ഖത്തറില്‍ എട്ട് സ്റ്റേഡിയങ്ങള്‍ക്ക് ചെലവായത് 650 കോടി ഡോളര്‍ മാത്രം; ഇന്ത്യയില്‍ പട്ടേല്‍ പ്രതിമയ്ക്ക് ചെലവിട്ടത് 2930 കോടി, നമ്മള്‍ പ്രതിമ നിര്‍മ്മിച്ച് ഭക്തരെ വാര്‍ക്കുന്നു; വൈറലായി അരുണ്‍ കുമാറിന്‍റെ കുറിപ്പ്

ഖത്തറില്‍ നടക്കുന്ന ലോക കപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പ്രതിമ നിര്‍മ്മിതികളെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ഇന്ത്യയില്‍ പ്രതിമകള്‍ നിര്‍മ്മിച്ച് ഭക്തരെ വാര്‍ത്തെടുക്കുമ്പോള്‍ വിദേശ രാജ്യങ്ങള്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിച്ച് പ്രതിഭകളെ വാര്‍ത്തെടുക്കുകയാണെന്ന് അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ..

ഖത്തറില്‍ 8 ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ ചെലവാക്കിയത് 650 കോടി യു എസ് ഡോളര്‍. ബ്രസീലില്‍ മാറക്കാന സ്റ്റേഡിയത്തിന് 2013 ലെ കണക്കനുസരിച്ച് ചെലവായത് 114 കോടി യു എസ് ഡോളര്‍. 2030 ലെ ഫിഫ ലോകകപ്പ് ആതിയേത്വം സ്വപ്നം കാണുന്ന മൊറോക്കോ 93000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മൂന്നാമത്തെ വലിപ്പമേറിയ കാസാ ബ്ലാങ്കാ സ്റ്റേഡിയത്തിന്റെ പണിപ്പുരയിലാണ്.

ഇങ്ങ് ഇന്ത്യയില്‍ 2930 കോടി ചെലവിട്ട് സര്‍ദാര്‍ പട്ടേല്‍ ഏകതപ്രതിമ. അയോധ്യയിലെ വരാന്‍ പോകുന്ന രാമ പ്രതിമയ്ക്ക് ചെലവിടുന്നത് 2500 കോടി, ഹൈദരാബാദിലെ തുല്യത്യാ പ്രതിമയ്ക്ക് ചെലവ്1000 കോടി.. അങ്ങനെയങ്ങനെ..

നമ്മള്‍ പ്രതിമ നിര്‍മ്മിച്ച് ഭക്തരെ വാര്‍ക്കുന്നു. അവര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിച്ച് പ്രതിഭകളെ വളര്‍ത്തുന്നു. ഫലമോ ഇന്ത്യയെക്കാള്‍ GDP റാങ്കിംഗില്‍ പിന്നിലുള്ള കഷ്ടി കേരള ത്തിന്റെ ജനസംഖ്യ മാത്രമുള്ള മൊറോക്കോയടക്കമുള്ള രാജ്യങ്ങള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കളിക്കുന്നു. നമ്മള്‍ ഗാലറികളില്‍ കളി കാണുന്നു.

ലോകം ഇന്ത്യയെ അടയാളപ്പെടുത്താത്ത ഒരു ലോകകപ്പ് കാലം കൂടി കഴിയുന്നു. നമ്മള്‍ ഈ ഭൂപടത്തിലേ ഇല്ല, ആ പുല്ലാവൂര്‍ പുഴ യിലെ ഛായാപടങ്ങള്‍ മാത്രം നമ്മളെ അടയാളപ്പെടുത്തുന്നു.