തോല്‍വിയിലും 'നായിക'യായി ബിസ്മ മറൂഫ്, 'തൊട്ടിലാട്ടി' ആഘോഷം

വനിതാ ലോക കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന് രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയോടും തോല്‍വി വഴങ്ങനായിരുന്നു വിധി. തുടര്‍തോല്‍വിയിലും പാകിസ്ഥാന് ആശ്വാസമായത് ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ പ്രകടനമാണ്.

ഓസീസിനെതിരെ അര്‍ദ്ധ സെഞ്ചുറിയുമായി തിളങ്ങിയ ബിസ്മ മറൂഫ്, ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനായി ‘തൊട്ടിലാട്ടി’ ആഘോഷം നടത്തിയത് ഇതിനോടകം ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടിക്കഴിഞ്ഞു. മത്സരത്തില്‍ 78 റണ്‍സെടുത്ത് ബിസ്മ പുറത്താകാതെ നിന്നു. 122 പന്തുകള്‍ നേരിട്ട ബിസ്മ എട്ട് ഫോറുകളുടെ അകമ്പടിയാണ് 78* റണ്‍സെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 193 റണ്‍സ് വിജയലക്ഷ്യം 34.4 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. 78 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ബിസ്മാ മറൂഫുമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ആലിയ റിയാസും (53) അര്‍ദ്ധ സെഞ്ച്വറി നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനായി വിക്കറ്റ് കീപ്പര്‍ അലീസ ഹീലി അര്‍ദ്ധ സെഞ്ച്വറി നേടി. 79 പന്തുകളില്‍ നിന്ന് 72 റണ്‍സെടുത്താണ് താരം പുറത്തായത്. 35 റണ്‍സെടുത്ത നായിക മെഗ് ലാന്നിംഗും 34 റണ്‍സ് നേടിയ ഓപ്പണര്‍ റേച്ചല്‍ ഹെയ്‌നസും മികച്ച പ്രകടനം കാഴ്ചവെച്ചു.

ജയത്തോടെ ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഇന്ത്യയാണ് രണ്ടാമത്. രണ്ടിലും തോറ്റ പാകിസ്ഥാന്‍ അവസാന സ്ഥാനത്താണ്.