വുകുമിനോവിച്ചിനെ വട്ടമിട്ട് ബഗാനും മുംബൈയും ; സീസണ്‍ പകുതിയില്‍ ബ്‌ളാസ്‌റ്റേഴ്‌സ് പരിശീലകന്‍ മഞ്ഞപ്പട വിടുമോ?

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ കേരളബ്‌ളാസ്‌റ്റേഴ്‌സില്‍ അനേകം സൂപ്പര്‍താരങ്ങളാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥി സൂപ്പര്‍താരം ടീമിന്റെ വിജയത്തിനായി തല പുകയ്ക്കുന്ന പരിശീലകന്‍ ഇവാന്‍ വുകുമിനോവിച്ച് തന്നെ. മുഖ്യ പരിശീലകരുടെ തലയുരുളുന്ന ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ മഞ്ഞപ്പടയുടെ പരിശീലകന് മുകളില്‍ സൂപ്പര്‍ടീമുകള്‍ വട്ടമിട്ടു പറക്കുകയാണ്. ലീഗിലെ മുന്‍ ചാംപ്യന്മാരായ എടികെയും മുബൈസിറ്റിയും ബ്‌ളാസ്‌റ്റേഴ്‌സ് പരിശീലകന് പിന്നാലെയാണെന്നാണ് വിവരം.

എന്നാല്‍ അത്ഭുതപ്രകടനം നടത്തുന്ന ടീമിലെ താരങ്ങളുടെ കരാറുകള്‍ പുതുക്കാനുള്ള നീക്കം നടത്തുന്ന ക്ലബ്ബ് പരിശീലകന്റെ കാര്യത്തില്‍ എന്തുപറയുന്നു എന്നാണ് ആരാധകരും കാത്തിരിക്കുന്നത്. ടീമിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ ആദ്യം പരിശീലകനെ പുറത്താക്കിയത് എടികെ മോഹന്‍ ബഗാനായിരുന്നു. രണ്ടു കിരീടം സമ്മാനിച്ച അന്റോണിയോ ഹബാസിനെ പകുതിയ്ക്ക് വെച്ച പുറത്താക്കിയ എടികെ ഗോവയുടെ പരിശീലകന്‍ യുവാന്‍ ഫെര്‍ണാണ്ടോയെ തട്ടിയെടുക്കുകയും ചെയ്തു.

ലീഗ് പകുതിയില്‍ എത്തി നില്‍ക്കേ ഫെര്‍ണാണ്ടോയ്ക്ക് കീഴിലും ടീം വലിയ പ്രകടനമൊന്നും നടത്തുന്നില്ല. മുഖ്യപരിശീലകന്‍ കൊല്‍ക്കത്തയിലേക്ക് കുടിയേറിയതോടെ ഗോവയും പുതിയ വിദേശ പരിശീലകനെ കണ്ടെത്തേണ്ട സ്ഥിതിയിലാണ്. മുന്‍ ചാംപ്യന്മാരായ മൂംബൈസിറ്റിയ്ക്കും വുക്കുമിനോവിച്ചില്‍ താല്‍പ്പര്യമുണ്ട്. ഈ സീസണില്‍ ഡെസ്മണ്ട് ബക്കിംഗ്ഹാമിന്റെ കീഴില്‍ കളിക്കാനിറങ്ങിയ മുംബൈയുടെ നിലയും പരുങ്ങലിലാണ്.

Read more

അവസാന കളിച്ച അഞ്ചില്‍ മൂന്ന് കളിയും അവര്‍ തോറ്റു. കഴിഞ്ഞ സീസണില്‍ ലൊബേറയ്ക്ക് കീഴില്‍ മികച്ച പ്രകടനം നടത്തിയ ടീം ഈ സീസണില്‍ നാലാം സ്ഥാനത്താണ്.  നിലവില്‍ ബ്‌ളാസ്‌റ്റേഴ്‌സ് മാത്രമാണ് മനസ്സിലുള്ളത് എന്നാണ് വുക്കുമിനോവിച്ചിന്റെ പക്ഷം. കരാറില്‍ ചില കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും വരും സീസണിലും ബ്ലാസ്റ്റേഴ്സില്‍ ഉണ്ടാകുമെന്നും വുകോമനോവിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തല്‍ക്കാലം ആശങ്ക വേണ്ടെന്നാണ് വിവരം.