണ്ട്. കൊച്ചിയിലോ ബെംഗളൂരുവിലോ പരിശോധനയ്ക്ക് സാമ്പിള്‍ അയക്കാനാണ് ആലോചിക്കുന്നത്.

Read more

കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിനു കീഴിലെ പ്രോട്ടാകോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്.  ഇവിടെ സൂക്ഷിച്ചിരുന്ന ചില ഫയലുകള്‍ കത്തി നശിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു തീപിടുത്തം.