നിര്‍ണായ മത്സരത്തില്‍ ശൗര്യം കാട്ടി ഇന്ത്യ; ഓസീസിന് മികച്ച വിജയലക്ഷ്യം

വനിതാ ലോക കപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസീസിന് 278 റണ്‍സ് വിജയലക്ഷ്യം മൂന്നോട്ടുവെച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 277 റണ്‍സ് കണ്ടെത്തിയത്. തുടക്കത്തില്‍ പതറിയ ഇന്ത്യയ്ക്കായി മധ്യനിരയില്‍ മൂന്ന് താരങ്ങള്‍ അര്‍ദ്ധ സെഞ്ച്വറി നേടി.

മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരം നാല് ഫോറും ഒരു സിക്സും സഹിതം 96 പന്തില്‍ നിന്ന് 68 റണ്‍സ് എടുത്തു. യാസ്തിക ഭാട്ടിയ 83 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോടെ 59 റണ്‍സ് നേടി. ഹര്‍മന്‍പ്രീത് കൗര്‍ 47 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയോടെ 57 റണ്‍സുമായി പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശക്തമായ നിലയിലാണ്. 13 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അവര്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 83 റണ്‍സ് എടുത്തിട്ടുണ്ട്.

ഇന്നത്തെ മത്സരത്തില്‍ ജയിക്കേണ്ടത് ഇന്ത്യയുടെ നിലനില്‍പ്പിന്റെ ഭാഗമാണ്. ടൂര്‍ണമെന്റില്‍ പാകിസ്ഥാനെയും വെസ്റ്റിന്‍ഡീസിനെയും തോല്‍പ്പിച്ച ഇന്ത്യ ന്യൂസിലന്റിനോടും ഇംഗ്ളണ്ടിനോടും നല്ല വൃത്തിയായി തോറ്റിരുന്നു.