കലിപ്പടക്കാനും കപ്പുയര്‍ത്താനും കൊമ്പന്മാര്‍ ; ബ്‌ളാസ്‌റ്റേഴ്‌സ് ആദ്യപാദ സെമിയില്‍ ഇന്നിറങ്ങും

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ കിരീടം ലക്ഷ്യമിട്ട് ആദ്യപാദ സെമിയ്ക്കായി കേരളത്തിന്റെ കൊമ്പന്മാര്‍ ഇന്നിറങ്ങും. ഗോവയില്‍ നടക്കുന്ന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയാണ് എതിരാളികള്‍. ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കിയാണ് ജംഷഡ്പൂര്‍ വരുന്നത്. ആദ്യമായാണ് ജംഷഡ്പൂര്‍ ഐഎസ്എല്‍ പ്ലേഓഫ് കളിക്കുന്നത്.

ആറ് വര്‍ഷത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ സെമി കളിക്കുന്നത്. മുമ്പ് സെമിയില്‍ കടന്നപ്പോഴൊക്കെ കലാശപ്പോരിന് യോഗ്യത നേടുകയും ചെയ്ത ടീമാണ് കേരളാ ബ്‌ളാസ്‌റ്റേഴ്‌സ്. ഈ സീസണില്‍ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സെമിയില്‍ എത്തിയ കൊമ്പന്മാര്‍ കപ്പുയര്‍ത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം ഇരുടീമുകളും തമ്മില്‍ ലീഗില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം ജംഷെഡ്പൂരിനായിരുന്നു വിജയമെന്നത് ആരാധകരെ അലോസരപ്പെടുത്തിയേക്കാം. കോവിഡിന് തൊട്ടുപിന്നാലെ കേരളാബ്‌ളാസ്‌റ്റേഴ്‌സ് രണ്ടാംപാദ മത്സരം കളിച്ചപ്പോള്‍ ജംഷെഡ്പൂരിന്റെ ഹൈപ്രസ് ഗെയിമില്‍ ബ്‌ളാസ്‌റ്റേഴ്‌സ് വീണുപോയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ടീം മികച്ച രീതിയില്‍ ഒത്തിണങ്ങിയതും പരുക്കില്‍ നിന്നും മോചിതരായി പ്രധാന താരങ്ങള്‍ എത്തുന്നതും ബ്‌ളാസ്‌റ്റേഴ്‌സിന് കരുത്തായി മാറുമെന്നാണ് കരുതുന്നത്. ഗോള്‍ അടിക്കാനും ഗോള്‍ തടുക്കാനും കഴിയുന്ന വുക്കമനോവിച്ചിന്റെ കുട്ടികള്‍ ആരെയും വീഴ്ത്താന്‍ പോന്ന സംഘമായി മാറിക്കഴിഞ്ഞു.