'ഇത് ഈ സീസണിലെ ഏറ്റവും പ്രയാസമേറിയ മത്സരമായിരുന്നു'; ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകൊമാനോവിച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എണ്‍പത്തിയൊന്നാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് 13 കളികളില്‍ നിന്നായി 23 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരം ഈ സീസണിലെ ഏറ്റവും പ്രയാസമേറിയ ഒന്നായിരുന്നു എന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകൊമാനോവിച്ച് പറഞ്ഞത്.

‘ഈ മത്സരം ഈ സീസണിലെ ഏറ്റവും പ്രയാസമേറിയ ഒന്നായിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നതിനാല്‍ മത്സരഫലത്തില്‍ ഞാന്‍ വളരെ സന്തുഷ്ടനാണെന്ന് സമ്മതിക്കുന്നു. യഥാര്‍ത്ഥത്തില്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത എതിരാളിയെ നിങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ പ്രത്യേകിച്ചും. കോവിഡും ഐസൊലേഷനുമായി സംഭവിച്ച എല്ലാ കാര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ മത്സരം വളരെ ബുദ്ധിമുട്ടായിരുന്നു.’

‘സത്യസന്ധമായി പറഞ്ഞാല്‍ അവസാനം വഴങ്ങിയ ഗോളില്‍ ഞാന്‍ തൃപ്തനല്ല. ഇത് രണ്ടാം തവണയാണ് ഞങ്ങള്‍ക്ക് അത്തരമൊരു സാഹചര്യം ഉണ്ടായത്. ഒഡീഷയ്ക്കെതിരായ സീസണിലെ ആദ്യ പാദ മത്സരത്തിലും ഞങ്ങള്‍ക്ക് സമാനമായ അവസ്ഥ സംഭവിച്ചിരുന്നു, അവിടെ ഞങ്ങള്‍ക്ക് രണ്ട് പൂജ്യത്തിന് ലീഡ് ഉണ്ടായിരുന്നു. അന്നും ഇന്നത്തെ പോലെ അവസാന നിമിഷം ഞങ്ങള്‍ ഗോള്‍ വഴങ്ങി.’

‘തീര്‍ച്ചയായും ക്ലീന്‍ ഷീറ്റ് ഉള്ളത് നല്ലതാണ്. ഒപ്പം ലീഗില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുകള്‍ നേടിയ ടീം ഞങ്ങളാണെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ പുരോഗമിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നു, കാരണം പ്രതിരോധത്തില്‍ ശക്തരാണെങ്കില്‍ എല്ലായ്‌പ്പോഴും കളിയില്‍ വ്യത്യാസം വരുത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു’ ഇവാന്‍ വുകൊമാനോവിച്ച് മത്സരശേഷം പറഞ്ഞു.

Read more

മത്സരത്തിന്‍റെ രണ്ടാം പകുതിലാണ് മൂന്ന് ഗോളുകളും പിറന്നത്. പെരേയ്‌ര ഡയസ് (62) അല്‍വാരോ വാസ്‌കസ് (82) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. കളിയുടെ അവസാന നിമിഷമാണ് നോര്‍ത്ത് ഈസ്റ്റ് ആശ്വാസ ഗോള്‍ നേടിയത്. മലയാളി താരം മുഹമ്മദ് ഇര്‍ഷാദാണ് അവരുടെ ആശ്വാസ ഗോളര്‍.