വിജയവഴിയിൽ ബ്ലാസ്റ്റേഴ്‌സ്, ചാരമായി നോർത്ത്ഈസ്റ്റ്

ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്‌സ്- നോർത് ഈസ്റ്റ് യുണൈറ്റഡ് മത്സരം കണ്ട കേരളത്തിന്റെ ആരാധകർ ഒന്ന് മാത്രമായിരിക്കും വിചാരിച്ചിട്ട് ഉണ്ടായിരിക്കുക- കൂടുതൽ ഗോളുകൾക്ക് ജയിക്കാമായിരുന്നല്ലോ രണ്ടിൽ മാത്രം ഒതുങ്ങിയല്ലോ എന്ന്.

ഈ സീസണിൽ നേരിടാൻ കിട്ടുന്നതിൽ ഏറ്റവും എളുപ്പമുള്ള എതിരാളികളായ ടീമിനെത്തിരെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് കേരളം ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിലാണ് മത്സരത്തിന്റെ വിധി നിർണയിച്ച രണ്ട് ഗോളുകളും പിറന്നത്.

ആദ്യ പകുതി

തുടർച്ചയായ രണ്ട് തോൽവിയുടെ ആഘാതത്തിൽ നിന്ന് വിജയ വഴിയിൽ തിരിച്ചെത്താൻ നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. തുടർച്ചായി നടത്തിയ മുന്നേറ്റങ്ങൾക്ക് ഒടുവിൽ കിട്ടിയ സമ്മാനമായിരുന്നു ഈ ഗോളുകൾ എന്ന് പറയാം. കേരള ബ്ലാസ്റ്റേഴ്‌സ് മാത്രം ചിത്രത്തിൽ ഉണ്ടായിരുന്ന ആദ്യ പകുതിയിൽ കളിയുടെ 42 , 44 മിനിറ്റുകളിൽ ദിമിത്രിയോസ് തന്നെയാണ് നിർണായക ലീഡ് സ്വന്തമാക്കാൻ സഹായിച്ചത്.

കേരളത്തെ സംബന്ധിച്ച് അതിനിർണായകമായ ജയം മോഹിച്ചിറങ്ങിയതിനാൽ തന്നെ കളിയുടെ തുടക്കം മുതൽ നടത്തിയ ആക്രമം ഫുട്‍ബോളിന്റെ പ്രതിഫലമായിരുന്നു കിട്ടിയ രണ്ട് ഗോളുകളും. തുടക്കം മുതൽ നോർത്ത് ഈസ്റ്റ് ഗോൾമുഖം വിറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് അത് കീഴടക്കിയത് ആദ്യ പകുതിയുടെ അവസാന ഭാഗത്ത് ആണെന്ന് മാത്രം. ആദ്യ ഗോൾ ഒരു ടീം ഗെയിമിനോടുവിൽ കിട്ടിയത് ആയിരുന്നെങ്കിൽ രണ്ടാം ഗോൾ ഒരു ദിമി ക്ലാസ് ആയിരുന്നു. ബ്രൈസ് മിറണ്ടയുടെ അസിസ്റ്റിലായിരുന്നു ആദ്യ ഗോളെങ്കില്‍ അഡ്രിയാന്‍ ലൂണയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്.

രണ്ടാം പകുതി

കൂടുതൽ ഗോളുകൾ പ്രതീക്ഷിച്ച ബ്ലാസ്റ്റേഴ്സിന് അതിനുള്ള ഭാഗ്യം രണ്ടാം പകുതിയും ഉണ്ടായില്ല.ആദ്യ പകുതിയിലെ ആവേശം രണ്ടാം പകുതിയിലും തുടർന്നെങ്കിലും ഗോളുകൾ പിറന്നില്ല. ലൊന്നായും ദിമിയും അപ്പസ്തോലസും രാഹുലും മിറാൻഡായും എല്ലാം പറന്നു കളിച്ചപ്പോഴും ഭാഗ്യം നോർത്ത് ഈസ്റ്റിനെ തുണച്ചു. ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ സൂപ്പർ ലീഗിലെ ഏറ്റവും നാണംകെട്ട തോൽവി ടീം ഏറ്റുവാങ്ങുമായിരുന്നു.