ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര- 2’യുടെ സെറ്റിൽ മലയാളിയായ നടൻ ഹൃദയാഘാതംമൂലം മരിച്ചു. തൃശ്ശൂർ സ്വദേശിയായ വിജു വി.കെ ആണ് മരിച്ചത്. അഗുംബെയിലെ ഷൂട്ടിങ് സെറ്റിൽ വച്ച് പുലർച്ചെ വിജുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
റിഷഭ് ഷെട്ടിയുടെ സിനിമയുടെ സെറ്റിൽ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് വിജു. ഹാസ്യതാരം രാജേഷ് പൂജാരി കഴിഞ്ഞ മാസം ഹൃദയഘാതത്തെ തുടർന്ന് സെറ്റിൽ വെച്ച് മരിച്ചിരുന്നു. മേയിൽ കൊല്ലൂരിൽ സെറ്റിലുണ്ടായിരുന്ന മലയാളിയായ ജൂനിയർ ആർട്ടിസ്റ്റ് എംഎഫ് കബിൽ മുങ്ങിമരിച്ചിരുന്നു.
ഇത് ആദ്യമായല്ല കാന്താര ചാപ്റ്റർ 1ന്റെ ചിത്രീകരണത്തിന് തടസങ്ങൾ നേരിടേണ്ടി വരുന്നത്. കഴിഞ്ഞ വർഷം മുദൂരിൽ ഒരു ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽ പെട്ടത്. 20 ഓളം പേരാണ് അന്ന് ആ ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. മാത്രമല്ല, മോശം കാലാവസ്ഥയെ തുടർന്ന് സിനിമയ്ക്ക് വേണ്ടി നിർമിച്ച വലുതും ചെലവേറിയതുമായ സെറ്റ് തകർന്നതും വാർത്തകളിൽ നിറഞ്ഞിരുന്നു.
നേരത്തെ, കാന്താര ചാപ്റ്റർ 1 ചിത്രീകരണത്തിനെതിരെ പരാതിയുമായി പ്രദേശവാസികൾ രംഗത്ത് വന്നിരുന്നു. അനുമതിയില്ലാതെ കാട്ടിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതിന് ഗ്രാമത്തിലുള്ളവർ സിനിമാ സംഘത്തെ അന്ന് നേരിട്ടു. ഇത് പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. പ്രശ്നത്തിൽ പരിസ്ഥിതി സംഘടനകൾ ഇടപെടുകയും വനംവകുപ്പ് കേസ് എടുക്കുകയും ചെയ്തു.