മെസി മികച്ച താരം, പക്ഷേ..; തുറന്നുപറഞ്ഞ് രാഹുല്‍ ഗാന്ധി

ഫുട്‌ബോള്‍ ലോകത്തെ മികച്ച താരത്തെയും തനിക്ക് ഏറെ ഇഷ്ടമുള്ള താരം ആരെന്നും വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയാണ് മികച്ച താരമായി രാഹുല്‍ തിരഞ്ഞെടുത്തത്. എന്നാല്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്ന് രാഹുല്‍ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാണിക്കുന്ന കരുണയാണ് എന്നെ ആകര്‍ഷിച്ചത്. എന്നാല്‍ പ്രതിഭയുടെ മൂല്യം അളന്നാല്‍ അര്‍ജന്റൈന്‍ ഇതിഹാസവും ലോകകപ്പ് ജേതാവുമായ ലയണല്‍ മെസിയാണ് മികച്ച ഫുട്‌ബോളര്‍. ഫുട്‌ബോള്‍ ടീം ഉണ്ടാക്കുകയാണെങ്കില്‍ മെസിയെയായിരിക്കും ഞാന്‍ തിരഞ്ഞെടുക്കുക- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിലാണ് മെസിയുടെയും റൊണാള്‍ഡോയുടേയും സ്ഥാനം. മെസിക്ക് ഏഴും ക്രിസ്റ്റ്യാനോയ്ക്ക് അഞ്ചും ബാലന്‍ഡി ഓര്‍ പുരസ്‌കാരങ്ങള്‍ നേടി. റോണോ രണ്ടും മെസി ഒരുവട്ടവും ഫിഫ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി.

രാജ്യാന്തര പുരുഷ ഫുട്‌ബോളില്‍ എക്കാലത്തേയും മികച്ച ഗോള്‍സ്‌കോററായ റൊണാള്‍ഡോ 200 മത്സരങ്ങളില്‍ 123 ഗോളുകളുണ്ട്. അതേസമയം മെസിക്കുള്ളത് 175 കളികളില്‍ 103 ഗോളുകളാണ്. ക്ലബ് കരിയറില്‍ ഇരുവരും 700ലേറെ ഗോളുകള്‍ നേടിയിട്ടുണ്ട്.