ബാറ്റിംഗിനിറങ്ങുന്നതിന് മുന്‍പ് ദ്രാവിഡ് പറഞ്ഞത് വെളിപ്പെടുത്തി ചഹാര്‍

മുന്‍നിര ബാറ്റ്സമാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ ശ്രീലങ്കയുമായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായത് പേസര്‍ രാഹുല്‍ ചഹാര്‍. പന്തെറിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റ് പിഴുത ചഹാര്‍ ബാറ്റെടുത്തപ്പോള്‍ ലങ്കന്‍ പാളയത്തിലേക്ക് പട നയിച്ചു. ജയം തങ്ങള്‍ക്കെന്ന ആത്മവിശ്വാസത്തില്‍ നിന്ന ആതിഥേയ ടീമിനുമേല്‍ ഇടത്തീപോലെയാണ് ചഹാറിന്റെ ഷോട്ടുകള്‍ പതിച്ചത്. ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുമായുള്ള ചെറു സഖ്യത്തിലൂടെ ചഹാര്‍ മത്സരം വരുതിയിലാക്കി. ഇപ്പോഴിതാ ബാറ്റിംഗിന് ഇറങ്ങുന്നതിന് മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് എന്ത് ഉപദേശം നല്‍കിയെന്ന് ദീപക് ചഹാര്‍ വെളിപ്പെടുത്തുന്നു.

രാജ്യത്തിനുവേണ്ടി ഇതിലും മികച്ച രീതിയില്‍ മത്സരം ജയിക്കാന്‍ സാധിക്കില്ല. എല്ലാ പന്തുകളും കളിക്കാനാണ് രാഹുല്‍ സര്‍ (ദ്രാവിഡ്) നിര്‍ദേശിച്ചത്. അദ്ദേഹം കോച്ചായിരുന്നപ്പോള്‍ ഇന്ത്യ എയ്ക്കുവേണ്ടി ചില ഇന്നിംഗ്സുകള്‍ കളിച്ചിരുന്നു. ദ്രാവിഡിന് എന്നില്‍ വിശ്വാസമുണ്ടെന്ന് കരുതുന്നു- ദീപക് ചഹാര്‍ പറഞ്ഞു.

ഏഴാം നമ്പറില്‍ വരെ ബാറ്റ് ചെയ്യാനുള്ള യോഗ്യത എനിക്കുണ്ടെന്ന് രാഹുല്‍ സര്‍ പറഞ്ഞു. അദ്ദേഹത്തിന് എന്നില്‍ വിശ്വാസമുണ്ടായിരുന്നു. ടീമിന്റെ ലക്ഷ്യം 50ല്‍ താഴെയെത്തിയപ്പോള്‍ വിജയിക്കാന്‍ സാധിക്കുമെന്ന് വിശ്വാസമായി. അതിനു മുന്‍പ് ബോളും റണ്‍സും ഒപ്പത്തിനൊപ്പമായിരുന്നു. പിന്നീട് ചില റിസ്‌കുകള്‍ എടുക്കാന്‍ തീരുമാനിച്ചെന്നും ചഹാര്‍ വ്യക്തമാക്കി.

Read more

കൊളംബോയില്‍ നടന്ന രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ലങ്കയ്ക്കുമേല്‍ ഇന്ത്യയുടെ ജയം. എട്ടാമനായി ഇറങ്ങിയ ചഹാറിന്റെ അര്‍ദ്ധശതകം ഇന്ത്യന്‍ വിജയത്തിന് ആധാരമായി. സൂര്യകുമാര്‍ യാദവും ക്രുണാല്‍ പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു.