പ്രീമിയര്‍ ലീഗിനെ വേട്ടയാടി വലിയ വില്ലന്‍; കാല്‍പ്പന്ത് ഉത്സവം നിശ്ചലമായേക്കും

ലോകം മുഴുവന്‍ അനേകം ആരാധകരുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുന്നതിനേക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വിവിധ ടീമുകളുടെ നിരവധി താരങ്ങള്‍ കോവിഡിന്റെ പിടിയിലായ സാഹചര്യത്തില്‍ ക്രിസ്മസ് കാലത്തെ ഫിക്സ്ചറുകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ റൗണ്ടില്‍ നടക്കേണ്ട പത്തില്‍ ആറ് മത്സരങ്ങളും മാറ്റി റദ്ദാക്കപ്പെടുകയോ മാറ്റിവെയ്ക്കപ്പെടുകയോ ചെയ്തു.

കോവിഡില്‍ ക്ലബ്ബുകള്‍ താരങ്ങളുടെ അഭാവം നേരിടുന്നതിനാല്‍ ഇക്കാര്യത്തിലുള്ള നിര്‍ണ്ണായക ചര്‍ച്ച ഇന്നു നടക്കും. കോവിഡിന്റെ ഏറ്റവും പുതിയ തരംഗം ഇംഗ്ലണ്ടിലെ ഫുട്ബോള്‍ ഷെഡ്യൂള്‍ താറുമാറാക്കിയിട്ടുണ്ട്. മികച്ച താരങ്ങളെ അണിനിരത്താന്‍ കഴിയാതെ ക്ലബ്ബുകളും വലിയുകയാണ്. സുപ്രധാന താരങ്ങളായ റൊമേലു ലൂക്കാക്കൂ, ടിമോ വെര്‍ണര്‍, ജോര്‍ജീഞ്ഞോ എന്നിവര്‍ കോവിഡിന്റെ പിടിയിലായി കളത്തില്‍ നിന്നും വിട്ടു നിന്നതോടെ ഞായറാഴ്ച നടന്ന മത്സരത്തില്‍ മൂന്‍ ചാമ്പ്യന്മാരായ ചെല്‍സിയ്ക്ക് താരതമ്യേനെ ദുര്‍ബ്ബലരായ വോള്‍വ്സിനോട് ഗോളില്ലാ സമനിലയില്‍ കുരുങ്ങേണ്ടി വന്നു.

മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ തന്റെ മറ്റ് കളിക്കാരും സ്റ്റാഫുകളും രോഗഭീഷണി നരിടുകയാണെന്നായിരുന്നു ചെല്‍സി പരിശീലകന്‍ തോമസ് ടുഷേലും പറഞ്ഞത്. കളിക്കാര്‍ക്കും സ്റ്റാഫുകള്‍ക്കും കോവിഡ് പരിശോധന നടത്തിയിട്ട് ദിവസങ്ങളായെന്നും അതുകൊണ്ടു തന്നെ ഒരേ ബസിലും മറ്റും യാത്ര ചെയ്യുന്നതും ഒരുമിച്ചുള്ള മീറ്റിംഗുകളും അത്താഴവും പ്രാതലുമെല്ലാം അവസാനിപ്പിച്ചിരിക്കുകയാണെന്നും ചെല്‍സി അധികൃതര്‍ പറയുന്നു.

കഴിഞ്ഞയാഴ്ച ടോട്ടനവുമായി സമനില പാലിച്ച ലിവര്‍പൂളിനും കിട്ടി കോവിഡിന്റെ ആഘാതം.
തിയാഗോ അലക്സാന്‍ഡ്രയെയും വിര്‍ജിന്‍ വാന്‍ജിക്കിനെയും ഉള്‍പ്പെടെ പ്രമുഖരെ ഇല്ലാത കളത്തില്‍ ടീമിനെ ഇറക്കേണ്ടി വന്ന ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിനും ടോട്ടനത്തോട് 2-2 സമനില വഴങ്ങേണ്ടിവന്നു.