എന്റെ...പിഴ.......മേലില്‍ ആവര്‍ത്തിക്കില്ല, കുടുംബത്തെ അവഹേളിക്കരുത് ; മാപ്പു പറഞ്ഞ് സന്ദേശ് ജിങ്കന്‍

കേരള ബ്ലാസ്റ്റേഴ്‌സ്എടികെ മോഹന്‍ ബഗാന്‍ മത്സരത്തിനുശേഷം നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തുറന്ന മാപ്പപേക്ഷയുമായി കേരള ബ്‌ളാസ്‌റ്റേഴ്‌സ് മുന്‍ നായകന്‍ സന്ദേശ് ജിങ്കന്‍. തന്റെ തെറ്റിന് കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്നും ഇനി മേലില്‍ ആവര്‍ത്തിക്കില്ലെന്നും താരം വ്യക്തമാക്കി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ തന്റെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റുകള്‍ താരം ഏറ്റു പറഞ്ഞത്.

താരത്തിനെതിരേ ആരാധകര്‍ വന്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് താരം മാപ്പപേക്ഷിച്ച് രംഗത്ത് വന്നത്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനെതിരായ സമനിലയിലായ കളിയ്ക്ക് പിന്നാലെയാണ് ജിങ്കന്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘മത്സരിച്ചത് സ്ത്രീകള്‍ക്കൊപ്പമായിരുന്നു’ എന്ന് ക്യാമറയില്‍ നോക്കി ജി്്ങ്കന്‍ നടത്തിയ ലൈംഗിക പരാമര്‍ശമാണ് വിവാദമായി മാറിയത്. ആരാധകര്‍ ഇടഞ്ഞതോടെ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി ജിങ്കാന്‍ ആദ്യമേ രംഗത്തെത്തിയിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ടീമിനെയും സ്ത്രീകളെയും ജിങ്കാന്‍ അവഹേളിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ജിങ്കനോടുള്ള ആദര സൂചകമായി മാറ്റിവെച്ച 21 ാം നമ്പര്‍ ജഴ്‌സി തിരികെ കൊണ്ടുവരണമെന്നു വരെ ആരാധകര്‍ ആവശ്യപ്പെട്ടു. താരത്തിന്‍െ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമാകുകയും താരത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ഒരു വിഭാഗം ആരാധകര്‍ അണ്‍ഫോളോ ചെയ്യുകയുമുണ്ടായി.

ഇതോടെയാണ് ജിങ്കാന്‍ വിഡിയോയുമായി നേരിട്ട് രംഗത്തെത്തിയത്. ”എല്ലാവരും സുരക്ഷിതരായിരിക്കുന്ന ആരോഗ്യത്തോടെ കഴിയുന്നുവെന്നും കരുതുന്നു. എന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഒരു പിഴവിന്റെ പേരില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ ഒട്ടേറെ കാര്യങ്ങള്‍ സംഭവിച്ചു. എന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതികരണത്തെക്കുറിച്ച് ഞാന്‍ ശാന്തമായി ഇരുന്നു ചിന്തിച്ചു. മത്സരച്ചൂടിന്റെ ആവേശത്തില്‍ ഞാന്‍ പറഞ്ഞുപോയ വാക്കുകളാണ് അത്. അത് തെറ്റായിപ്പോയി. അതില്‍ എനിക്ക് വിഷമമുണ്ട്. ഞാന്‍ ഖേദിക്കുകയും ചെയ്യുന്നു. എന്റെ വാക്കുകള്‍ ഒട്ടേറെപ്പേരെ വിഷമിപ്പിച്ചതായി മനസ്സിലാക്കുന്നു. അതില്‍ ഞാനും എന്റെ കുടുംബാംഗങ്ങളുമുണ്ട്. സംഭവിച്ചു പോയ തെറ്റ് മായ്ക്കാനാകില്ല. പിന്നെ ചെയ്യാനാകുന്ന കാര്യം തെറ്റു മനസ്സിലാക്കി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ്.

എന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവിന്റെ പേരില്‍ കുടുംബാംഗങ്ങളുടെ നേര്‍ക്കും കടുത്ത പ്രതിഷേധമാണ് ഉണ്ടാകുന്നത്. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതും വംശീയമായി അധിക്ഷേപിക്കുന്നതും അംഗീകരിക്കാനാകില്ല. ദയവായി അങ്ങനെ ചെയ്യരുത്. ഒരിക്കല്‍ക്കൂടി എന്റെ വാക്കുകള്‍ക്ക് മാപ്പു ചോദിക്കുന്നു. ഇനി ഇത് ആവര്‍ത്തിക്കില്ല. നന്ദി.” ജിങ്കന്‍ പറഞ്ഞു.