മെറ്റയില്‍ ഇനി മാറ്റങ്ങളുടെ കാലം; ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ആദ്യപടി; വാര്‍ത്തകള്‍ക്ക് കഷ്ടകാലം; ഇനി വീഡിയോ 'ഇന്‍ഫോടെയിന്‍മെന്റ്'

വാര്‍ത്ത പ്രചരണത്തില്‍ നിന്നും മെറ്റ പതിയെ പിന്‍വാങ്ങുന്നു. ഇതിന്റെ ആദ്യ ഭാഗാമായാണ് ഫേസ്ബുക്കിലെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളുകള്‍ നീക്കം ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘ഇന്‍ഫോടെയിന്‍മെന്റ്’ എന്ന ആശയത്തെ മുന്‍ നിര്‍ത്തിയായിരിക്കും മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുക. ഇന്‍സ്റ്റാഗ്രാം മോഡലില്‍ ഇനി വാര്‍ത്ത ലിങ്കുകള്‍ ഫേസ്ബുക്കില്‍ പ്രവര്‍ത്തിക്കാതിരുന്നെങ്കിലും അതിശയപ്പെടാനില്ല.

ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങളുടെ മുഖ്യവരുമാനങ്ങളില്‍ ഒന്നാണ് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍. ഇതു അടുത്ത വര്‍ഷം മാര്‍ച്ചോടെ ഫേസ്ബുക്ക് പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇതോടെ നിരവധി ചെറുകിട മാധ്യമ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാവും. വാര്‍ത്ത ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളിന് പകരം വീഡിയോകള്‍ക്ക് പ്രചരണം നല്‍കാനാണ് മെറ്റ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ മാധ്യമ സ്ഥാപനങ്ങളോടും വീഡിയോയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഫേസ്ബുക്ക് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വാര്‍ത്ത പ്രചരണത്തിനായിരുന്നു ആദ്യ ഘടത്തില്‍ ഫേസ്ബുക്ക് പ്രധാന്യം നല്‍കിയിരുന്നത്. എന്നാല്‍, മാധ്യമ സ്ഥാപനങ്ങള്‍ നിരവധി വ്യാജവാര്‍ത്തകള്‍ നല്‍കുകയും തിരഞ്ഞെടുകളില്‍ അടക്കം പരസ്യപ്രചരണം നടത്തുകയും ചെയ്തത് ഫേസ്ബുക്കിനെ ബാധിച്ചിരുന്നു. വാര്‍ത്തകളില്‍ തെറ്റുകള്‍ വര്‍ധിക്കുന്നതും വ്യാജവാര്‍ത്തകളുടെ പ്രചരണവും മെറ്റയ്ക്ക് ഉണ്ടാകുന്ന നഷ്ടവും, നിയമ പ്രശ്നങ്ങളും ഏറെയാണ്. ഫേസ്ബുക്കിലെത്തി വാര്‍ത്ത വായിക്കുന്നവരുടെ എണ്ണം കുറഞ്ഞതും മാറി ചിന്തിപ്പിക്കാന്‍ മെറ്റയെ പ്രേരിപ്പിച്ചിട്ടുണ്ട്.

കൊവിഡ് കാലത്ത് പ്രദേശിക വാര്‍ത്തകള്‍ക്ക് മാത്രമായി ഫെയ്സ്ബുക്ക് 100 മില്യണ്‍ ഡോളറാണു ചെലവഴിക്കാന്‍ തയാറായത്. 25 മില്യണ്‍ ഡോളര്‍ ഗ്രാന്റ് ഫണ്ടിംഗും, 75 മില്യണ്‍ ഡോളര്‍ മാര്‍ക്കറ്റിംഗ് ചെലവുകള്‍ക്കുമാണ് മെറ്റ മാറ്റിവെച്ചത്. എന്നാല്‍, ഈ പദ്ധതി ഫേസ്ബുക്കിനും മെറ്റയ്ക്കും നഷ്ടങ്ങള്‍ മാത്രമാണ് വരുത്തിയത്. ലാഭത്തിലാക്കാനുള്ള മെറ്റയുടെ ശ്രമങ്ങളുടെ ഭാഗാമായാണ് വരുന്ന പുതിയ പരിഷ്‌കാരങ്ങള്‍.

ഇനി ഫേസ്ബുക്ക് പഴയ ഫേസ്ബുക്ക് ആയിരിക്കില്ലെന്ന് സാരം. ‘ഇന്‍ഫോടെയിന്‍മെന്റ്’ എന്ന ആശയത്തെ മുന്‍ നിര്‍ത്തി മാത്രമായിരിക്കും പ്രവര്‍ത്തനം. സ്‌പോര്‍ട്‌സ്, സിനിമ, വിനോദ ഉപാധികള്‍ എന്നിവയ്ക്ക് പ്രധാനം നല്‍കും. രാഷ്ട്രീയ വാര്‍ത്തകളേക്കാള്‍ ഇത്തരം വീഡിയോകള്‍ക്കായിരിക്കും ഇനി റീച്ച് ലഭിക്കുക.

മെറ്റവേഴ്സ് എന്ന പുതിയ പേരിന്റെ മാറ്റം ഫേസ്ബുക്കില്‍ നടപ്പിലാക്കാന്‍ കമ്പനി നേരത്തെ തന്ന ശ്രമിച്ചിരുന്നു. ലിങ്ക് പ്രമോഷന്‍ നിജപ്പടുത്തി എന്റര്‍ടെയ്ന്‍മെന്റിനും, എജ്യൂക്കേഷനും കൂടുതല്‍ പ്രാധാന്യം നല്‍കും. ടിക്ക് ടോക്ക് ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ ചെറു വീഡിയോകള്‍ക്കും ഫേസ്ബുക്ക് പ്രധാന്യം നല്‍കും. ഇതിനനുസരിച്ച് ഫേസ് ബുക്ക് അല്‍ഗൊരിതവും വ്യക്തിഗത ഫീഡിലും മാറ്റം വരുത്തും. പുതിയ മാറ്റം ഫേസ്ബുക്ക് കൊണ്ടുവരുമ്പോള്‍ നിലവില്‍ ലഭിക്കുന്നതിനേക്കാളും വീഡിയോകള്‍ക്ക് പരസ്യം ലഭിക്കുമെന്നും ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പരമ്പരാഗത ശൈലികളെ പൊളിച്ചെഴുതി യുട്യൂബിന്റെയും ടിക്ക് ടോക്കിന്റെയും കുത്തക തകര്‍ക്കാനാണ് മെറ്റ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഉടന്‍ മെറ്റ പ്രഖ്യാപിക്കുമെന്നും ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ ബിസിനസ് തീരുമാനങ്ങള്‍ തെറ്റിപ്പോയതിനാല്‍ കമ്പനിയുടെ വരുമാനം ഇടിഞ്ഞെന്നും ഉത്തരവാദിത്തം ഏല്‍ക്കുന്നുവെന്നും സിഇഒ സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. കൊവിഡ് ശേഷം സാമൂഹ്യമാധ്യമങ്ങളിലുണ്ടായ കൊഴിഞ്ഞ് പോക്ക് മെറ്റയെയും ബാധിച്ചിട്ടുണ്ട്. വലിയ ബിസിനസ് പ്രതീക്ഷിച്ച് വന്‍തോതില്‍ മെറ്റ നിക്ഷേപം നടത്തിയത്. എന്നാല്‍, അതുവലിയ തിരിച്ചടിയാണ് നല്‍കിയത്. പരസ്യവരുമാനം കുത്തനെ ഇടിഞ്ഞു.

വരിക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ എടുക്കാനാകാത്ത വിധം ആപ്പിളും ഗൂഗിളും പ്ലാറ്റ്‌ഫോമില്‍ മാറ്റം വരുത്തിയതോടെ, ഓരോ വ്യക്തിക്കും ചേരുന്ന പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മെറ്റയ്ക്കു തടസ്സമുണ്ടായി. പരസ്യവരുമാനത്തെ ഇതു സാരമായി ബാധിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ ആപ്പുകളുടെ മത്സരം കടുത്തതും സാമ്പത്തികമാന്ദ്യസൂചനകളില്‍ പേടിയുള്ള കമ്പനികള്‍ പരസ്യം നല്‍കുന്നതു നിര്‍ത്തിയതും വരുമാനം കുറയാന്‍ ഇടയാക്കി. വെര്‍ച്വല്‍ റിയാലിറ്റി ലോകമായ മെറ്റവേഴ്‌സ് പദ്ധതി ആവിഷ്‌കരിക്കാന്‍ വന്‍തുക ചെലവിടുന്നതും മെറ്റയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഓഹരി വില കയറിക്കയറി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 347 ഡോളര്‍ വരെ എത്തിയിരുന്നതാണ്, ആപ്പിളും ഗൂഗിളും പ്രൈവസി പോളിസി കര്‍ശനമാക്കിയതോടെ ഇടിയാന്‍ തുടങ്ങിയത്. ഇക്കൊല്ലം മാര്‍ച്ചില്‍ വില 233 ഡോളറിലെത്തി. വീണ്ടും താഴ്ന്ന് 100 ഡോളറിനു താഴെയെത്തിയിട്ടുണ്ട്. . ഇക്കൊല്ലം 6 മാസം കൊണ്ട് മെറ്റയുടെ വരുമാനത്തിലെ ഇടിവ് 500 കോടി ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ 40000 കോടി രൂപ. മെറ്റാവേഴ്സ് തുടങ്ങിയവയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനോ നിക്ഷേപകരില്‍ സ്വാധീനം ചെലുത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇതോടെയാണ് ചെലവുചുരുക്കലിന്റെ ഭാഗമായി കൂട്ടപ്പിരിച്ചുവിടലിന് മെറ്റ തയാറായിരിക്കുന്നത്. കമ്പനിയില്‍ നിന്നും പിരിച്ചുവിടുന്നവര്‍ക്ക് 16 ആഴ്ചയിലെ അടിസ്ഥാനശമ്പളം, ജോലി ചെയ്ത ഓരോ വര്‍ഷത്തിനും രണ്ടാഴ്ച എന്ന കണക്കില്‍ വേതനം, ആറു മാസത്തേക്കുകൂടി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സച്ചെലവ്, മറ്റൊരു ജോലി കണ്ടെത്താന്‍ മൂന്നു മാസം വരെ സഹായം എന്നിവയാണ് പാക്കേജായി പ്രഖ്യാപിച്ചിട്ടുള്ളത്.