കലിപ്പടക്കാന്‍....ഫൈനലില്‍ എ.ടി.കെയെ കിട്ടണമെന്ന് ബ്‌ളാസ്‌റ്റേഴ്‌സ് ആരാധകര്‍ ; കോവിഡ് കോവിഡ് വില്ലനായില്ലായിരുന്നെങ്കില്‍ ഷീല്‍ഡും പോന്നേനെ

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ രണ്ടാംപാദ സെമിയില്‍ ജംഷെഡ്പൂര്‍ എഫ്‌സിയെ സമനിലയില്‍ കുരുക്കി ഫൈനലില്‍ കടന്ന കേരളാബ്‌ളാസ്‌റ്റേഴ്‌സിന് ഫൈനലില്‍ കിട്ടേണ്ട എതിരാളികള്‍ എടികെ ആണെന്ന് ആരാധകര്‍. രണ്ടു തവണ ബ്‌ളാസ്‌റ്റേഴ്‌സിനെ കരയിച്ച എടികെയെ കലാശപ്പോരില്‍ കിട്ടണമെന്നും പ്രതികാരം തീര്‍ക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ഷീല്‍ഡ് ജേതാക്കളായ ജംഷെഡ്പൂരിനെ രണ്ടു പാദങ്ങളിലായി വീഴ്ത്തിയാണ് ബ്‌ളാസ്‌റ്റേഴ്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്.

ഫറ്റോര്‍ദ സ്‌റ്റേഡിയത്തില്‍ ഫൈനല്‍ കാണാന്‍ കാണികള്‍ക്ക് സ്‌റ്റേഡിയം തുറക്കുന്നതോടെ ഗോവയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. ഇപ്പോള്‍ തന്നെ ഫൈനലിനുള്ള ടിക്കറ്റുകള്‍ വിറ്റുപോയതായിട്ടാണ് വിവരം. ബ്‌ളാസ്‌റ്റേഴ്‌സിന്റെ മാന്ത്രികന്‍ അഡ്രിയാന്‍ ലൂണയുടെയും സഹലിന്റെയും കളി നേരില്‍കാണാന്‍ ആരാധകര്‍ തയ്യാറെടുപ്പ് തുടങ്ങിയതോടെ കലാശപ്പോരില്‍ സ്‌റ്റേഡിയം മഞ്ഞക്കടലായി മാറുമെന്ന് ഉറപ്പായി. എന്നിരുന്നാലും കൊച്ചിയില്‍ മത്സരം നടന്നിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന ആരാധകരാണ് കൂടുതല്‍.

അതേസമയം ആരാധകര്‍ ആഗ്രഹിക്കുന്നത് പോലെ കൊല്‍ക്കത്തയെ കലാശപ്പോരില്‍ കിട്ടാനുള്ള സാധ്യത കുറവാണ്. രണ്ടു തവണ ചാംപ്യന്മാരായ കൊല്‍ക്കത്ത ആദ്യപാദ സെമിയില്‍ ഹൈദരാബാദിനോട് 3-1 നാണ് പരാജയപ്പെട്ടത്. രണ്ടാം പാദത്തില്‍ നാലുഗോളടിച്ചാലേ എടികെ സെമിയില്‍ എത്തുകയുള്ളൂ. ആറു വര്‍ഷത്തിന് ശേഷമാണ് ബ്‌ളാസ്‌റ്റേഴ്‌സ് ഫൈനലിലേക്ക് കടക്കുന്നത്. ഇടയ്ക്ക് കോവിഡ് വന്ന്് ടീമിന്റെ ആരോഗ്യനിലയെ ബാധിച്ചില്ലായിരുന്നെങ്കില്‍ ഐഎസ്എല്‍ ഷീല്‍ഡ് ജേതാക്കളായി ബ്‌ളാസ്‌റ്റേഴ്‌സ് മാറുമായിരുന്നെന്ന്് വിശ്വസിക്കുന്നവരാണ് കൂടുതല്‍.

ഇത്തവണ 10 വിജയവുമായി ബ്‌ളാസ്‌റ്റേഴ്‌സ് ഏറ്റവും മികച്ച സീസണാണ് പൂര്‍ത്തയാക്കിയത്. പിന്നില്‍ നിന്നും തുടങ്ങിയാല്‍ കീപ്പര്‍ ഗില്ലും പ്രതിരോധത്തില്‍ ഖബ്രയും ഹോര്‍മിപാമും ലെസ്‌കോവിച്ചും നിഷുകുമാറും കാട്ടിയ ധീരതയും മദ്ധ്യനിരയില്‍ ലൂണയുടേയും സഹലിന്റെയും ജിക്‌സന്റെയും പ്യൂട്ടിയയുടെയും മികവും മുന്നേറ്റത്തില്‍ പെരേര ഡയസും വസ്‌ക്കസും പകരക്കാനായി എത്തിയ യുവതാരങ്ങള്‍ കാട്ടിയ മികവുമെല്ലാം സീസണില്‍ ഉടനീളം ആരാധകര്‍ക്ക് വലിയ ആവേശമാണ് വിതറിയത്.