മെര്‍സലിനെ ചുറ്റിപറ്റി വീണ്ടും വിവാദം: ബോക്‌സ്ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യാജമോ ?

വിജയ് ചിത്രം മെര്‍സലുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പെരുപ്പിച്ചു കാണിച്ചതാണെന്നും യഥാര്‍ത്ഥത്തില്‍ ചിത്രത്തിന് മുടക്ക് മുതല്‍ പോലും കിട്ടിയില്ലെന്നാണ് സിനിമാ മേഖലയില്‍നിന്ന് തന്നെ ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണം.

ബിജെപി നേതാക്കളില്‍ ഒരാളും സിനിമാ നടനുമായ എസ്.വി. ശേഖറാണ് മെര്‍സലിന്റെ പേരില്‍ നിര്‍മ്മാതാവിന് 60 കോടി രൂപ നഷ്ടമുണ്ടായതായുള്ള ആരോപണം ഉന്നയിച്ചത്. നിര്‍മ്മാതാക്കള്‍ യാഥാര്‍ത്ഥ്യബോധമില്ലാതെ പണം ചെലവഴിച്ചതാണ് നഷ്ടം ഉണ്ടായതിന് കാരണമെന്നാണ് ശേഖര്‍ ആരോപിക്കുന്നത്.

“എന്റെ അറിവ് മെര്‍സലിന് 60 കോടി രൂപ നഷ്ടമുണ്ടായെന്നാണ്. എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു. നടന് അയാളുടെ ശമ്പളം കിട്ടി. കഴിഞ്ഞ സിനിമയ്ക്ക് മൂന്നു കോടി രൂപ പ്രതിഫലം വാങ്ങിയ സംവിധായകന്‍ ഈ ചിത്രത്തിന് 13 കോടി രൂപ പ്രതിഫലം വാങ്ങി. ആദ്യ ചിത്രത്തിന് മൂന്നു കോടി വാങ്ങുന്ന ഒരാള്‍ രണ്ടാം ചിത്രത്തിന് പരമാവധി വാങ്ങാന്‍ കഴിയുന്നത് അഞ്ച് കോടി രൂപയാണ്. പിന്നെ എങ്ങനെയാണ് അയാള്‍ക്ക് 13 കോടി രൂപ പ്രതിഫലം കിട്ടിയത്?” ശേഖര്‍ ചോദിച്ചു.

എസ്.വി. ശേഖര്‍ മാത്രമല്ല ഈ രീതിയിലൊരു ആരോപണം ഉന്നയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ന്യൂസ് 7 തമിഴ് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ നിര്‍മ്മാതാവ് സുരേഷ് കാമാച്ചിയും സമാനമായ ആരോപണം ഉന്നയിച്ചു. 50 കോടി രൂപയില്‍ കൂടുതല്‍ മെര്‍സലിന്റെ പേരില്‍ ശ്രീ തെന്‍ഡ്രല്‍ ഫിലിംസിന് നഷ്ടമുണ്ടായതായാണ് അദ്ദേഹം ആരോപിച്ചത്.

മക്കള്‍ ടിവി സംഘടിപ്പിച്ച മറ്റൊരു ചര്‍ച്ചയില്‍ സംവിധായകന്‍ പ്രവീണ്‍ ഗാന്ധിയോട് മെര്‍സലിന്റെ കളക്ഷന്‍ കണക്കുകളെ കുറിച്ച് ചോദിച്ചപ്പോള്‍, സിനിമയ്ക്ക് ഏതാണ്ട് 20 കോടി രൂപയുടെ നഷ്ടമുണ്ടായതാണ് അദ്ദേഹം മറുപടി നല്‍കിയത്. യാതൊരു നിയന്ത്രണവുമില്ലാതെ നിര്‍മ്മാതാവ് പണമൊഴുക്കിയതാണ് നഷ്ടത്തിന് കാരണമായതെന്നും പ്രവീണ്‍ പറഞ്ഞിരുന്നു.

തമിഴ് നിര്‍മ്മാതാവ് അശോക് കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചയിലാണ് ശേഖറും, പ്രവീണും സുരേഷും ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.

എന്നാല്‍ ഇതേക്കുറിച്ച് നിര്‍മ്മാതാവും എഴുത്തുകാരനുമായ ധനഞ്ജയ് ഗോവിന്ദ് രേഖപ്പെടുത്തിയ അഭിപ്രായം വിഭിന്നമാണ്. ബാഹ്യപ്രേരണയാലുള്ള ക്യാമ്പെയ്‌നാണിതെന്നും നിര്‍മ്മാതാവ് പറയാത്തിടത്തോളം ഇത്തരം പെരുപ്പിച്ച് കാണിച്ച കണക്കുകളൊക്കെ ഊഹാപോഹങ്ങളാണന്നും ധനഞ്ജയ് പറഞ്ഞു.