ഗോൾ പോസ്റ്റിലേക്ക് തഴുകി ഇറങ്ങേണ്ട പന്തുകളെ ദിശ മാറ്റിവിട്ട കാളക്കൂറ്റൻ, പിക്വെ എന്ന വൻമരം ബൂട്ടഴിക്കുമ്പോൾ

ബാഴ്സ ആരാധകർ അയാളെ എങ്ങനെ മറക്കും, തോൽക്കുമെന്ന് ഉറപ്പിച്ച എത്രയും മത്സരങ്ങളിൽ അയാൾ രക്ഷകനായി എത്തിയിട്ടുണ്ട്. എത്രയോ അപകടങ്ങളിൽ നിന്ന് ടീമിനെ കരകയറ്റിയിട്ടുണ്ട്. ഗോളുകൾ അടിക്കാൻ ഫോർവേഡ്സ് മറന്ന മത്സരങ്ങളിൽ അയാൾ ഗോൾ വല ചലിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഉള്ള ജെറാര്‍ഡ് പിക്വെ വിടവാങ്ങുമ്പോൾ ബാഴ്‌സ ആരാധാകർക്ക് അക്ഷരാർത്ഥത്തിൽ സങ്കടരാവ്.
സ്പാനിഷ് സെന്റര്‍ ബാക്ക് ആയ ജെറാര്‍ഡ് പിക്വെ ( Gerard Pique ) അപ്രതീക്ഷിതമായി ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

നീണ്ട 18 വര്‍ഷം നീണ്ട ഫുട്‌ബോള്‍ ജീവിതത്തിനാണ് ജെറാര്‍ഡ് പിക്വെ വിരാമിടുന്നത്. 2022 ഫിഫ ഖത്തര്‍ ( FIFA Qatar World Cup Football ) ലോകകപ്പിനായി സ്പാനിഷ് ലാ ലിഗ ബ്രേക്ക് എടുക്കുന്നതോടെ ക്ലബ് ഫുട്‌ബോള്‍ ജീവിതത്തില്‍ നിന്ന് വിരമിക്കുന്നതായാണ് ജെറാര്‍ഡ് പിക്വെ അറിയിച്ചത്. ബാഴ്സ ജേഴ്‌സിയിൽ നീണ്ട 14 വര്ഷം നീണ്ട കരിയറിനാണ് താരം വിരാമം ഇടുന്നത്.

സ്പാനിഷ് ജേഴ്സിയിൽ നിന്ന് താരം നേരത്തെ തന്നെ വിരമിച്ചിരുന്നു. കുറെ നാളുകളായി താരത്തിന് ടീമിൽ സ്ത്രീ സ്ഥാനം ഇല്ലായിരുന്നു. പലപ്പോഴും ബഞ്ചിൽ ആയിരുന്നു താരത്തിന്റെ സ്ഥാനം. പുതിയ കാലത്തിന്റെ വേഗതക്കൊപ്പം ഓടിയെത്താൻ താരത്തിന് സാധിച്ചിരുന്നില്ല. ഖത്തര്‍ ലോകകപ്പിനു മുമ്പ് എഫ് സി ബാഴ്‌സലോണയ്ക്ക് രണ്ട് മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നവംബര്‍ ആറിന് അല്‍മേരിയയുമായി ഹോം മത്സരവും നവംബര്‍ ഒമ്പതിന് ഒസാസുനയുമായി എവേ പോരാട്ടവും. നവംബര്‍ ഒമ്പതിന് ഒസാസുനയ്ക്ക് എതിരായ മത്സരത്തോടെ ജെറാര്‍ഡ് പിക്വെ ക്ലബ് ഫുട്‌ബോളില്‍ നിന്നും വിരമിക്കും.

ക്ലബ് തലത്തില്‍ ആകെ 666 മത്സരങ്ങള്‍ കളിച്ചു 57 ഗോള്‍ നേടി. രാജ്യാന്തര തലത്തില്‍ സ്‌പെയ്‌നിനായി 102 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു, രണ്ട് ഗോള്‍ സ്വന്തമാക്കി.