ബ്‌ളാസ്‌റ്റേഴ്‌സ് ഫൈനലില്‍ കടന്നത് ഇങ്ങിനെ ; ഒരു കളിയില്‍ ഒരു തന്ത്രം, അടുത്ത കളിയില്‍ അതിന്റെ പൊടിപോലും കാണില്ല

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളാബ്‌ളാസ്‌റ്റേഴ്‌സ് ഫൈനലില്‍ കടന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. ഇത്രയൂം സീസണുകള്‍ കളിച്ചിട്ടും ഏറെ ആരാധകര്‍ ഉള്ള ടീമായിട്ടും കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന നിരാശ ഈ സീസണില്‍ ബ്‌ളാസ്‌റ്റേഴ്‌സ് തീര്‍ക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ താരപരിവേഷമുള്ള പരിശീലകരുടെ പട്ടികയിലേക്ക് ഉയര്‍ന്നിരിക്കുന്ന ഇവാന്‍ വുകുമിനോവിക്ക് ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയ്ക്ക എതിരേ എന്തു തന്ത്രമായിരിക്കും പയറ്റുക എന്നാണ് ആരാധകരുടെ സസ്‌പെന്‍സ്.

നിര്‍ണ്ണായകമായ മത്സരത്തിലെല്ലാം വ്യത്യസ്തമായ തന്ത്രവുമായാണ് ബ്‌ളാസ്‌റ്റേഴ്‌സ് മൈതാനത്തേക്ക് വന്നത്. ടൂര്‍ണമെന്റിന്റെ ആദ്യ പാദങ്ങളില്‍ ചെറിയ പാസുകള്‍ കളിച്ച് എതിരാളികളുടെ ഗോള്‍മുഖത്തേക്ക് ഇരമ്പിയാര്‍ക്കുന്ന പാസിംഗ് ഗെയിം കളിച്ചായിരുന്നു ബ്്്‌ളാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളും സമനിലകളും. ചാംപ്യന്മാരായ മുംബൈ സിറ്റിയ്ക്ക് എതിരേ ആദ്യ പാദത്തിലും ഈ കളി തന്നെ പുറത്തെടുത്ത ടീം പക്ഷേ ഏറെ നിര്‍ണായകമായി മാറിയ രണ്ടാം പാദത്തില്‍ മുംബൈയെ ഞെട്ടിച്ചത് ലോംഗ്‌ബോളുകളിലൂടെ.

സെമി ഉറപ്പി്ച്ചതോടെ ഗോവയ്ക്ക് എതിരേ പഴയ കളിയിലേക്ക് തിരിച്ചെത്തിയ ബ്‌ളാസ്‌റ്റേഴ്‌സ് ഗോള്‍മഴ വീണ മത്സരത്തില്‍ പാസിംഗ് ഗെയിമിലൂടെ ഒപ്പത്തിനൊപ്പം എത്തിക്കുകയും ചെയ്തു. ലീഗ് മത്സരത്തില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും തടിമിടുക്കും ഹൈപ്രസിംഗ് ഗെയിമുമാണ് ജെംഷെഡ്പൂരിന്റേത് എന്ന് ബ്‌ളാസ്‌റ്റേഴ്‌സ് പരിശീലകന്‍ വുകുമിനോവിക്ക് തിരിച്ചറിഞ്ഞിരുന്നു. ബ്‌ളാസ്‌റ്റേഴ്‌സിന് താളം കണ്ടെത്താനോ സ്‌പേസ് കണ്ടെത്താനോ സമയം അനുവദിക്കും മുമ്പ് അറ്റാക്ക് ചെയ്ത ജെംഷെഡ്പൂര്‍ ആ കളിയില്‍ 3-0 ന് വിജയവും നേടി.

എന്നാല്‍ സെമിയില്‍ എത്തിയപ്പോള്‍ ബ്‌ളാസ്‌റ്റേഴ്‌സ് കളി മാറ്റി. ആദ്യ പകുതിയില്‍ ആക്രമിച്ചു കയറി സ്‌കോര്‍ ചെയ്യുക. അതിന് ശേഷം എതിരാളികളെ എല്ലാവരും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തുക. എന്ന രീതിയിലുള്ള മറുതന്ത്രം താരങ്ങള്‍ വളരെ വൃത്തയായി കളത്തില്‍ നടപ്പാക്കുകയും ചെയ്തു. ഒന്നാം പകുതികളില്‍ ആക്രമണമാണു മികച്ച പ്രതിരോധമെന്ന നിലയ്ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങള്‍. രണ്ടാം പകുതികളില്‍, പ്രത്യേകിച്ചു ക്ലൈമാക്‌സ് ഘട്ടങ്ങളില്‍ എല്ലാവരും ഡിഫന്‍സിലേക്ക് ഇറങ്ങി എതിരാളികളെ പിടിച്ചു നിര്‍ത്തി.

Read more

ആദ്യപാദത്തില്‍ 1-0 ന്റെ വിജയം നേടിയ ബ്‌ളാസ്‌റ്റേഴ്‌സ് രണ്ടാം പാദത്തിലും സമാനമായ രീതിയില്‍ ആക്രമിച്ചു. ആദ്യപകുതിയില്‍ 38 ാം മിനിറ്റിലായിരുന്നു ഗോളെങ്കില്‍ രണ്ടാം പാദത്തില്‍ ആദ്യ പകുതിയുടെ 18 ാം മിനിറ്റില്‍ തന്നെ ലീഡും നേടി. അതിന് ശേഷം എതിരാളികളെ അങ്ങ് വരിഞ്ഞുമുറുക്കുക കൂടി ചെയ്തതോടെ ജെംഷെഡ്പൂരിന്റെ നീക്കങ്ങളെല്ലാം പാളി. പ്രതിരോധത്തിനിടയില്‍ കിട്ടുന്ന അവസരത്തില്‍ ഒന്നാന്തരം കൗണ്ടര്‍ അറ്റാക്ക് കൂടിയ ആയതോടെ ആക്രമിക്കണോ പ്രതിരോധിക്കണോ എന്നറിയാന്‌മേലാത്ത അവസ്ഥയിലായി ജംഷെഡ്പൂര്‍.