ലോകത്തിനു വേണ്ടാത്ത കൊടുംവിഷം രാജ്യത്തെ കർഷകരുടെ മേൽ അടിച്ചേൽപ്പിക്കാൻ ഇന്ത്യ. കുട്ടികളുടെ തലച്ചോറിൻ്റെയും നാഡീവ്യൂഹത്തിൻ്റെയും വളർച്ചയെ തകർക്കുന്ന മാരക കീടനാശിനി ക്ലോർപൈറിഫോസ് തുടർന്നും ഉപയോഗിക്കുമെന്ന് അന്താരാഷ്ട്ര വേദിയിൽ ഇന്ത്യ നിലപാടെടുത്തു.അടുത്തയിടെ ജനീവയിൽ നടന്ന സ്റ്റോക്ഹോം കൺവെൻഷൻ യോഗം ( സിഒപി ) ഈ കൊടും വിഷത്തെ ഘട്ടം ഘട്ടമായി നിർമാർജ്ജനം ചെയ്യാൻ തീരുമാനിച്ചപ്പോൾ ഇന്ത്യ അതിനെ എതിർത്തു. പരിസ്ഥിതിയിൽ ചിരകാലം വിഘടിക്കാതെ മാലിന്യമായി അവശേഷിക്കുന്ന ക്ലോർപൈറിഫോസ് കൺവെൻഷൻ്റെ അനക്സ് എ യിൽ ഉൾപ്പെടുത്തി ആഗോള തലത്തിൽ നിർമ്മാർജ്ജനം ചെയ്യാനാണ് യോഗത്തിൻ്റെ തീരുമാനം.
മനുഷ്യൻ്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും നശിപ്പിച്ച് സ്ഥിരമായ ജൈവ മലിനീകരണം നടത്തുന്ന രാസവസ്തുക്കളെ ( Persistent Organic Pollutants -പിഒപി കൾ) നിർമ്മാർജ്ജനം ചെയ്യാനുള്ള ആഗോള ഉടമ്പടിയാണ് സ്റ്റോക്ഹോം കൺവെൻഷൻ.
പെർസിസ്റ്റന്റ് ഓർഗാനിക് പൊല്യൂട്ടന്റുകളുടെ (പിഒപി) ഉത്പാദനം, ഉപയോഗം, വ്യാപാരം, ഉദ്‌വമനം എന്നിവ ഘട്ടംഘട്ടമായി നിർത്തലാക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്യകയാണ് കൺവെൻഷൻ്റെ ലക്ഷ്യം.2001 ൽ ഒപ്പു വെച്ച കൺവെൻഷൻ 2004ൽ നിലവിൽ വന്നു. ഇന്ത്യയും ഈ കൺവെൻഷനിൽ പങ്കാളിയാണ്.അത്യന്തം വിഷലിപ്തമായ ഒരു വിഭാഗം രാസവസ്തുക്കളാണ് പിഒപി കൾ.അവ വിഘടിക്കാതെ പരിസ്ഥിതിയിൽ ദീർഘകാലം നിലനിൽക്കും.മണ്ണിലും വായുവിലും ജലത്തിലും ജീവികളിലും ചെടികളിലുമെല്ലാം വ്യാപിച്ച് ആവാസ വ്യവസ്ഥയെ തകർക്കും. ഉറവിടത്തിൽ നിന്നും വളരെ ദൂരം സഞ്ചരിച്ച് ഭൂമിശാസ്ത്രപരമായി വ്യാപകമായി വിതരണം ചെയ്യപ്പെടും.വിഷാംശം മനുഷ്യരിലും ജീവികളിലും ജൈവികമായി കുമിഞ്ഞു കൂടി ആരോഗ്യത്തെ തകർക്കും. മനുഷ്യരിൽ അർബ്ബുദത്തിനും പ്രത്യുല്പാദന തകരാറുകൾക്കും കാരണമാകും. രോഗ പ്രതിരോധശേഷി ഇല്ലാതാക്കും. തലച്ചോറിൻ്റെയും നാഡീവ്യൂഹത്തിൻ്റെയും പ്രവർത്തനങ്ങളിൽ വൈകല്യം സൃഷ്ടിക്കും. ഹോർമോൺ തകരാറുകൾ, ജനന വൈകല്യങ്ങൾ, ജനിതക തകരാറുകൾ എന്നിവയ്ക്കെല്ലാം പിഒപി കൾ കാരണമാകും.
ഇന്ത്യയിലും കേരളത്തിലും ഏറ്റവുമധികം ഉപയോഗിക്കുന്ന കീടനാശിനികളിൽ ഒന്നായ ക്ലോർപൈറിഫോസിനെ പരിസ്ഥിതിയിൽ സ്ഥിരമായി നിലനിന്ന് നാശം വിതയ്ക്കുന്ന പിഒപി യായി കൺവെൻഷൻ അംഗീകരിച്ചു 2021 ൽ ഈ മാരക കീടനാശിനിയെ ഘട്ടം ഘട്ടമായി നിർമ്മാർജ്ജനം ചെയ്യാൻ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇത് പിഒപി പട്ടികയിൽ ഇടം പിടിച്ചത്..കൺവെൻഷൻ്റെ അനക്സ് എ യിലാണ് ഈ കീടനാശിനിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഘട്ടം ഘട്ടമായി ഉല്പാദനവും ഉപയോഗവും ഇല്ലാതാക്കേണ്ട മാരക രാസവസ്തുക്കളെയാണ് അനക്സ് എ യിൽ ചേർക്കുന്നത്.നിർമ്മാർജ്ജനമാണ് അന്തിമ ലക്ഷ്യമെങ്കിലും ചില പ്രത്യേക നിബന്ധനകൾക്കു വിധേയമായി കുറച്ചു കാലത്തേക്കു കൂടി ഉപയോഗം തുടരാൻ കൺവെൻഷൻ അനുവാദം നൽകുന്നുണ്ട്. 18-ഓളം ഇളവുകളാണ് ക്ലോർപൈറിഫോസിന് കൺവെൻഷൻ അനുവദിച്ചിരിക്കുന്നത്. എന്നാൽ വൈകാതെ തന്നെ സമയബന്ധിതമായി ഉപയോഗം അവസാനിപ്പിക്കാനുള്ള നടപടികൾ എടുത്തിരിക്കണം. ക്ലോർപൈറിഫോസ് നിർമ്മാർജ്ജനത്തെ എതിർത്ത ഇന്ത്യ നെല്ല്, ഗോതമ്പ്, പയർ, കരിമ്പ്, ബീൻസ്, പരുത്തി, കടുക്, വഴുതന, ഉള്ളി, ആപ്പിൾ, ബാർലി, നിലക്കടല എന്നീ 12 വിളകളിൽ ചില കീടങ്ങളെയും ചിതലുകളെയും നേരിടാൻ അഞ്ച് വർഷത്തേക്ക് കൂടി ഇത് ഉപയോഗിക്കുന്നതിനാണ് ഇളവ് വാങ്ങിയിരിക്കുന്നത്.
ബ്രിട്ടൻ, അമേരിക്ക, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടെ 50 ഓളം രാജ്യങ്ങൾ ഭക്ഷ്യ വിളകളിൽ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള കീടനാശിനിയാണ് ക്ലോർപൈറിഫോസ്. ഇന്ത്യയും ഈ കീടനാശിനി നിരോധിക്കുന്നതിൻ്റെ അന്തിമ ഘട്ടത്തിൽ എത്തിയിരുന്നു.മറ്റ് രാജ്യങ്ങളിൽ നിരോധിക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്ത 66 കീടനാശിനികളുടെ ഇന്ത്യയിലെ തുടർന്നുള്ള ഉപയോഗം വിലയിരുത്താൻ 2013-ൽ കേന്ദ്ര കൃഷി വകുപ്പ് ഡോ അനുപം വർമ്മ കമ്മറ്റിയെ നിയോഗിച്ചിരുന്നു. കമ്മറ്റി 20l5 ൽ നൽകിയ റിപ്പോർട്ടിൽ ക്ലോർപൈറിഫോസ് ഉൾപ്പെടെയുള്ള 27 കീടനാശിനികൾ ഇന്ത്യയിൽ നിരോധിക്കണോ എന്ന് വിശദമായ പഠനങ്ങൾക്കു ശേഷം 2018 ൽ തീരുമാനിക്കണമെന്ന് ശുപാർശ ചെയ്തു. പിന്നീട് 2020 മെയ് മാസം വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ ക്ലോർപൈറിഫോസ് ഉൾപ്പെടെ 27 മാരക കീടനാശിനികൾ രാജ്യത്ത് നിരോധിച്ചു കൊണ്ട് കേന്ദ്ര ഗവണ്മെൻ്റ് കരട് ഉത്തരവിറക്കി.
എന്നാൽ പിന്നീട് കീടനാശിനി ലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്രം തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോയി. അന്തിമ ഉത്തരവിൽ ക്ലോർപൈറിഫോസ് ഒഴിവായി.പട്ടിക മൂന്ന് .കീടനാശിനികൾ മാത്രമായി ചുരുങ്ങി. ക്ലോർപൈറിഫോസ് നിരോധിക്കുന്നത് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷയെ ബാധിക്കുമെന്നും ബദൽ കീടനാശിനികൾ ലഭ്യമല്ലെന്നുമാണ് സ്റ്റോക്ഹോം കൺവെൻഷൻ യോഗത്തിൽ ഇന്ത്യ വാദിച്ചത്. ക്ലോർപൈറിഫോസ് നിരോധിച്ച മറ്റ് രാജ്യങ്ങൾക്കൊന്നുമില്ലാത്ത ഈ നിലപാട് ഇന്ത്യ സ്വീകരിച്ചത് ശക്തരായ കീടനാശിനി നിർമ്മാണ ലോബിയെ സന്തോഷിപ്പിക്കാനെന്ന് വ്യക്തമാണ്.
കീടനാശിനി നിയമപ്രകാരം 1977 മുതൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കീടനാശിനിയാണ് ക്ലോർപൈറിഫോസ്.ചൈനയ്ക്കു പിന്നിൽ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ക്ലോർപൈറിഫോസ് ഉല്പാദക രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന കീടനാശിനിയും ഇതാണ്.രാജ്യത്തെ ആകെ കീടനാശിനി ഉപയോഗത്തിൻ്റെ ഏകദേശം 10 ശതമാനവും ഈ കീടനാശിനിയാണ്.ഇന്റർനാഷണൽ പൊല്യൂട്ടന്റസ് എലിമിനേഷൻ നെറ്റ് വർക്കിന്റെ (ഐപെൻ) കണക്കുകൾ പ്രകാരം(പിഒപി) 2021 ൽ ഇന്ത്യയിൽ 24000 ടൺ ക്ലോർപൈറിഫോസ് ഉല്പാദിപ്പിച്ചു. ഇതിൽ 11000 ടൺ രാജ്യത്തു തന്നെ ഉപയോഗിച്ചപ്പോൾ 12000 ടൺ കയറ്റുമതി ചെയ്തു.ഇതിനു പുറമെ ഡൗ അഗ്രോ സയൻസസ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ ഈ കീടനാശിനി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുമുണ്ട്. ഓർഗാനോ ഫോസ്ഫേറ്റ് വിഭാഗത്തിൽ പെട്ട ക്ലോർപൈറിഫോസിനെ ‘മിതമായ അപകടകാരി’ എന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന ഉൾപെടുത്തിയിരിക്കുന്നത്. എന്നാൽ സ്റ്റോക്ഹോം കൺവെൻഷൻ്റെ അനക്സ് എ യിൽ ഉൾപ്പെട്ടതോടെ ഇനി മുതൽ ഇത് അത്യന്തം അപകടകാരിയായ മാരക വിഷമായി പരിഗണിക്കപ്പെടും.
സ്പർശക കീടനാശിനിയായ ക്ലോർപൈറിഫോസിൻ്റെ പല വാണിജ്യ പേരുകളിലുള്ള 50 ഓളം ബ്രാൻഡുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.ക്ലോർപൈറിഫോസ് പതിനെട്ടു വിളകളിൽ ഉപയോഗിക്കാനാണ് കേന്ദ്ര ഇൻസെക്റ്റി സൈഡ് രജിസ്ട്രേഷൻ കമ്മറ്റി അംഗീകാരം നൽകിയിട്ടുള്ളത്. എന്നാൽ 23 വിളകളിൽ ഇത് ഉപയോഗിക്കപ്പെടുന്നുെവെന്ന് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ് വർക്ക് എന്ന സംഘടന 2022 ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു.കേന്ദ്ര ഇൻസെക്റ്റിസൈഡ് ബോർഡ് അംഗീകരിച്ചിട്ടുള്ള അനുവദനീയമായ ഉപയോഗങ്ങൾക്കു വിരുദ്ധമായി അനേകം വിളകളിൽ ക്ലോർപൈറിഫോസ് കീടനാശിനി കാർഷിക സർവ്വകലാശാലകൾ ശുപാർശ ചെയ്യുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കെട്ടിടങ്ങളിലെയും കൃഷി സ്ഥലങ്ങളിലെയും ചിതൽ നശീകരണത്തിനും ക്ലോർപൈറിഫോസ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യയിൽ ഭക്ഷ്യവസ്തുക്കളിൽ ഏറ്റവുമധികം അവശിഷ്ട വിഷാംശം കണ്ടെത്തുന്ന കീടനാശിനികളിൽ ഒന്നാണ് ക്ലോർപൈറിഫോസ്.ഇന്ത്യയിൽ ഭക്ഷ്യവസ്തുക്കളിൽ അപകടകരമായ തോതിൽ ഏറ്റവും കൂടുതൽ വിഷാംശം കണ്ടെത്തിയ മൂന്ന് കീടനാശിനികളിൽ ഒന്നായിരുന്നു ഇതെന്ന് 2024 ഫെബ്രുവരിയിൽ സയൻസ് ഡയറക്ടിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു. അരിയിൽ മാരകമായ അളവിൽ (എച്ച് ക്യു) ഏറ്റവും കൂടുതൽ കണ്ടെത്തിയ കീടനാശിനയും ഇതായിരുന്നു.
ഡൽഹിയിലെയും ഡെറാഡൂണിൻ്റെ പ്രാന്തപ്രദേശങ്ങളിലെയും വിപണികളിലെ ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ, വെള്ളം എന്നിങ്ങനെ അഞ്ച് തരം ഭക്ഷ്യ ഉൽപന്നങ്ങളിൽ 94 കീടനാശിനികളുടെ സാന്നിധ്യം പരിശോധിച്ചു. 30 കീടനാശിനികൾ കണ്ടെത്തി, അതിൽ ഏറ്റവും കൂടുതൽ അവശിഷ്ട വിഷാംശം കണ്ടെത്തിയത് (33%) ക്ലോർപൈറിഫോസായിരുന്നു. 2024 ൽ ബസ്മതി അരിയിൽ അപകടകരമായ അളവിൽ ഈ കീടനാശിനി കണ്ടെത്തിയതിനെ തുടർന്ന് പഞ്ചാബ് സർക്കാർ ക്ലോർപൈറിഫോസിന് നിരോധനം ഏർപ്പെടുത്തി.2015 ൽ പഞ്ചാബിൽ നടത്തിയ പഠനത്തിൽ ഇതിൻ്റെ സാന്നിധ്യം അമ്മമാരുടെ മുലപ്പാലിൽ കണ്ടെത്തി.
നമ്മുടെ വായു, ജലം ,മണ്ണ്, ഭക്ഷ്യവിളകൾ ,ജൈവ വൈവിധ്യം എന്നിവയെല്ലാം ഈ മാരക കീടനാശിനിയാൽ മലിനീകരിക്കപ്പെട്ടിട്ടുണ്ട്.2019 ൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ഇടുക്കിയിൽ നിന്നുള്ള കുരുമുളകിലും ഏലത്തിലും അപകടകരമായ അളവിൽ ക്ലോർപൈറിഫോസ് ഉണ്ടെന്ന് മുന്നറിയിപ്പു നൽകി.2023 ൽ കയറ്റുമതി ചെയ്ത മഞ്ഞൾപ്പൊടിയിൽ ജർമ്മനി ഈ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. യൂറോപ്പിൽ നിരോധനമുള്ള കീടനാശിനിയാണ് ക്ലോർപൈറിഫോസ്.മഞ്ഞളിലും കരുമുളകിലും ഏലത്തിലുമൊന്നും ഈ കീടനാശിനിയുടെ ഉപയോഗം കേന്ദ്രസമിതി അംഗീകരിച്ചിട്ടില്ല.കേരള സർക്കാരിന്റെ സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം വെള്ളായനി കാർഷിക കോളേജിലെ കീടനാശിനി അവശിഷ്ട പരിശോധന ലാബിൽ നടത്തിയ പഠനത്തിൽ കേരളത്തിൽ നിന്ന് 19 ഇനം ഭക്ഷ്യ ഉത്പന്നങ്ങളിൽ അനുവദനീയമായ പരിധിക്കുമുകളിൽ ക്ലോർപൈറിഫോസ് വിഷാംശം കണ്ടെത്തിയിട്ടുണ്ടെന്ന് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ് വർക്കിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇവയെല്ലാം തന്നെ കാർഷികസർവകലാശാല നിർദ്ദേശിചിട്ടില്ലാത്ത വിളകളിൽ നിന്നുള്ളവയാണ്.
കർഷകരും കർഷകത്തൊഴിലാളികളും ക്ലോർപൈറിഫോസ് വിഷബാധയുടെ നിരന്തര ഭീഷണിയിലാണ്.
കീടനാശിനി കലർത്തുന്നതിലൂടെയും, കൈകാര്യം ചെയ്യുന്നതിലൂടെയും, പ്രയോഗിക്കുന്നതിലൂടെയും ക്ലോർപൈറിഫോസ് തളിച്ച കൃഷിയിടങ്ങളിൽ പണിയെടുക്കുന്നതിലൂടെയും കർഷക തൊഴിലാളികൾ ബാധിക്കപ്പെടുന്നു .ഈ കീടനാശിനി തളിക്കുന്നതിന് സമീപം താമസിക്കുന്നവരിൽ വായുവിലൂടെയോ കുടിവെള്ളത്തിലൂടെയോ അവശിഷ്ടം എത്തിച്ചേരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ശ്വസിക്കുമ്പോൾ, തലവേദന, കാഴ്ച മങ്ങൽ, കണ്ണുകളിൽ നിന്ന് വെള്ളം വരൽ, അമിതമായ ഉമിനീർ പ്രവാഹം, മൂക്കൊലിപ്പ്, തലകറക്കം, ആശയക്കുഴപ്പം, പേശി ബലഹീനത അല്ലെങ്കിൽ വിറയൽ, ഓക്കാനം, വയറിളക്കം, ഹൃദയമിടിപ്പിലെ പെട്ടെന്നുള്ള മാറ്റങ്ങൾ ഉൾപ്പെടെ നാഡീവ്യവസ്ഥയിൽ അനവധി പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകും.ഭക്ഷ്യവിളകളിൽ തളിക്കുന്ന ക്ലോർപൈറിഫോസിന്റെ അവശിഷ്ടങ്ങൾ ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തിച്ചേരുന്നതാണ് മനുഷ്യൻ്റെ ആരോഗ്യത്തെ പ്രധാനമായും തകർക്കുന്നത്. അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസി(യുഎസ്ഇപിഎ) ക്ലോർപൈറിഫോസിനെ മനുഷ്യരിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുവായി തരംതിരിച്ചിട്ടുണ്ട്.ഇതിന് സുരക്ഷിതമായ അളവ് എന്നൊന്നില്ലെന്ന് ഇപിഎ പറയുന്നു തീരെ ചെറിയ അളവിൽ പോലും ആപത്കരമാണ്.
കുട്ടികളാണ് ക്ലോർപൈറിഫോസ് മലിനീകരണത്തിൻ്റെ ഏറ്റവും വലിയ ഇരകൾ.ഒരു വയസ്സിനും രണ്ട് വയസ്സിനും ഇടയിലുള്ള കുട്ടികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് എർത്ത് ജസ്റ്റീസ് എന്ന സംഘടന പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ (വിഷം കലർന്ന ഭക്ഷണങ്ങൾ, വിഷം കലർന്ന തലച്ചോറുകൾ-2021) പറയുന്നു.ക്ലോർപൈറിഫോസ് മലിനീകരണം കുട്ടികളുടെ തലച്ചോറിൻ്റെ വളർച്ചയെയും നാഡീവ്യൂഹത്തിൻ്റെ വികസനത്തെയും തകരാറിലാക്കും.ക്ലോർപൈറിഫോസുമായി കുറഞ്ഞ അളവിൽ പോലും തുടർച്ചയായുണ്ടാകുന്ന സമ്പർക്കം ഭ്രൂണത്തെയും ഗർഭത്തിലുള്ള ശിശുക്കളെയും നവജാത ശിശുക്കളെയും കുട്ടികളെയും അപകടത്തിലാക്കുമെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.പ്രസവത്തിനു മുമ്പ് ക്ലോർപൈറിഫോസുമായി സമ്പർക്കം പുലർത്തുന്നത് ഭ്രൂണത്തിൻ്റെ വളർച്ചയെ തകരാറിലാക്കും.ജനനസമയത്ത് കുഞ്ഞിൻ്റെ ഭാരം കുറയും. ബുദ്ധിവികാസം തടസ്സപ്പെടും.പ്രവർത്തനപരമായ ഓർമ്മക്കുറവ്, ശ്രദ്ധാ വൈകല്യങ്ങൾ, നാഡിവ്യൂഹത്തിൻ്റെ വൈകിയുള്ള വികസനം തുടങ്ങിയവയ്ക്കും കാരണമാകുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഹോർമോൺ ഗ്രന്ഥികളുടെ പ്രവർത്തനത്തെയും തകരാറിലാക്കും.
മനുഷ്യർക്ക് മാത്രമല്ല, ജൈവ വൈവിധ്യത്തിനും പരിസ്ഥിതിക്കും ഒന്നാകെ തന്നെ ആപത്കരമാണ് ക്ലോർപൈറിഫോസിൻ്റെ തുടർച്ചയായ ഉപയോഗം. ഈ കീടനാശിനി മണ്ണിരകളെ ഇല്ലാതാക്കുമെന്ന് 2015ൽ ഉത്തർപ്രദേശിൽ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. 2018 ൽ പഞ്ചാബിൽ നടത്തിയ ഒരു പഠനം ഈ കീടനാശിനിയുടെ സാന്നിധ്യം മണ്ണിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുമെന്ന് കണ്ടെത്തി.ഇത് ശുദ്ധജലത്തിലെ മത്സ്യങ്ങൾക്കും അത്യന്തം അപകടകരമാണെന്നാണ് 2019 ൽ തമിഴ്നാട്ടിൽ നടത്തിയ ഒരു ഗവേഷണം നൽകുന്ന സൂചന.
ഈ കീടനാശിനിക്ക് ബദൽ ഇല്ലെന്ന് സ്റ്റോക്ഹോം കൺവെൻഷൻ യോഗത്തിൽ ഇന്ത്യ ഉയർത്തിയ വാദം ശുദ്ധതട്ടിപ്പാണ്.ഈ കീടനാശിനി നിരോധിച്ച രാജ്യങ്ങൾക്കൊന്നുമില്ലാത്ത ആശങ്കയാണ് ഇന്ത്യക്ക് ഇക്കാര്യത്തിൽ.അവിടങ്ങളിലെല്ലാം ക്ലോർപൈറിഫോസിന് പകരം ഫലപ്രദമായ ബദൽ കീടനിയന്ത്രണ മാർഗ്ഗങ്ങൾ നിലവിലുണ്ട്. സ്റ്റോക്ഹോം കൺവെൻഷൻ യോഗത്തിനു മുന്നോടിയായി 2025 മാർച്ചിൽ പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്‌വർക്ക് ക്ലോർപൈറിഫോസിനുള്ള ബദലുകളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്ര കൃഷി വകുപ്പിന്റെ ഔദ്യോഗിക ഉപദേശങ്ങളിൽ നിന്നും സംസ്ഥാന കൃഷി വകുപ്പുകളിൽ നിന്നും കാർഷിക സർവകലാശാലകളിൽ നിന്നും ലഭ്യമായ വിള ഉൽപാദന ശുപാർശകൾ സമാഹരിച്ചാണ് ഇത് തയ്യാറാക്കിയത്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ രണ്ട് കോടി കർഷകരെ പ്രകൃതി കൃഷിയിലേക്ക് കൊണ്ടുവരാനുള്ള ദേശീയ പ്രകൃതി കൃഷി മിഷൻ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ.രാസവളങ്ങളും രാസകീടനാശിനികളും ഇന്ത്യയുടെ മണ്ണും പരിസ്ഥിതിയും നശിപ്പിച്ചുവെന്നാണ് സർക്കാരിൻ്റെ വിലാപം. പകരം രാസവസ്തുക്കൾ ഒഴിവാക്കിയുള്ള പ്രകൃതി കൃഷി മതിയെന്നാണ് ആഹ്വാനം.വിളകളിലെ കീട – രോഗ നിയന്ത്രണത്തിന് ആഗ്നേയാസ്ത്ര, നീമാസ്ത്ര, ബ്രഹ്മാസ്ത്ര, ദശപർണ്ണി തുടങ്ങിയ തദ്ദേശീയ വിദ്യകൾ മതിയെന്നാണ് കേന്ദ്ര സർക്കാർ കർഷകർക്ക് നൽകുന്ന ഉപദേശം.ഇതേ സർക്കാരാണ് ലോകം എതിരു നിൽക്കുന്ന കൊടും വിഷമായ ഒരു ഒരു കീടനാശിനിക്കു വേണ്ടി രാജ്യാന്തര വേദിയിൽ ശബ്ദമുയർത്തിയതെന്നത് ഇരട്ടത്താപ്പു മാത്രമല്ല ജനവഞ്ചനയും കൂടിയാണ്.
12 വിളകൾക്കാണ് സ്റ്റോക്ഹോം കൺവെൻഷനിൽ ഇളവ് വാങ്ങിയിരിക്കുന്നതെങ്കിലും കീടനാശിനി നിയന്ത്രണത്തിന് അത്യന്തം കുത്തഴിഞ്ഞ നിയമസംവിധാനം നിലവിലുള്ള ഇന്ത്യയിൽ അത് പാലിക്കപ്പെടുകയില്ല. തുടർന്നും ഏറെ വിളകളിൽ ഈ കീടനാശിനിയുടെ വ്യാപക ദുരുപയോഗമുണ്ടാകും.കേരളത്തിലും നെല്ലിലും സുഗന്ധവ്യജ്ഞന വിളകളിലും പച്ചക്കറികളിലുമെല്ലാം ക്ലോർപൈറിഫോസിൻ്റെ ഉപയോഗം വ്യാപകമാണ്. കേരളത്തിലേക്കെത്തുന്ന അരിയിലും ആപ്പിളിലും പച്ചക്കറികളിലുമെല്ലാം ഈ മാരക കീടനാശിനിയുടെ വ്യാപക സാന്നിധ്യമുണ്ട് സൂക്ഷിച്ചില്ലെങ്കിൽ ഇളം തലമുറ വലിയ വില കൊടുക്കേണ്ടി വരും.
Read more
ഡോ ജോസ് ജോസഫ്