ക്വിക്ക് ഫ്രീകിക്കും കിട്ടിയില്ല റഫറിയും സഹായിച്ചില്ല, കൊച്ചിയിൽ ബാംഗ്ലൂരിനെ തകർത്തെറിഞ്ഞ് കൊമ്പുകുലുക്കി ബ്ലാസ്റ്റേഴ്‌സ്

കഴിഞ്ഞ സീസണിൽ സംഭവിച്ച അപമാനത്തിനും കിട്ടിയ പണിക്കും കേരള ബ്ലാസ്റ്റേഴ്‌സ് കൊടുക്കുന്ന തിരിച്ചടിക്കാണ് ഒരു ജനത മുഴുവൻ ആഗ്രഹിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന്റെ ആദ്യ മത്സരത്തിൽ തന്നെ ബാംഗ്ലൂർ എഫ് സിയെ കൈയിൽ കിട്ടുമ്പോൾ ഒരു മറുപണി നൽകാൻ ബ്ലാസ്റ്റേഴ്‌സ് ടീമും ആഗ്രഹിച്ചിരുന്നു. എന്തായാലും കൊച്ചിയുടെ മണ്ണിൽ തന്നെ ആ മധുരപ്രതികാരം നടന്നിരിക്കുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാംഗ്ലൂരിനെ തകർത്തെറിഞ്ഞ ബ്ലാസ്റ്റേഴ്‌സ് മനോഹരമായി സീസൺ ആരംഭിച്ചു. കെസിയയുടെ സെൽഫ് ഗോൾ, ലൂണ നേടിയ തകർപ്പൻ ഗോൾ എന്നിവ കേരളത്തെ സഹായിച്ചപ്പോൾ കുർട്ടീസ് മെയിൻ ബാംഗ്ലൂരിന്റെ ആശ്വാസ ഗോൾ സ്വന്തമാക്കി.

ഒന്നാം പകുതി

കേരളത്തിന്റെ മുന്നേറ്റത്തോടെ തന്നെയാണ് ആദ്യ പകുതി ആരംഭിച്ചത്. മഴയിലും തളരാത്ത ആവേശത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മുന്നേറിയപ്പോൾ ബാംഗ്ലൂർ തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. ഓരോ മിനിട്ടിലും അലമുറയിടുന്ന കാണികളുടെ ആവേശം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അവരുടെ കാലുകളിലേക്ക് പടർത്തിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത് കാണാനും അഴകുണ്ടായിരിക്കുന്നു.

ജാപ്പനീസ് താരം സക്കായി, സൂപ്പർ താരം ലൂണ എന്നിവർ നടത്തിയ മുന്നേറ്റങ്ങൾ എല്ലാം ബാംഗ്ലൂർ ബോക്സിൽ ഭീതി വിതച്ചു. അതിൽ തന്നെ സക്കായി നടത്തിയ പല നീക്കങ്ങളിലും ഗാലറിയിൽ ആവേശം വിതച്ചു. മറുവശത്ത് ബാംഗ്ലൂർ നടത്തിയ മുന്നേറ്റങ്ങളിൽ ചിലതും ബ്ലാസ്റ്റേഴ്സിനെയും വിറപ്പിച്ചു, റോഷൻ സിംഗ് ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിച്ചത്.

രണ്ടാം പകുതി

ആദ്യ പകുതിയിൽ കാണിച്ച ആവേശം രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് തുടർന്നപ്പോൾ അതിനുള്ള ഫലം പെട്ടെന്ന് തന്നെ ടീമിന് കിട്ടി. തുടർച്ചയായ അറ്റാക്കിനൊടുവിൽ 52 ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് കോർണർ. കോർണറെടുത്ത അഡ്രിയാൻ ലൂണ കൊടുത്ത മികച്ച ക്രോസ് ബാംഗ്ലൂർ ബോക്സിൽ, ബാംഗ്ലൂർ താരങ്ങളുടെ മേൽ ബ്ലാസ്റ്റേഴ്‌സ് കൊടുത്ത സമ്മർദ്ദം ആ നിമിഷം ഫലം കണ്ടു. ആരെ പ്രതിരോധിക്കണം എന്ന കൺഫ്യൂഷൻ നിലനിൽക്കെ കെസിയ വീൻഡോർപിന് പിഴച്ചപ്പോൾ പന്ത് സ്വന്തം പോസ്റ്റിൽ എത്തി, സെൽഫ് ഗോളിലൂടെയാണ് മുന്നിൽ എത്തിയത് എങ്കിലും ബ്ലാസ്റ്റേഴ്‌സ് ആ സമയങ്ങളിൽ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായിരുന്നു ആ ഗോൾ .

ആ ഗോൾ കാണാൻ കാത്തിരുന്ന കാണികളിലെ ആവേശം അണപൊട്ടിയ നിമിഷമായിരുന്നു പിന്നെ കണ്ടത്. ഗോൾ പിറന്ന ശേഷവും ബ്ലാസ്റ്റേഴ്‌സ് തക്കം കിട്ടുന്ന സമയത്തെല്ലാം ആക്രമണം തുടർന്നു. അതേസമയം ഗോൾ വീണ ശേഷം ബാംഗ്ലൂരും പതുക്കെ ട്രാക്ക് മാറ്റി. അമിതമായ പ്രതിരോധ ശൈലി തങ്ങളെ വലക്കുമെന്ന ചിന്തയാണ് അവരെ ആക്രമണം തുടരാൻ പ്രേരിപ്പിച്ചത്. കളിയിലേക്ക് തിരിച്ചുവരാനുള്ള ബാംഗ്ലൂർ ശ്രമങ്ങളെ അവരുടെ ഗോൾകീപ്പർ ഗുർപ്രീത് തന്നെ മുളയിലേ നുള്ളിയ കാഴ്ചയാണ് പിന്നെ കണ്ടത്.

ഒട്ടും അപകടകരമല്ലാത്ത ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിൽ നിന്ന് കാലിൽ പന്ത് കിട്ടിയപ്പോൾ അത് ബാംഗ്ലൂർ പ്രതിരോധത്തിന് കൈമാറാനുള്ള ഗോളിയുടെ ശ്രമം പിഴച്ചു. പന്ത് കാലിൽ കിട്ടാൻ തക്കം പാർത്തിരുന്ന ലൂണക്ക് ലോട്ടറി പോലെ കിട്ടിയ പന്ത് 70 ആം മിനിറ്റിൽ മനോഹരമായ ഫിനിഷിലൂടെ ഗോളാകുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ തങ്ങൾ ആഗ്രഹിച്ച ആ വിജയം സ്വപ്നം കണ്ടുതുടങ്ങി. ബ്ലാസ്റ്റേഴ്‌സ് ജയം വളരെ എളുപ്പമായിയിരിക്കുമെന്ന് കരുതിയ സമയത്താണ് പ്രതിരോധത്തിന് ചെറുതായി പിഴച്ചത്, ആ പിഴവ് മുതലെടുത്ത് 90 ആം മിനിറ്റിൽ ബാംഗ്ലൂരിനായി കുർട്ടീസ് ഗോൾ മടക്കി. തുടർന്ന് യാതൊരു പിഴവും വരുത്താതെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കാത്തപ്പോൾ ജയം പിറന്നു .

സീസണിൽ തങ്ങൾ പാളയത്തിൽ എത്തിച്ച യുവതാരങ്ങളും വിദേശ താരങ്ങളും എല്ലാം മനോഹരമായ ഫുട്‍ബോൾ കളിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിച്ച മധുര പ്രതികാരവും വിലപ്പെട്ട മൂന്ന് പോയിന്റുമായി തത്ക്കാലം കൊച്ചിയോട് വിടപറഞ്ഞു.