മത്സരം വിജയിപ്പിച്ച ഗോളുകളില്‍ മെസിയോ ക്രിസ്റ്റ്യാനോയോ ? കണക്കുകളില്‍ ഒരാള്‍ കാതങ്ങള്‍ മുന്നില്‍

സമകാലിക ഫുട്‌ബോളിലെ മഹാപ്രതിഭകളായ അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റെക്കോഡുകള്‍ സൃഷ്ടിച്ചും തകര്‍ത്തും പോരടിക്കുകയാണ്. ഗോള്‍ വേട്ടയിലും കിരീട, വ്യക്തിഗത പുരസ്‌കാര നേട്ടങ്ങൡലും മെസിയും ക്രിസ്റ്റിയാനോയും കേമത്തം കാട്ടാന്‍ എപ്പോഴും വെമ്പുന്നു. സമ്മര്‍ദ്ദ നിമിഷങ്ങളില്‍ മാന്ത്രികത കാട്ടി ടീമിനെ വിജയിപ്പിക്കുന്ന കാര്യത്തില്‍ ആരാണ് മുന്നില്‍ ? കണക്കുകളിലേക്ക് കണ്ണോടിക്കാം.

ക്ലബ്ബ് ഫുട്‌ബോളിലെ മാച്ച് വിന്നിംഗ് ഗോളുകളില്‍ ക്രിസ്റ്റ്യാനോയുടെ വലിയ ആധിപത്യമാണ് കാണുന്നത്. കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ അറ്റ്‌ലാന്റയ്‌ക്കെതിരെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി 81-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ സ്‌കോര്‍ ചെയ്തതോടെ ക്രിസ്റ്റ്യാനോയുടെ പേരിലെ മത്സരം വിജയിപ്പിച്ച ഗോളുകളുടെ എണ്ണം 212 ആയി. മെസിയുടെ പേരിലെ മാച്ച് വിന്നിംഗ് ഗോളുകളുടെ എണ്ണം, 182.

സ്വീഡിഷ് സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് (155), കാമറൂണിന്റെ സാമുവല്‍ എറ്റു (123), പോളണ്ടിന്റെ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി (122) എന്നിവര്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലുണ്ട്. ഫ്രഞ്ച് ഇതിഹാസം തിയറി ഹെന്റി (115), ഉറുഗൈ്വന്‍ സ്റ്റാര്‍ ലൂയിസ് സുവാരസ് (115), ഇംഗ്ലണ്ടിന്റെ വെയ്ന്‍ റൂണി (104), ഫ്രാന്‍സിന്റെ കരീം ബെന്‍സേമ (104), അര്‍ജന്റീനയുടെ സെര്‍ജിയോ അഗ്യൂറോ (101) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍വരുന്നു.