പരിശീലകനുമായും ക്ലബ്ബുമായും ഉടക്ക് ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്ററില്‍ നിന്നും പുറത്തേക്ക്?

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ അതൃപ്തനെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബുമായും പരിശീലകനുമായും അകലത്തിലാണ് താരമെന്നും ക്ലബ്ബ് വിട്ടേക്കുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമാണെങ്കിലും കഴിഞ്ഞ ആറു മത്സരമായി ഒരു ചലനവും ഉണ്ടാക്കാന്‍ ക്രിസ്ത്യാനോയ്ക്ക് കഴിയാതെ വന്നിരിക്കുന്നത് താരത്തിന്റ സ്‌ട്രൈക്കിംഗ് പവറില്‍ തന്നെ സംശയം ജനിപ്പിച്ചിരിക്കുകയാണെന്നും മുന്നേറ്റത്തിലേക്ക് പുതിയൊരു താരത്തെ കണ്ടെത്തേണ്ട സ്ഥിതിയുമാണ് ടീമിന്.

എഫ്എ കപ്പില്‍ നിന്നും കഴിഞ്ഞയാഴ്ച പുറത്തായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ കഴിഞ്ഞ മത്സരത്തില സൗത്താംപ്ടണോട് സമനിലയും വഴങ്ങിയിരുന്നു. 2008 -09 സീസണില്‍ ഏഴു മത്സരങ്ങള്‍ ഗോളടിക്കാന്‍ കഴിയാതെ വരള്‍ച്ച നേരിട്ടതിന് സമാനമായ അവസ്ഥയിലൂടെയാണ് 2022 സീസണിലും താരം നീങ്ങുന്നത്. സൗത്താംപ്ടണ് എതിരേയുള്ള മത്സരത്തില്‍ ഗോളിലേക്ക് ഒരു ഷോട്ട് തൊടുക്കാന്‍ പോലും ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞിരുന്നില്ല.

ചൊവ്വാഴ്ച രാത്രി ബ്രൈട്ടണെതിരേയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം. താരത്തിന് പഴയത് പോലെ മിന്നാന്‍ കഴിയുന്നില്ല എന്നാണ് ടീം വിലയിരുത്തുന്നത്. ഈ മാസം ആദ്യം താരത്തിന് 37 വയസ്സ് തികഞ്ഞിരുന്നു. കവാനി ക്ലബ്ബ് വിടുന്ന കാര്യം ഉറപ്പാക്കിയിരിക്കെ ക്ലബ്ബ് പുതിയ സ്‌ട്രൈക്കറെ തേടേണ്ടി വരുമെന്നാണ് നേരത്തേ പരിശീലകന്‍ റാഗ്നിക് പറഞ്ഞത്. റൊണാള്‍ഡോയ്ക്ക് ഒരു സീസണ്‍ കൂടി മാഞ്ചസ്റ്ററില്‍ നല്‍കണോ എന്നുള്ള ചര്‍ച്ചകളും ക്ലബ്ബില്‍ തുടരുകയാണ്. ഈ സീസണില്‍ ടീം ലീഗ് ടേബിളില്‍ ആദ്യ നാലില്‍ വരുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയില്‍ ചാംപ്യന്‍സ് ലീഗില്‍ ടീമിന് ഇടം കിട്ടുമോ എന്നും വ്യക്തമല്ല. ഈ സാഹചര്യത്തില്‍ ആഴ്ചയില്‍ അഞ്ചുലക്ഷം പൗണ്ട് ശമ്പളത്തില്‍ ഏതെങ്കിലും ക്ലബ്ബ് എടുക്കാന്‍ തയ്യാറാകുമെന്നും ഉറപ്പില്ല.