ഐഫോണ്‍ വില്‍പനയില്‍ ഇടിവ്; നേട്ടമുണ്ടാക്കി സാംസങും വാവേയ്‌യും

2019- ലെ ആദ്യപാദത്തില്‍ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വില്‍പനയില്‍ എട്ടു ശതമാനത്തിന്റെ ഇടിവ്. ഐഫോണുകളുടെ വില്‍പ്പന ഇടിഞ്ഞതാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. അതേസമയം സാസങും അമേരിക്ക വിലക്കേര്‍പ്പെടുത്തിയ വാവേയ്‌യും വില്‍പനയില്‍ നേട്ടമുണ്ടാക്കി.
കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകളിലാണ് ഇത് പറയുന്നത്.

2019- ലെ ആദ്യമൂന്ന് മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഐഫോണ്‍ വില്‍പനയില്‍ 20 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ചൈനയില്‍ ആപ്പില്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് ആഗോള വിപണിയെയും ദോഷകരമായി ബാധിച്ചിരിക്കുന്നത്. വാവേയ് കമ്പനിക്കെതിരെ ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും ചൈനീസ് പ്രസിഡന്റ് ജിന്‍പിങും നിരക്ക് കൂട്ടിയിരുന്നു. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവയാണ് ചൈന നടപ്പിലാക്കിയത്. ഇതോടെ ഐഫോണ്‍ നിര്‍മ്മാണം ചെലവേറിയതായി.

ഇതിന്റെ ഫലമായി ഐഫോണിന് 14 ശതമാനം വരെ വില ഉയരുമെന്നാണ് വിവരം. ഇത് പിന്നെയും ആപ്പിളിനെ  പ്രതിസന്ധിയിലാക്കും. അതിനാല്‍ ഐഫോണ്‍ നിര്‍മ്മാണം 15 മുതല്‍ 30 ശതമാനം വരെ ചൈനയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് മാറ്റാനാണ് ആപ്പിള്‍ ആലോചിക്കുന്നത്. ചൈനീസ് വിപണിയില്‍ ആപ്പിളിനെ മറികടന്ന് വാവെയ് ഏറ്റവും വില്‍പനയുളള പ്രീമിയം ഫോണ്‍ നിര്‍മ്മാതാക്കളായി. അതേസമയം സാംസങിന് ആഗോള വിപണിയുടെ നാലിലൊന്ന് വിഹിതം പിടിച്ചടക്കാനായി. സാംസങിനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണിത്.