'അയാള്‍ എല്ലാം അനായാസമാക്കുന്നു' ?, മെസിയെയും ക്രിസ്റ്റ്യാനോയേയും വേര്‍തിരിച്ച് ബയേണ്‍ സൂപ്പര്‍ താരം

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളര്‍ക്ക് നല്‍കുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 12 തവണയാണ് പങ്കിട്ടിട്ടുള്ളത്. മെസി ഏഴ് ബാലണ്‍ ഡി ഓറുകള്‍ നേടിയപ്പോള്‍ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത് അഞ്ച് എണ്ണം. അതുകൊണ്ടുതന്നെ ഇവരില്‍ ആരാണ് കേമന്‍ എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടിലേറെയായി. ഇതിന് മറുപടിയുമായി എത്തുകയാണ് ജര്‍മ്മന്‍ ബുണ്ടസ് ലീഗ് ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിച്ചിന്റെ ഇതിഹാസ താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കി. സ്പോര്‍ട്ട് ബില്‍ഡിനോടായിരുന്നു ലെവന്‍ഡോവ്സ്‌കിയുടെ പ്രതികരണം.

ക്രിസ്റ്റ്യാനോ കഠിനാദ്ധ്വാനിയാണ്. മെസിയാണെങ്കില്‍ കാര്യം അനായാസം കൈകാര്യം ചെയ്യുന്നയാളും. ക്രിസ്റ്റ്യാനോയുടെ വിജയം അദ്ദേഹത്തിന്റെ കഠിനപ്രയത്‌നത്തിന്റെ ഫലമാണ്. ആ കഠിനാദ്ധ്വാനം 36-ാം വയസിലും അദ്ദേഹത്തെ പകരംവെയ്ക്കാനില്ലാത്ത താരമാക്കി മാറ്റുന്നു. എന്നാല്‍ മെസി അസാധാരണ ഫുട്ബോളറാണ്. അദ്ദേഹം എല്ലാക്കാലത്തും മഹാനായി നില കൊള്ളുന്നെന്നും ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു.

ഡ്രിബ്ലിംഗിലും പാസ്സിംഗിലും ഫിനിഷിംഗിലും  അതുല്യനാണ് മെസി. അപാരമായ കായികക്ഷമത കാത്തുസൂക്ഷിക്കുന്ന, ഏതു രീതിയിലുള്ള ഗോളുകളും നേടാന്‍ കഴിയുന്ന മികച്ച സ്‌കോറിംഗ് പാടവമുള്ള കളിക്കാരനാണ് ക്രിസ്റ്റ്യാനോ. ഇത്തവണ ബാലന്‍ ഡി ഓറില്‍ പോളണ്ട് ദേശീയതാരമായ ലെവന്‍ഡോവ്സ്‌ക്കിയെ മറികടന്നായിരുന്നു മെസി പുരസ്‌കാരം സ്വന്തമാക്കിയത്.