ആപ്പിളിന് ചൈനയെ മടുത്തു; ഇന്ത്യയില്‍ 570000 കോടി നിക്ഷേപിക്കാന്‍ ഫോക്സ്‌കോണ്‍; ഒരു ലക്ഷം തൊഴില്‍; കമ്പനിക്കായി മത്സരിച്ച് കര്‍ണാടകയും തെലുങ്കാനയും

ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണിനെ സംസ്ഥാനത്തേക്ക് എത്തിക്കാന്‍ മത്സരിച്ച് തെലുങ്കാനയും കര്‍ണാടകയും.
ആപ്പിളിന്റെ പാര്‍ട്ട്ണര്‍ കമ്പനിയും ഐ ഫോണ്‍ നിര്‍മാതക്കളുമായ ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പ് ഇന്ത്യയില്‍ 700 ദശലക്ഷം ഡോളര്‍ (570000 കോടി രൂപ) നിക്ഷേപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതു തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. ചൈനയിലെ പ്ലാന്റുകളിലെ നിര്‍മാണം കുറച്ച് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനാണ് കമ്പനി ശ്രമിക്കുന്നത്.

അമേരിക്ക-ചൈന സംഘര്‍ഷത്തില്‍ അയവുവരാത്ത സാഹചര്യത്തിലാണ് ചൈനയിലെ പ്ലാന്റുകളെല്ലാം ഇന്ത്യയിലേക്ക് മാറ്റിസ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ചൈനീസ് നഗരമായ ഷെങ്ഷൗവിലെ കമ്പനിയില്‍ രണ്ട് ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. കൊവിഡിനെ തുടര്‍ന്ന് ഷെങ്ഷൗവിലെ പ്ലാന്റില്‍ ഉല്‍പാദനം ഇടിഞ്ഞിരുന്നു. ശേഷമാണ് ചൈനക്ക് പുറമെയുളള രാജ്യങ്ങളെ പരീക്ഷിക്കാന്‍ ആപ്പിള്‍ തയ്യാറാകുന്നത്.

തെലങ്കാനയില്‍ ഇലക്ട്രോണിക്സ് നിര്‍മാണ കേന്ദ്രത്തിനായി ഫോക്‌സ്‌കോണ്‍ വലിയൊരു തുക നിക്ഷേപിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. നിക്ഷേപം സംസ്ഥാനത്ത് 100,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തെലങ്കാന ഐടി മന്ത്രി കെ.ടി. രാമറാവു പറഞ്ഞു. നേരത്തേ തെലങ്കാന മുഖ്യമന്ത്രിയും ഫോക്സ്‌കോണ്‍ ചെയര്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, കമ്പനിക്ക് സ്ഥലം അടക്കം സൗജന്യമായി വാഗ്ദാനം ചെയ്ത് കര്‍ണാടക രംഗത്തെത്തി.

Read more

ആപ്പിള്‍ ഫോണ്‍ നിര്‍മാതാക്കളില്‍ മുന്‍നിര കമ്പനിയായ തായ്വാന്‍ കമ്പനി ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി ബെംഗളൂരുവിലെ വിമാനത്താവളത്തിന് സമീപമുള്ള 300 ഏക്കര്‍ സ്ഥലത്ത് ഐഫോണ്‍ പാര്‍ട്‌സുകള്‍ നിര്‍മ്മിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതിയിടുന്നുണ്ട്. സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തിന് പുറമെ ഫോക്സ്‌കോണ്‍ ഇലക്ട്രിക് വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ നിര്‍മിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ഹോണ്‍ഹായി ചെയര്‍മാന്‍ യൂങ് ലിയു പ്രധാനമന്ത്രിയെ കണ്ടിരുന്നു. തുടര്‍ന്നാണ് കര്‍ണാടകയും തെലുങ്കാനയും വ്യവസായ യൂണിറ്റുകള്‍ തങ്ങളുടെ സംസ്ഥാനങ്ങളിലെത്തിക്കാന്‍ മത്സരം ആരംഭിച്ചത്. ഇരു സംസ്ഥാനങ്ങളും ഹോണ്‍ഹായി ചെയര്‍മാന്‍ യൂങ് ലിയുമായി നേരിട്ട് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.