വെറും വാക്ക് പറയുന്നവനല്ല ഇവാൻ, മത്സരത്തിന് മുമ്പ് പറഞ്ഞതും ഗ്രൗണ്ടിൽ സംഭവിച്ചതും ഒന്ന്; ഇദ്ദേഹത്തെ ഒരിക്കലും കൈവിടരുത് ബ്ലാസ്റ്റേഴ്‌സ്

ഇവാൻ വുകോമാനോവിച്ചിനോടുള്ള ഇഷ്ടം ഓരോ ദിവസവും കഴിയുമ്പോളും കൂടി വരുന്നു. അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിൽ തളർന്നിരിക്കുന്ന തന്റെ താരങ്ങളോട് നിലപാടും നെറിയും ഇല്ലാത്ത ഈ റഫറിയിങ് രീതിയോട് പൊരുത്തപ്പെടാൻ ഇല്ലെന്ന് പറഞ്ഞാണ് ഇവാൻ തന്റെ കുട്ടികളെ തിരികെ വിളിക്കുന്നത്. ആ നടപടിയെയും ആ തീരുമാനത്തെയും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.

ഇവാൻ എടുത്ത തീരുമാനത്തോട് ചേർന്ന് നിൽക്കുന്നതായിരുന്നു അദ്ദേഹം മത്സരത്തിന് മുമ്പ് മാതൃഭൂമിയോട് പറഞ്ഞ വാക്കുകളും, “ജോലിയിലായാലും ജീവിതത്തിലായാലും മാനുഷികമൂല്യങ്ങള്‍ക്കാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. തൊട്ടടുത്തുള്ളയാളെ മനുഷ്യനെന്ന നിലയില്‍ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. പരിശീലന രീതികളിൽ ഞാൻ ഇത് ഇപ്പോഴും തുടരാറുണ്ട്. നന്നായി കളിക്കുമ്പോഴും തെറ്റുകൾ സംഭവിക്കുമ്പോഴും ഒരേ പോലെ പെരുമാറുക എന്നതാണ് ഞാൻ ചെയ്യുന്ന രീതി. എന്റെ താരങ്ങൾക്ക് എന്നെ നന്നായി അറിയാം.”

“തെറ്റുകൾ മനുഷ്യസഹജമാണ്. ആർക്കും അത്തരം തെറ്റുകൾ സംഭവിക്കാം. എന്നാൽ തെറ്റുകൾ ആവർത്തിക്കാതിരിക്കുന്നതാണ് വേണ്ടത്, അപ്പോൾ നിങ്ങൾ ഒരു മികച്ച താരമാകും. നിങ്ങള്‍ക്ക് ഫുട്‌ബോളിനെ കുറിച്ചു മാത്രമാണ് അറിവുള്ളതെങ്കില്‍, ടാക്ടിക്‌സിനെ കുറിച്ചും കളിയിലെ സാങ്കേതികതയെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നതെങ്കില്‍ അതുകൊണ്ട് കാര്യമിള്ള. പരസ്പരമുള്ള ഒത്തൊരുമ, സ്നേഹം, ഇതിലൊക്കെയാണ് കാര്യമിരിക്കുന്നത്. ഞങ്ങളുടെ ടീമിൽ വിവിധ ഡിപ്പാർട്‌മെന്റുകൾ തമ്മിൽ അത് കൃത്യമായിട്ടുണ്ട്.”

ഇവന്റെ ഈ വാക്കുകളും മത്സരവും കൂട്ടി വായിച്ചാൽ അയാൾ ഉയർത്തി പിടിച്ച മാനുഷിക മൂല്യം എത്രത്തോളം ഉണ്ടെന്ന് നമുക്ക് മനസിലാകും. ഒന്നും ഒളിച്ചുവെക്കാതെ സത്യസന്ധമായി ആ സമയത്ത് എന്താണോ ചെയ്യേണ്ടത് അതാണ് പരിശീലകൻ ആവർത്തിച്ചത്. ടീമിൽ ഉള്ള അംഗങ്ങളും പരിശീലകനും തമ്മിലുള്ള ഒത്തൊരുമയും ബഹുമാനവും അദ്ദേഹം തിരികെ വിളിച്ചപ്പോൾ തന്നെ നിലപാടിനൊപ്പം വന്ന താരങ്ങളിലൂടെ നമുക്ക് കാണാനായി